കോട്ടയം: ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പി.സി. ജോര്‍ജ് സ്ഥാനം രാജിവെക്കണമെന്ന് കോട്ടയം ഡിസിസി പ്രമേയം പാസ്സാക്കിയിരുന്നു. ഇന്നലെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പി.സി. ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോലം കത്തിച്ചു. ഇന്നലെ കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് പി.സി. ജോര്‍ജ് രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു.
കേരളാ കോണ്‍ഗ്രസില്‍നിന്നുതന്നെ പി.സി. ജോര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമാണ്. പി.സി. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന കേരള കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തിന് മുമ്പില്‍ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് മന്ത്രി കെ.എം. മാണിക്ക്. പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയെന്നാണ് യുഡിഎഫിലെ ഒട്ടുമിക്ക നേതാക്കളും അഭിപ്രായപ്പെടുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്നും മന്ത്രി കെ.സി. ജോസഫ് ഇറങ്ങിപ്പോയ സംഭവംപോലും ഉണ്ടായിട്ടുണ്ട്. പി.സി. ജോര്‍ജ് ഇടതുപക്ഷത്തിന്റെ ചാരനാണെന്ന അഭിപ്രായവും വച്ചുപുലര്‍ത്തുന്നവരാണ് കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്.
പി.സി. ജോര്‍ജിന്റെ പ്രസ്താവനകളും നടപടികളും ദുരൂഹമാകുകയാണ്. അദ്ദേഹം ലക്ഷ്യംവെക്കുന്നത് എന്താണെന്നോ ആരെയാണെന്നോ എന്തിനെയാണെന്നോ ആര്‍ക്കും ചിന്തിക്കാന്‍ കഴിയുന്നില്ല. ഏതായാലും പി.സി. ജോര്‍ജ് മുന്നണിക്കും സര്‍ക്കാരിനും തലവേദനയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: