കേരള രാഷ്ട്രീയം സരിതമയം ആയപ്പോള്‍ ഭരണയന്ത്രം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. തട്ടിപ്പുകാരി സരിതയ്ക്ക് ഉന്നതരുമായുള്ള ബന്ധങ്ങള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് മന്ത്രിമാരും പ്രതിസ്ഥാനത്താവുകയാണ്. ഈ വിവാദം കൊഴുക്കുമ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ഇപ്പോള്‍ സോളാര്‍ തട്ടിപ്പ് നായിക സരിതാ നായരുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാത്രമല്ല, കൊടിക്കുന്നില്‍ സുരേഷും സരിതാതിത്ഥ്യം സ്വീകരിച്ചവരില്‍പ്പെടുന്നു എന്ന ഫോട്ടോസഹിതമുള്ള തെളിവ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ ബാക്കി നേതാക്കളെയും തട്ടിപ്പ് കേസില്‍പ്പെടുത്താനാണ് ആഭ്യന്തരമന്ത്രിയടക്കം ശ്രമിക്കുന്നത്. ആഭ്യന്തരമന്ത്രി ശാലുവിന്റെ വീട്ടിലെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുത്ത് കരിക്കിന്‍വെള്ളം കുടിച്ച്, ശാലുവുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിടുകയും കുറ്റാരോപിതനായ സരിത ഒളിവിലായിരുന്നപ്പോള്‍ തിരുവഞ്ചൂര്‍ ഫോണ്‍വിളിച്ച രേഖകളും പുറത്തുവന്നു. അതോടെ താന്‍ ഏകനല്ല എന്ന് തെളിയിക്കാന്‍ മറ്റ് രാഷ്ട്രീയനേതാക്കളുടെ പേര് മന്ത്രി വെളിപ്പെടുത്തി. ഇത് എ-ഐ ഗ്രൂപ്പ് തമ്മിലുള്ള വടംവലി രൂക്ഷമാക്കിയിരിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതികള്‍ സമാന കളങ്കിതരെക്കൂടി സരിതാ കളങ്കത്തില്പ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശാലുവിനോടുള്ള ബന്ധം തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാത്രമല്ല തട്ടിപ്പ് അരങ്ങേറിയത് എന്നും തെളിയുന്നു.
കേരളത്തില്‍ ഇപ്പോള്‍ അവിഹിത ബന്ധങ്ങളുടെ ഘോഷയാത്രയാണ്. കുഞ്ഞാലിക്കുട്ടിയും ഗണേഷ്കുമാറും മുതല്‍ ജോസ് തെറ്റയില്‍ എംഎല്എവരെയുള്ളവര്ക്കെതിരെ അവിഹിതബന്ധമാരോപണം ഉയര്‍ന്നപ്പോള്‍ ഞെട്ടാതിരുന്ന കേരളം ഇപ്പോള്‍ സ്തംഭിച്ചുനില്ക്കുകയാണ്. രാഷ്ട്രീയനേതാക്കള്‍ ‘കനകം മൂലം കാമിനി മൂലം’ അധാര്മ്മികതക്കൊരുങ്ങുമ്പോള് ഭരണചക്രം ഉരുളുന്നില്ല. കേരളം മഴക്കെടുതിയില്‍ കോടികളുടെ നഷ്ടം സഹിക്കുമ്പോള്‍, കൃഷി നശിച്ചവരുടെ ഭാവി ഇരുളടയുമ്പോള്‍, മുഖ്യമന്രി കരിങ്കൊടി പ്രയോഗത്തിനിരയാകുമ്പോള് തെളിയുന്നത് കേരളത്തിലെ ഭരണമില്ലായ്മയാണ്. സരിത കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിച്ച് ശത്രുത ജനിപ്പിച്ചപ്പോള്‍ അവര്‍ പരസ്പരം നേതാക്കളെ കെണിയില്‍പ്പെടുത്താന്‍ മത്സരിക്കുന്നു.
ഇതിനിടയില്‍ കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഇപ്പോള്‍ മണ്ണ് ഖാനനത്തിന് കോടതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ഖാനനലോബികളുടെ പിടിയിലാണ് പശ്ചിമഘട്ട മലനിരകള്‍. പശ്ചിമഘട്ട താഴ്വരകളില്‍ പാരിസ്ഥിതിക മാര്‍ഗ്ഗരേഖകള്‍ അട്ടിമറിച്ച് ഖാനനലോബി ഏക്കര്‍ കണക്കിന് വനഭൂമി കൈക്കലാക്കി അശാസ്ത്രീയഖനനം നടത്തുകയാണ്. ഇത് ഇഷ്ടിക നിര്‍മ്മാണത്തിനും മണ്ണെടുക്കുന്നതിനും പാരിസ്ഥിതിക അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ്. ‘കാമാള’മായി മാറുന്ന കേരളത്തില്‍ ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെയാണത്രെ എ-ഐ ഗ്രൂപ്പ് നേതാക്കളുടെ പേരും ഫോണ്‍വിളി വിവരങ്ങളും പുറത്തുവന്നത്. ഇതോടെ തിരുവഞ്ചൂര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അദ്ദേഹത്തെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന് പുറംതള്ളാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുമ്പോള്‍ തിരുവഞ്ചൂര്‍ എ-ഐ തര്‍ക്കം രൂക്ഷമാക്കി പിന്തുണയില്ലാത്ത നേതാവായി മാറുന്നു. അദ്ദേഹത്തിന്റെ പോലീസ് ഭരണത്തിനെതിരെയും എ ഗ്രൂപ്പിന് പ്രതിഷേധമുണ്ട്.
ഇപ്പോള്‍ എയ്ഡഡ് കോളേജുകള്‍ക്ക് കീഴിലെ സെല്‍ഫ് ഫിനാന്‍സ് കോഴ്സുകള്‍ക്ക് സ്റ്റേയായിരിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയശേഷം സ്വാശ്രയ കോഴ്സ് നടത്തി വന്‍ലാഭം കൊയ്യുന്നു എന്നാണ് ആരോപണം. കോടതിയുടെ ഈ ഉത്തരവ് ക്ലാസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി. പരിഹാരം കാണേണ്ട സര്‍ക്കാര്‍ സരിതാ പ്രതിരോധത്തിന് മുഴുവന്‍ സമയവും നീക്കിവെക്കുമ്പോള്‍ അടുത്ത തലമുറയുടെ ഭാവിയും പ്രതിസന്ധിയിലാകുന്നു എന്ന് തിരിച്ചറിയുന്നില്ല. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:90 ആണ്. ഇതും കുറക്കണമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിരീക്ഷണം. പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഫലം കാണാതെ പോകാനാണ് സാധ്യത. കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും ഈ വര്‍ഷവും സ്വാശ്രയ രീതിയില്‍ എംബിബിഎസ് പ്രവേശനം നടത്താനുള്ള നീക്കത്തിലാണ് കോളേജ്. ഇത് തികഞ്ഞ അനീതിയാണെന്നും മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ ഈ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ഇഛാശക്തി സരിത വിവാദത്തില്‍ കുടുങ്ങിയ യുഡിഎഫ് സര്‍ക്കാരിനില്ല. സ്വാശ്രയ പ്രവേശനം അനുവദിക്കില്ല എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിസംഘടനകള്‍. യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ തെറ്റയില്‍ ലൈംഗികാരോപണം സഹായിക്കുമെന്ന് കരുതുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: