ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി സുശക്തവും സമഗ്രവുമായ പ്രവര്‍ത്തനപദ്ധതികള്‍ ബിജെപി പ്രഖ്യാപിച്ചു. മുഴുവന്‍ നേതാക്കളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ തെരഞ്ഞെടുപ്പ് സമിതികളെയും പ്രഖ്യാപിച്ചു. ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരായ കുറ്റപത്രം തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നൂറിലധികം റാലികളും രാജ്യത്ത് സംഘടിപ്പിക്കുമെന്ന് പാര്‍ലമെന്ററി ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ പറഞ്ഞു.
എ.ബി വാജ്പേയി,എല്‍.കെ.അദ്വാനി,പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് എന്നിവരുടെ മാര്ഗ്ഗദര്ശനത്തില് നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഡോ.മുരളീ മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി,സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി,അനന്തകുമാര്‍,ധാവര്‍ചന്ദ് ഗലോട്ട്,രാംലാല്‍ എന്നിവര്‍ക്ക് പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്,ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 20 കമ്മറ്റികളും ബിജെപി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതല മുരളീ മനോഹര്‍ ജോഷിയ്ക്കാണ്. ജസ്വന്ത് സിംങ്ങ്,യശ്വന്ത് സിന്‍ഹ,പ്രേംകുമാര്‍ ധുമാല്‍,സുശീല്‍കുമാര്‍ മോദി എന്നിവര്‍ കമ്മറ്റിയിലുണ്ട്. നിതിന്‍ ഗഡ്കരി മാര്‍ഗ്ഗരേഖ തയ്യാറാക്കും. ആഗസ്ത് മാസം മുതല്‍ മേഖലാടിസ്ഥാനത്തില്‍ നൂറിലധികം വലിയ റാലികള്‍ സംഘടിപ്പിക്കും. അനന്ത്കുമാര്‍,വരുണ്‍ഗാന്ധി എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. ഒരു ബൂത്തില്‍ 10 പേര് വച്ച് ചുമതലക്കാരെ നിശ്ചയിച്ച് രൂപീകരിച്ച ബൂത്ത് കമ്മറ്റികളുടെ ലോക്സഭാ മണ്ഡല അടിസ്ഥാനത്തിലുള്ള സമ്മേളനങ്ങള്‍ നടത്തും. 15000ത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളുടെ നിയന്ത്രണം ധാവര്‍ചന്ദ് ഗലോട്ടിനാണ്. വിവിധ തൊഴില്‍മേഖലകളിലുള്ളവരുടെ സമ്മളനങ്ങളുടെ ചുമതല മുരളീധര്‍റാവു,വിനയ് കത്യാര്‍ എന്നിവര്‍ക്കാണ്. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് സമിതിയിലുണ്ട്.
ബുദ്ധിജീവി-അനുഭാവി സമ്മേളനങ്ങളുടെ ചുമതല രാജീവ് പ്രതാപ് റൂഡി,പ്രകാശ് ജാവധേക്കര്‍ എന്നിവര്‍ വഹിക്കും. വിശേഷ മേഖലകളിലെ പ്രവര്‍ത്തനം നിതിന്‍ ഗഡ്കരി,ഉമാഭാരതി എന്നിവരും തെരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതല പാര്‍ട്ടി ഓര്‍ഗനൈസേഷണല്‍ ജനറല്‍ സെക്രട്ടറി രാംലാലിനുമാണ്.
കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനുമെതിരായ കുറ്റപത്രം ഗോപിനാഥ്മുണ്ടേ,രവിശങ്കര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
എല്‍.കെ.അദ്വാനി,രാജ്നാഥ് സിങ്, നരേന്ദ്രമോദി എന്നിവരുടെ നേതൃത്വത്തിലാണ് 20 കമ്മറ്റികളും പ്രവര്‍ത്തിക്കുക. ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതല മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ഏല്‍പ്പിച്ചതായും അനന്ത്കുമാര്‍ അറിയിച്ചു. നവ്ജോത് സിങ് സിദ്ദു ഗഡ്കരിയെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: