ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ കിട്ടുന്ന അവസരങ്ങളെല്ലാം ദുഷ്ടലാക്കോടെ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ താറടിച്ചു കാണിക്കുന്ന പ്രവണത ആസുത്രിതമായി ഒരു പറ്റം മാധ്യമങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ്.
ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ ഗീബല്സിനേപ്പോലും നാണിപ്പിക്കുകയാണ്. ഹിന്ദുത്വ ആശയത്തിലും സാംസ്കാരിക തനിമയിലും മോദിയുള്‍പ്പെടെ സംഘ-ബിജെപി കുടുംബാംഗങ്ങള്‍ ഒന്നടങ്കം അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു എന്നുള്ളത് രഹസ്യമൊന്നുമല്ല. രാഷ്ട്രത്തിന്റെ ഭാവി മാത്രമല്ല മാനവരാശിയുടെതന്നെ ഭാവി മഹത്തായ ഹിന്ദു ദര്‍ശനത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചാണുള്ളത്. ഹിന്ദുത്വം ആത്മാവിന്റെ ഭാഗമാക്കിയിട്ടുള്ള സംഘ പ്രവര്‍ത്തകര്‍ അതിനെ ഒരു രാഷ്ട്രീയ ഉല്പന്നമായി കാണാനാഗ്രഹിക്കുന്നവരല്ല. 2002 ലെ കലാപത്തെ 72 മണിക്കൂറിനുള്ളില്‍ അമര്‍ച്ച ചെയ്യാനും പട്ടാളത്തെ വിളിപ്പിച്ച് ‘ഷൂട്ട് അറ്റ്സൈറ്റ് ഓര്‍ഡര്‍’ നല്‍കാനും കഴിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രിയുടെ മികച്ച നേട്ടമായിരുന്നു. മുന്‍പ് അഹമ്മദാബാദ് കലാപത്തെ നേരിട്ട കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി കര്‍ഫ്യൂ രണ്ടുമാസം തുടരുകയും തുടര്‍ന്ന് സാധാരണ നില കൈവരിക്കുകയും ചെയ്ത സ്ഥാനത്താണ് മോദി മൂന്നു ദിവസത്തിനുള്ളില്‍ കലാപം ഇല്ലാതാക്കിയത്.
അതുകൊണ്ടാണ് ഗുജറാത്ത് കലാപത്തില്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും നരേന്ദ്രമോദി മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത്. ആലങ്കാരികമായി പട്ടിക്കുട്ടി ചക്രത്തിനടിയില്പെട്ടാലും കാറിലെ യാത്രികരായ നാം വേദനിക്കാറുണ്ടെന്ന ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടിയതും ഇതേ അര്‍ത്ഥത്തിലാണ്. ഇതൊക്കെ വളച്ചൊടിച്ചും സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടിക്കൊണ്ടുമുള്ള കുപ്രചാരണം അരങ്ങുതകര്ക്കുന്നതിനേക്കുറിച്ചോര്ത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് തലതാഴ്ത്തുകയെ നിവൃത്തിയുള്ളൂ.
ഗുജറാത്തിലെ ഇസ്രത്ത് ജഹാന്റെയും പ്രാണേഷിന്റെയും രണ്ട് പാകിസ്ഥാന്‍കാരുടെയും ‘ഏറ്റുമുട്ടല്മരണം’ കെട്ടുകഥയാണെന്നും ഗുജറാത്ത് പോലീസ് അവരുടെ കഥകഴിച്ചശേഷം ഏറ്റുമുട്ടല്‍ ആരോപിച്ചുവെന്നും സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നശേഷം ഗുജറാത്തിനേക്കാള്‍ ആസൂത്രിതവും വ്യാപകവുമായി പ്രചാരണ കോലാഹലങ്ങള്‍ തിമിര്‍ത്താടിയത് കേരളത്തിലാണ്. നരേന്ദ്രമോദിയെന്ന ഭരണാധപനെതിരെ തെളിവുശേഖരിക്കാന്‍ സിബിഐ കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല എന്നതാണ് സത്യം. ഒരു ക്രിമിനല്‍ കേസ്സന്വേഷണത്തില്‍ സംശയമുള്ള ആളിനെ കുറ്റവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും തെളിവോ രേഖയോ കിട്ടിയാല്‍ അവ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട കോടതിയെ ധരിപ്പിക്കാന്‍ കുറ്റാന്വേഷകന് നിയമപരമായി ബാദ്ധ്യസ്ഥനാണ്. നരേന്ദ്രമോദിക്കെതിരേ ഒരു സൂചനപോലും അന്വേഷണ ഏജന്‍സിക്കു ലഭ്യമായില്ലെന്നതുകൊണ്ടാണ് കുറ്റപത്രത്തിലും റിപ്പോര്‍ട്ടുകളിലും അദ്ദേഹത്തെ പരാമര്‍ശിക്കാതെ പോയത്. ഇതെല്ലാം കുപ്രചാരണക്കാര്‍ ബോധപൂര്‍വ്വം ജനങ്ങളില്‍നിന്നും മറച്ചുവെയ്ക്കുകയായിരുന്നു.
പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകളേയാണ് ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പല സംസ്ഥാനങ്ങളും ആശ്രയിക്കാറുള്ളത്. ഇത്തരം വിവരങ്ങള്‍ പൊതുവേ അംഗീകരിക്കയാണ് പതിവ്. ഭീകരവിരുദ്ധ പോരാട്ട സംവിധാനങ്ങളുടെ മനോനില തകരാതെ കാത്തുസൂക്ഷിക്കുക പതിവുമാണ് എന്നതും ഭരണകൂട ബാദ്ധ്യതയാണ്. ഭീകരരില്‍നിന്നുള്ള അപ്രഖ്യാപിത യുദ്ധത്തെ നേരിടേണ്ടി വരുമ്പോള്‍ പട്ടാളത്തെയും പോലീസിനേയും ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനസമൂഹം അസ്വാഭാവികത കാണാറുമില്ല. വ്യാജ ഏറ്റുമുട്ടല്‍ എന്ന ആക്ഷേപം ശരിയെങ്കില്‍ നിയമം അതിന്റെതായി മാര്‍ഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണുവേണ്ടത്. ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഇതിന്റെപേരില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രക്തദാഹകളായി കൊലവിളി നടത്തുന്നത് രാജ്യതാല്‍പ്പര്യത്തിന് ഹാനികരമാണ്.
അത്തരം തെറ്റായ സമീപനത്തിന് രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ചെയ്യാത്ത കുറ്റങ്ങളുടെപേരില്‍ വേട്ടയാടപ്പെടുന്ന രാഷ്ട്രീയ നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. ഇന്നുവരെ ഏതെങ്കിലും കോടതിയോ കുറ്റാന്വേഷണ സംവിധാനങ്ങളോ മോദിക്കെതിരെ തെളിവിന്റെ കണികകള്‍പോലും കണ്ടെത്തിയിട്ടില്ല. ഒരാളും അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കോടതിയെ സമീപിച്ചിട്ടുമില്ല. എന്നിട്ടും അദ്ദേഹത്തിനെതിരേ ആസൂത്രിതമായി ചെളിവാരിയെറിയുന്നു. ‘വ്യാജ ഏറ്റുമുട്ടല്‍’ ചര്‍ച്ചയില്‍ പ്രമുഖ ചാനലുകളില്‍ പങ്കെടുക്കാനവസരം ലഭിച്ചയാളാണ് ഈ ലേഖകന്‍.
സിപിഎം സുഹൃത്തുക്കളും, ശ്രീകുമാര്‍ എന്ന മുന്‍ പോലീസുദ്യോഗസ്ഥനും മലയാളി മാധ്യമങ്ങളും മുന്‍കൂര്‍ നിശ്ചയിച്ചുറപ്പിച്ചപോലെ ചര്‍ച്ചകളില്‍ മോദി വിരുദ്ധ മാനിയാക്കുകളായി ഉറഞ്ഞുതുള്ളുകയായിരുന്നു. ഇക്കൂട്ടര്‍ ചെളിവാരിയെറിയുമ്പോള്‍ അവരുടെ കൈകളില്പറ്റുന്ന ചെളിയേപ്പറ്റിപ്പോലും ഓര്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഭീകരതയ്ക്കും പ്രതി ഭീകരതയ്ക്കുമിടയില്‍ സത്യം ക്രൂരമായി കുഴിച്ചുമൂടപ്പെടുന്ന നാടാണിപ്പോള്‍ കേരളം.
ഇംഗ്ലീഷില്‍ ക്രിമിനോളജിയോട് ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ലിഞ്ച് ലോ മെന്റാലിറ്റി (ഘ്യിരവ ഘമം ങലിമേഹശ്യേ) എന്നറിയപ്പെടുന്നത്. ജനക്കൂട്ടം തന്നെ തീര്‍പ്പുകല്‍പ്പിച്ച് അവരുടെ തീരുമാനപ്രകാരം ഒരാളെ വധിക്കുന്ന അപഹാസ്യരീതിയാണത്. നരേന്ദ്രമോദിക്കെതിരായുള്ള അനാവശ്യ കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍ ക്രിമിനോളജിയിലെ മേലുദ്ധരിച്ച പ്രയോഗമാണ് ഓര്‍മ്മയിലോടിയെത്തുന്നത്.
സംസ്കാര സമ്പന്നരുടെ ഏതു സമൂഹവും കുറ്റം തെളിയിക്കുംവരെ ഏതൊരാളും (പ്രതിയുള്‍പ്പെടെ) നിരപരാധിയാണെന്ന് കരുതുന്നവരാണ്. എന്നാല്‍ കേരളത്തിലെ ഒരുവിഭാഗം മാധ്യമസമൂഹം പൊതുവില്‍ നരേന്ദ്രമോദി വിരുദ്ധ വികാരത്താല്‍ സമനില തെറ്റിയ നിലയിലേക്കു വഴുതി വീഴുന്നുവോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല.
സ്വതന്ത്ര ഇന്ത്യയിലെ പോലീസ് സംവിധാനം കൊളോണിയല്‍ പൈതൃകത്തില്‍നിന്നും ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന രണ്ട് അഭിചാരങ്ങളാണ് മൂന്നാംമുറയും വ്യാജ ഏറ്റുമുട്ടലുകളും. ഇക്കാര്യത്തില്‍ മോശപ്പെട്ട ചരിത്രമുള്ള സംസ്ഥാനങ്ങളാണ് യു.പി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ദല്‍ഹി തുടങ്ങിയവ. ഗുജറാത്ത് ഈ രംഗത്ത് മുന്‍പന്തിയിലല്ല എന്നതാണ് സത്യം. എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് പെരുമ്പറമുഴക്കി നരേന്ദ്രമോദിയെ തകര്‍ക്കാന്‍ ഇടതുപക്ഷ-വര്‍ക്ഷീയ ശക്തികള്‍ സംഘടിതമായി ശ്രമിക്കയാണ്.
സിപിഎം-സിപിഐ പാര്ട്ടികളറിയാന് വ്യാജ ഏറ്റുമുട്ടലിന്റെ ബംഗാള്‍ കഥ തന്നെ ഇവിടെ ചൂണ്ടിക്കാട്ടാം.
ബംഗാളിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഏപിഡിആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു സംഭവം നടന്നത് ജല്‍പായ്ഗുരി ജില്ലയിലായിരുന്നു. 2002 ല്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ പോലീസ് ഒന്‍പതു പേരെ അവിടെ വകവരുത്തിയിരുന്നു. പരസ്യമായി കുറ്റക്കാരായ പോലീസുകാരെ ന്യായീകരിച്ച് സിപിഎം എങ്ങനെ മുന്നോട്ടുവന്നു എന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. “പോലീസ് പീഡനം നടത്തുന്നത് ശരിയായ ഉദ്ദേശത്തോടെയാണോ തെറ്റായ ഉദ്ദേശത്തോടെയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഗസമൂഹത്തില്‍ അടിച്ചമര്‍ത്തല്‍ നടത്തുന്നതിന് പോലീസിന് ബാദ്ധ്യതയുണ്ട്. പത്രപ്രവര്‍ത്തകരുടെ കൈയ്യില്‍ പേനയുണ്ട്; പോലീസിന്റെ കൈയ്യില്‍ ലാത്തിയും”.
സിപിഎം നേതാവ് ബിനോയ് കോനാറിന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്. ഇത്തരമൊരു പാര്‍ട്ടിയില്‍നിന്ന് എന്ത് നീതിയാണ് സമൂഹത്തിന് പ്രതീക്ഷിക്കാനാവുക ? വ്യാജ ഏറ്റുമുട്ടല്‍ തിയറിയുടെ തെറ്റും ശരിയും കോടതി തീരുമാനിക്കട്ടെ എന്ന നിലപാടല്ലാതെ ജൂഡീഷ്യറിയെ വിമര്‍ശിക്കാന്‍ ബിജെപിയും മോദിയും ഇന്നുവരെ മുന്നിട്ടിറങ്ങിയിട്ടില്ല.
1970 ഫിബ്രുവരി 18 ന് കേരള സര്‍ക്കാരും പോലീസും ജനങ്ങളെ അറിയിച്ച ഒരു സുപ്രധാന വാര്‍ത്ത “തിരുനെല്ലി കാട്ടിലുണ്ടായ ഒരേറ്റുമുട്ടലില്‍ നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊല്ലെപ്പെട്ടുവെന്നായിരുന്നു”. അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന്് തെളിയുകയും ചില പ്രതികളെ നാലു പതിറ്റാണ്ടിനുശേഷം കൊലക്കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ മുഖ്യപ്രതിയുടെ ശിക്ഷ മാപ്പാക്കി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സംഭവം ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഭരിച്ചത് ഇടതുപക്ഷ-കോണ്‍ഗ്രസ്സ് കൂട്ടുകെട്ടായിരുന്നു. എന്നിട്ടുമെന്തേ ഭരണ നേതാക്കള്‍ക്കെതിരേ ആരും തന്നെ പ്രോസിക്യൂഷന് ഇവിടെ ആവശ്യപ്പെട്ടില്ല. സിപിഎം-സിപിഐ മറുപടി പറയേണ്ട വിഷമായണിത്.
അടിയന്തരാവസ്ഥയില്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി കൊന്ന് ശവംപോലും കാട്ടാതെ കൊടും ക്രൂരത നടത്തിയ നാടാണ് കേരളം. ഇതിനുത്തരവാദികളായ ഇടതുപക്ഷ-കോണ്‍ഗ്രസ്സ് രാഷ്ട്രീയ നേതൃത്വങ്ങള്ക്കുനേരേ എന്തേ ഇവിടെ കാര്യമായ നടപടികളുണ്ടായില്ല. പോലീസ് കസ്റ്റഡിയില്‍ പലപ്പോഴായി എത്രയോ പേരെ കൊന്നൊടുക്കിയ ചരിത്രം കേരളത്തിനുണ്ട്. അതിലൊന്നും ഭരണാധിപന്റെ പ്രോസിക്യൂഷനായി ആരെങ്കിലും മുറവിളി കൂട്ടിയതായി അറിവില്ല.
എന്നാല്‍ ഇവരൊക്കെ നിപരാധിയായ നരേന്ദ്രമോദിയെ കുടുക്കാന്‍ പദ്ധതികള്‍ മെനയുന്നു? രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയും കൂട്ടക്കുരുതിയുമായിരുന്നു 1984 ലെ ദല്‍ഹി സിക്കു കൂട്ടക്കൊല. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി “വന്മരം കടപുഴകുമ്പോള്‍ ഭൂമി കുലുങ്ങും” എന്നു പറഞ്ഞ് എത്ര ലാഘവത്തോടെയാണ് ലഹളയെ കണ്ടതും പ്രതികളെ ന്യായീകരിച്ചതും !
രാജ്യത്തെ ഏറ്റവും വലിയ സായുധ അക്രമി സംഘം പോലീസാണെന്ന് വിധിയിലൂടെ പറഞ്ഞത് പ്രഗത്ഭ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇ.എന്‍.മുള്ളയായിരുന്നു. പോലീസ് അപചയത്തിന്റെയും തകര്‍ച്ചയുടെയും അടിവേരുകള്‍ കണ്ടെത്തി പ്രശ്ന പരിഹാരം നിര്‍ദ്ദേശിച്ചത് 1978 ലെ പോലീസ് കമ്മീഷന് ശുപാര്ശകളിലൂടെയായിരുന്നു. അതൊന്നും കേരളത്തിലുള്‍പ്പെടെ ആരും നടപ്പാക്കിയില്ല. നീതിയുടെയും നിയമത്തിന്റെയും കാവലാളാകേണ്ട നിയമപാലകന്മാര് തന്നെ കൊടുംപാതകികളാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. വ്യാജ ഏറ്റുമുട്ടലുകള്‍ കാര്യമായ വാര്‍ത്തപോലുമാകാതെ പലപ്പോഴും തമസ്കരിക്കപ്പെട്ടു പോകുന്ന നാടാണ് ഭാരതം. നരേന്ദ്രമോദിക്കെതിരെ കൊലവിളി നടത്തിയതുകൊണ്ടു തീരുന്ന പ്രശ്നമല്ല വ്യാജ ഏറ്റുമുട്ടല്‍ പ്രശ്നങ്ങളെന്ന സത്യം മലയാളികള്‍ ഓര്‍ക്കേണ്ടതുണ്ട്.
അഡ്വ. പി എസ് സ്രീധരന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: