കോട്ടയം: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ യുവതിയും ഭര്‍ത്താവും പിടിയില്‍. പൊന്‍കുന്നം ഗ്രാമദീപം ചെറുപറമ്പില്‍ സന്ധ്യ(സുജാത-38) ഭര്‍ത്താവ് സുനില്‍ കുമാര്‍ (36) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പിഎന്‍പി റോഡില്‍ ചിത്രാഭവനില്‍ ദിവാകരന്റെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സന്ധ്യ. ഈ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും കാണാതെ പോയതിനെ തുടര്‍ന്ന് ദിവാകരന്റെ ഭാര്യ ഇന്ദിരടീച്ചര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് മോഷണം വെളിച്ചത്താകുന്നത്. 25 പവനും ഒരു ലക്ഷം രൂപയും വീട്ടില്‍ നിന്നും പലതവണയായി സന്ധ്യ മോഷ്ടിച്ചു. ഭര്‍ത്താവ് സുനില്‍ കുമാറാണ് സ്വര്‍ണ്ണം പണയം വച്ചത്. കിട്ടിയ പണം കൊണ്ട് വീടു മോടിയാക്കാനും വീട്ടുപകരണങ്ങള്‍ വാങ്ങാനുമാണ് ഉപയോഗിച്ചത്. ഒരു സ്കൂട്ടറും വാങ്ങിയിരുന്നു. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും കളവുപോയ സ്വര്‍ണ്ണം കണ്ടെടുത്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പൊന്‍കുന്നം സിഐ വി. രാജ്കുമാര്, എസ്.ഐ വി.വി ധിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: