കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് ടീം സോളാറിന്റെ പേരില്‍ നടന്നത്. ജനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ സ്വരൂപിച്ചതിന് സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്നാണ് ഇതിനകം വ്യക്തമായത്. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയുടെ പ്രധാനസഹായികളും താക്കോല്‍ സ്ഥാനത്തിരുന്നവര്‍ക്കും തട്ടിപ്പുകാരുമായുള്ള ബന്ധം ഇതിനകം തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണല്ലോ അഞ്ചുപേര്‍ പുറത്തുപോകേണ്ടിവന്നത്.
അതിലൊരാള്‍ ജയിലിലുമാണ്. ജയിലിലായ ജോപ്പന് മുഖ്യമന്ത്രിയുടെ നിഴലായി വര്‍ഷങ്ങളായി നടന്നയാളാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തട്ടിപ്പുകാര്‍ നിത്യസന്ദര്ശകരെന്നവണ്ണം കയറിയിറങ്ങിയത് മുഖ്യമന്ത്രി അറിയാത്തതല്ല. തട്ടിപ്പുകാരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ സഹവാസം സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടും ഗൗനിച്ചില്ല. ഈ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയുമായി സര്‍ക്കാരിന്റെ അതിഥി മന്ദിരത്തില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയതായി വ്യക്തമാവുകയും ചെയ്തു. ചര്‍ച്ച ചെയ്തകാര്യം എന്തെന്ന് മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നു എന്നു പറയുന്നു. പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുമുണ്ട്. അതൊക്കെ പ്രഹസനമെന്ന ആരോപണവും സര്‍ക്കാരിന്റെ രാജിയ്ക്കുവേണ്ടിയുള്ള സമരവും തുടരവെ അതിനെ അവഗണിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ നീതിപീഠം തന്നെ കേസന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. പ്രതികളെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് സര്‍ക്കാര്‍ കഠിനപ്രയത്നം നടത്തുന്നതെന്ന തോന്നലാണ് ഹൈക്കോടതിക്കുപോലും ഉണ്ടായിരിക്കുന്നത്.
സോളാര്‍ തട്ടിപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകളാണ് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. കേസിലെ മുഖ്യകണ്ണിയായ സരിതാനായര്‍ക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു പറഞ്ഞിട്ടും അവരുടെ മൊഴിയെടുക്കാന്‍ അവസരം ഒരുക്കാത്തത് സംശയാസ്പദമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നു. അന്വേഷണത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല. കോടതി ഉത്തരവുകളെ പ്രഹസനമാക്കുന്ന നടപടികളാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പൊലീസ് നടപടികള്‍ നാണക്കേടുണ്ടാക്കുന്നതെന്ന് കോടതി പറയണമെങ്കില്‍ എത്രമാത്രം കള്ളത്തരം ബോധ്യപ്പെട്ടുകാണും എന്ന് ഊഹിക്കാവുന്നതാണ്. എം.കെ.കുരുവിളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ് അന്വേഷിക്കാത്തതെന്തെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചാണ് ചോദിച്ചത്. മുഖ്യമന്ത്രിക്കെതിരെ പരാതി നല്കിയ ശേഷമാണു കുരുവിളയ്ക്കെതിരെ കേസെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ നല്കിയ പരാതിയില്‍ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു കുരുവിള നല്കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശം ഉണ്ടായത്. സരിത നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വരൂപിച്ച പണം എങ്ങനെ ചെലവഴിച്ചു എന്നു കണ്ടെത്താന്‍ കാര്യക്ഷമമായി നടപടിയുണ്ടാകുന്നില്ലെന്ന കോടതിയുടെ നിഗമനം ഗൗരവമേറിയതാണ്.
കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കാന് സര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനെ നേരിട്ടു വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പു നല്കിയ സാഹചര്യത്തില്‍ ഇനി എന്ത് ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുക. ഇത്രയെന്നും ഗൗരവമുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്താത്ത സാഹചര്യത്തില്‍പ്പോലും രാജിവച്ച് പുറത്തുപോയ മുഖ്യമന്ത്രിമാര്‍ കേരളത്തിലുണ്ടായതാണ്. ആ കീഴ്വഴക്കം മാനിച്ച് രാജിവച്ച് പോകുന്നതിന് ഉമ്മന്‍ചാണ്ടി ആരെയാണ് കാത്തിരിക്കുന്നത്.
ഹൈക്കമാണ്ടിന്റെ അനുമതിക്കാണെങ്കില്‍ അതുണ്ടാകില്ല. പിടിച്ചതിനെക്കാള്‍ വലുത് മാളത്തില്‍ എന്നു പറഞ്ഞതുപോലെയാണ് അവിടത്തെ സ്ഥിതി. ഇവിടെ ആയിരക്കണക്കിന് കോടികളുടെ ഇടപാടും അഴിമതിയും ക്രമക്കേടുമാണെങ്കില് കേന്ദ്രത്തില്‍ ലക്ഷക്കണക്കിന് കോടികളുടെതാണല്ലോ. പ്രധാനമന്ത്രിയുടെ ഓഫീസുപോലും ആരോപണങ്ങളുടെ നടുക്കയത്തിലാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ തുനിഞ്ഞിറങ്ങിയവരെ സംരക്ഷിക്കുന്ന ഭരണകൂടങ്ങള്‍ ഏതായാലും അവരെ പിടിച്ചു പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിന് ഏത് മാര്‍ഗ്ഗം അതല്പ്പം കടുത്തതായാല്പ്പോലും ജനങ്ങള്‍ അംഗീകരിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: