മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തില്‍ മേലോരം ആനചാരിയില്‍ തടിപിടിക്കുവാനായി കൊണ്ടുവന്ന വിഷ്ണു എന്ന കൊമ്പനാനയാണ് മൂന്ന് മണിക്കൂറോളം നാട്ടിലെങ്ങും പരിഭ്രാന്തി പരത്തിയത്. മേലോരം ചേന്നാട്ടുമറ്റത്തില്‍ ഫ്രാന്‍സിസ് തോമസിന്റെ പുരയിടത്തില്‍ തടിപിടിക്കാനെത്തിയതായിരുന്നു വിഷ്ണു എന്ന കൊമ്പനാന. രാവിലെ തടി പിടിക്കാന്‍ തുടങ്ങുന്നതിനിടെ പാമ്പിനെ ചവിട്ടിയതോടെയാണ് കൊമ്പന് ഇടഞ്ഞത്. ആനയുടെ കാല് ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പിനുമേല്‍ ആന ചവിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിഭ്രാന്തി കാട്ടിയ ആന ഉറക്കെ അലറി പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് പാപ്പാന് സഹദേവന് സമീപത്തെ മരത്തില്‍ ആനയെ തളച്ചെങ്കിലും ചങ്ങലപൊട്ടിച്ച് കൊമ്പന് ഓടുകയായിരുന്നു.
ഓടി ആന മേലോരം റോഡിലേക്ക് നീങ്ങി. പിന്നാലെ പാപ്പാന്മാരും. നാട്ടുകാരും ഒപ്പം കൂടി. ആന ഇടഞ്ഞ സംഭവം 25-ാം മൈലിലെ പോലീസ് സ്റ്റേഷനിലും മറ്റ് സ്ഥാപനങ്ങളിലും അറിഞ്ഞപ്പോള്‍ തന്നെ ജനങ്ങള്‍ ആന എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ജാഗ്രത പാലിച്ചു. കൂട്ടിക്കല്‍ ടൗണില്‍ കടകള്‍ അടച്ചും വാഹനങ്ങള്‍ നീക്കിയും വീടുകളുടെ ടെറസില്‍ കയറി സുരക്ഷിതസ്ഥാനത്തേക്ക് ജനങ്ങള്‍ ഒഴിഞ്ഞു നിന്നു. മേലോരത്ത് എത്തിയ ആന മുണ്ടക്കയം കൊക്കയാര്‍ റോഡിലൂടെ വളമണ്ണ് പുരകവലയിലെത്തി ഇവിടെ നിന്നും കൊക്കയാര്‍ പഞ്ചായത്ത് ഓഫീസ് റോഡിലൂടെ നാരകംപുഴ ഫാക്ടറി ഭാഗത്തെത്തി. ഫാക്ടറിക്കകത്തേക്ക് പ്രവേശിക്കാതെ ആന പിന്തിരിഞ്ഞ് കൂട്ടിക്കല്‍ ചപ്പാത്ത് കവലയിലെത്തി. ഇവിടെ നാരകംപുഴ കൊക്കയാര്‍ റോഡിലൂടെ നിരവധി വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും ആന അക്രമസ്വഭാവം കാട്ടിയില്ല. ഇതിനിടെ കൂട്ടിക്കല്‍ ടൗണിലേക്ക് നീങ്ങിയ ആന പൂച്ചക്കല്‍ പൊട്ടംകുളം ഗെയിറ്റിന് സമീപത്തുകൂടി ഇടുങ്ങിയ നടപ്പാതയിലൂടെ മുന്നോട്ടു നീങ്ങി. നിരവധി വീടുകളുടെ മുറ്റത്തുകൂടി നീങ്ങിയ ആന വീടിനു മുകളിലുണ്ടായിരുന്ന കസേരകളും മേശകളും നിലംപരിശാക്കി മുന്നോട്ടു നീങ്ങിയ ആന സമീപത്തെ നടപ്പാലത്തിന്റെ വശത്തുകൂടി ഇവിടെയുള്ള തോട്ടിലിറങ്ങി. വെള്ളത്തിലിറങ്ങിയ ആനയെ പാപ്പാന്മാര് പ്ലാസ്റ്റിസ് കയര്‍ ഉപയോഗിച്ച് സമീപത്തെ കമുകില്‍ കെട്ടുടയായിരുന്നു. ഇതില്‍ രോഷം പൂണ്ട ആന കമുക് പിഴുതെറിഞ്ഞു. ഇതിനകം തന്നെ ആന ഇടഞ്ഞതറിഞ്ഞ് പെരുവന്താനം പോലീസിനൊപ്പം നിരവധിയാളുകള്‍ സംഭവസ്ഥലത്തെത്തി. 2.45 ഓടെ വാഴക്കുല കാട്ടി ആനയെ അനുനയിപ്പിച്ച പാപ്പാന്മാര് ആനയെ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: