ന്യൂദല്‍ഹി: മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലെ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കും.
മെഡിക്കല്‍ ദന്റല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ വേണ്ടെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണപരമായ പോംവഴികളാണ് കേന്ദ്ര സര്‍ക്കാര്‍ ആരായുന്നത്. ആദ്യ വര്‍ഷം തന്നെ ഏഴു ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പൊതുപ്രവേശന പരീക്ഷ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
വിധി ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ പ്രതികരണം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് പൊതുപ്രവേശന പരീക്ഷ നടത്തരുതെന്ന് നിര്‍ദ്ദേശിച്ച കോടതി പരീക്ഷ ആരു നടത്തണമെന്ന് വ്യക്തമാക്കിയിട്ടില്ല. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗുലാം നബി ആസാദ് ചര്‍ച്ച നടത്തി.
കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിധിപ്പകര്‍പ്പ് ചോര്‍ന്നത് ദുരൂഹമാണെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: