ഇഹാസനേ ശുഷ്യതു മേ ശരീരം
ത്യഗസ്ഥി മാംസം പ്രളയം ച യാതു:
അപ്രാപ്യ ബോധിം ബഹുകല്പ്പ ദുര്ലഭാം
നൈമാസനാത് കായമിതശ്ച്വലിഷ്യതി
ഈ ഇരിപ്പില്‍ എന്റെ ശരീരം ഉണങ്ങിവരണ്ടു പോകട്ടെ; എല്ലുംതോലും മാംസവും തകര്‍ന്നു തരിപ്പണമാകട്ടെ; അനേകയുഗങ്ങള്‍ കൊണ്ടുപോലും നേടാന്‍ പ്രയാസമായ ബോധോദയം സമ്പാദിക്കാതെ ഈ ഇരിപ്പില്‍നിന്നും എന്റെ ശരീരം ഇളകുകയില്ല.
ബോധഗയയിലെ ആല്മരച്ചുവട്ടില് അഹിംസയുടെ പ്രയോക്താവായ ഭഗവാന് ബുദ്ധന് ധ്യാനത്തിനിരിക്കുന്നത് മുന്‍പേ മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചത് ഇപ്രകാരമാണ്. സ്വാമി വിവേകാനന്ദന് തന്റെ ഭാരതപരിക്രമണത്തിന് മുന്‍പേ 1886ല്‍ ആദ്യമായി സന്ദര്‍ശിച്ചതും 1901ല്‍ അവസാനമായി സന്ദര്‍ശിച്ചതും ഇവിടെയാണെന്നത് യാദൃശ്ചികമായി കരുതാനാവില്ല.
1901 നവംബറില്‍ ജപ്പാനില്‍നിന്നും വിദ്വാന്മാരും പൊതുജനസമ്മതരുമായ രണ്ടാളുകള്‍ ബേലൂര്‍മഠം സന്ദര്‍ശിച്ചു. അടുത്തുതന്നെ ജപ്പാനില്‍വെച്ച് നടത്താനിരുന്ന മതമഹാസമ്മേളനത്തിലേക്ക് സ്വാമിജിയെ നേരില്‍കണ്ടു ക്ഷണിക്കുന്നതിനായിട്ടാണ് അവര്‍ വന്നത്. അവര്‍ സ്വാമിജിയോടു പറഞ്ഞു: ” അങ്ങയെപ്പോലെ വിശിഷ്ടനായ ഒരാള്‍ പങ്കെടുത്താല്‍ സമ്മേളനം ഒരു വിജയമായിരിക്കും. അങ്ങ് വന്ന് ഞങ്ങളെ സഹായിക്കണം. മതപരമായ ഒരുത്തേജനം ജപ്പാന് ഇന്നാവശ്യമാണ്. വളരെയേറെ അഭികാമ്യമായ ഈ ഉദ്ദേശ്യം നിറവേറ്റാന്‍ അങ്ങയെ അല്ലാതെ മറ്റാരെയും ഞങ്ങള്‍ കാണുന്നില്ല. ജപ്പാനിലെ ബുദ്ധവിഹാരത്തിന്റെ അധിപതിയായ ഒഡയാണ് സ്വാമിജിയെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെയും സഹചരനായ മിസ്റ്റര്‍ ഒക്കാക്കുരയുടെയും ഉത്സാഹവും ആത്മാര്‍ത്ഥതയും കണ്ടു സന്തോഷിച്ച സ്വാമിജി അങ്ങനെയാവാമെന്നു സമ്മതിച്ചു. അപ്പോള്‍ ശരീരസ്ഥിതി വളരെ മോശമായിരുന്നുവെങ്കിലും തന്നെക്കൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടെന്നു കണ്ടാല്‍ സ്വാമിജി സ്വന്തം സൗകര്യങ്ങളൊന്നും ഗണ്യമാക്കാറില്ല. ആവേശത്തോടും ആദരാതിശയത്തോടുംകൂടി സ്വാമിജി ബുദ്ധദേവന്റെ മഹനീയ ജീവിതത്തെയും തത്ത്വചിന്തയെയും കുറിച്ചു പ്രതിപാദിക്കുന്നതുകേട്ട സന്ദര്‍ശകര്‍ അദ്ഭുതസ്തബ്ധരായി. ഹരി എന്നുപേരായ ഒരു ബാലനും അവരോടൊപ്പം വന്നിരുന്നു. ഹരിയും ഒക്കാക്കുരയും മഠത്തിലെ അതിഥികളായി സസന്തോഷം താമസിച്ചു. അവര്‍ക്ക് സ്വാമിജിയോട് ഗാഢമായ സ്നേഹം തോന്നി. സ്വാമിജി ഹരിയുടെ നേരമ്പോക്കുകളിലും കളികളിലും പങ്കുകൊണ്ടു. പിന്നീട് ഇന്ത്യയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹരി മരണമടഞ്ഞു എന്ന് കേട്ട് സ്വാമിജിക്ക് വലിയ ദുഃഖമുണ്ടായി. ബുദ്ധഗയ സന്ദര്‍ശിക്കാന്‍ തന്നോടുകൂടി വരണമെന്ന് ഒക്കാക്കുര സ്വാമിജിയോടപേക്ഷിച്ചു. കാശി സന്ദര്‍ശിക്കാനാഗ്രഹിച്ച് ഗോഹലലാലവില്ലയില് താമസിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്ന അവസരമായിരുന്നു അത്. അതിനാല്‍ ഒക്കാക്കുരയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് സ്വാമിജി പറഞ്ഞു: “തഥാഗതന് നിര്‍വ്വാണം നേടി സ്ഥലത്തേക്ക് അങ്ങനെ അനുഗമിക്കുന്നതിനും അതിനുശേഷം അദ്ദേഹം മനുഷ്യരാശിക്ക് തന്റെ സുവിശേഷം ആദ്യമായി നല്കിയ കാശിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനും എനിക്ക് അത്യധികം സന്തോഷമുണ്ട്. മാത്രമല്ല, കാശിയോട് എനിക്ക് പ്രത്യേകമൊരു ആകര്‍ഷണമുണ്ട്.
ഈ യാത്രയെ സംബന്ധിച്ച് സിസ്റ്റര്‍ നിവേദിത ഇങ്ങനെ എഴുതുന്നു.
“വീണ്ടും മഞ്ഞുകാലം വന്നപ്പോള്‍ സ്വാമി അനാരോഗ്യംമൂലം ശയ്യാവലംബിയായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു യാത്രകൂടി നടത്തി. 1902ലെ ജനുവരി ഫെബ്രുവരി മാസങ്ങളില്‍; അത്തവണ ആദ്യം ബുദ്ധഗയയിലേക്കും പിന്നീട് കാശിയിലേയ്ക്കും പോയി. അദ്ദേഹത്തിന്റെ യാത്രകളുടെയും സമുചിതമായ ഒരു സമാപനമായിരുന്നു അത്. തന്റെ അവസാനത്തെ ജന്മദിനത്തിന്റെ അന്നു കാലത്ത് അദ്ദേഹം ബുദ്ധഗയയിലെത്തി. അവിടത്തെ മഠാധിപതിയുടെ ആദരവും ആതിഥ്യവും അനാദൃശ്യമായിരുന്നു. ഇവിടെയും പിന്നീടു കാശിയിലും യാഥാസ്ഥിതിക ജനങ്ങള്‍ തന്നിലര്‍പ്പിച്ച ശ്രദ്ധയും സ്നേഹവും കണ്ടു ജനഹൃദയങ്ങളില്‍ സ്ഥാപിതമായ തന്റെ സാമാജ്ര്യത്തിന്റെ വിശാലതയോര്‍ത്ത് സ്വാമിജിപോലും അത്ഭുതപ്പെട്ടു. അദ്ദേഹം സന്ദര്‍ശിച്ച അവസാനത്തേയും അതുപോലെ ആദ്യത്തെയും തീര്‍ത്ഥസ്ഥാനം ബുദ്ധഗയയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കാശിയില്വെച്ചായിരുന്നു. അജ്ഞാതനായ പരിവ്രാജകനായിരിക്കെ, അദ്ദേഹം ഒരു സുഹൃത്തിനോട് ഇപ്രകാരം യാത്ര പറഞ്ഞത്: ” സമുദായത്തിന്റെമേല്‍ ഒരു വജ്രപാതംപോലെ നിപതിക്കുന്ന ആ നാള്‍വരെ ഞാനീ സ്ഥാനം ഇനി സന്ദര്‍ശിക്കുന്നതല്ല.
ലോകമെമ്പാടും ഉള്ള ബുദ്ധമതാനുയായികള്‍ക്ക് വളരെ പവിത്രമായ ഈ സ്ഥലം ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഇവിടെ കഴിഞ്ഞദിവസം നടന്ന ഭീകരവാദി ആക്രമണം ഭാരതത്തിന്റേ ദേശീയതയെ തന്നെ വെല്ലുവിളിക്കുന്നതാണ്.
കെ. രംഗനാഥ് കൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: