കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് വിമുക്തമാക്കി പൂര്‍ണ സ്വയംഭരണാവകാശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിലെ ഒരു മന്ത്രി ഇടപെട്ട് തിരുത്തിയതില്‍ മുന്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കല്‍ക്കരിപ്പാടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി “യജമാനന്മാര്ക്കുവേണ്ടി സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സിബിഐ” എന്ന് വിമര്‍ശിച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ട് നിയമമന്ത്രിയും രണ്ട് ബ്യൂറോക്രാറ്റുകളും ഇടപെട്ടാണ് തിരുത്തിയത്. ഇതുയര്‍ത്തിയ പ്രതിഷേധത്തില്‍ മന്ത്രി അശ്വിനികുമാറിന് രാജിവെക്കേണ്ടിയും വന്നിരുന്നു.
സാമജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെയും സിബിഐ അഴിമതി അന്വേഷണത്തില്‍ പക്ഷപാതപരമായ നീക്കമുണ്ടായി. ഇതെല്ലാം തന്നെ തെളിയിച്ചത് സിബിഐ അവകാശപ്പെടുന്നപോലെ സ്വതന്ത്ര അന്വേഷണ ഏജന്‍സി അല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് എന്നുമുള്ള യാഥാര്‍ത്ഥ്യമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമമന്ത്രിയുമായും മറ്റുദ്യോഗസ്ഥന്മാരും പങ്കുവെച്ചതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. “ഒരുപാട് യജമാനന്മാരും ഒരു തത്തയുമുള്ള നീചമായ ഗാഥയാണ് സിബിഐ പ്രവര്‍ത്തനം” എന്നാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.
രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി എന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനം വിശ്വാസ്യതയും നിഷ്പക്ഷതയും വര്ധിപ്പിക്കുന്നതായിരിക്കണം. അന്വേഷണം മലിനമാകാതിരിക്കന് സിബിഐയെ ബാഹ്യമായ പരിഗണനകളില്‍നിന്നും ഇടപെടലുകളില്‍നിന്നും മോചിപ്പിക്കണം. ഈ അന്വേഷണവും ഇനിമുതലുള്ള എല്ലാ അന്വേഷണങ്ങളും ഒരു ബാഹ്യശക്തികളും സ്വാധീനിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം.
ഇപ്പോള്‍ സര്‍ക്കാര്‍ സിബിഐക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്! സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ലോക്സഭാ സ്പീക്കറും ഉള്‍പ്പെട്ട മൂന്നംഗ സമിതിയായിരിക്കും. ഡയറക്ടറെ നീക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമായിരിക്കും. ഈ തീരുമാനം നടപ്പാക്കിയാണ് സിബിഐയെ ഇപ്പോള്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഐക്ക് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കാന് ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതോടെ സിബിഐ രാഷ്ട്രീയ ഇടപെടലുകളില്‍നിന്നും വിമുക്തമാകുമെന്നാണ് പ്രതീക്ഷ.
സിബിഐക്ക് കൂടുതല്‍ സാമ്പത്തിക അധികാരവും കൃത്യസമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിച്ചിരിക്കണമെന്ന നിര്ദ്ദേശവവുമുണ്ട്.
കല്‍ക്കരിപ്പാടം അഴിമതിക്കേസിന് പുറമെ ഇസ്രത്ത് ജഹാന് എന്ന യുവതിയുള്‍പ്പെടെ നാല് പേരെ ഗുജറാത്ത് പോലീസിന്റെ ക്രൈംബ്രാഞ്ച് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള സിബിഐ അന്വേഷണ റിപ്പോര്ട്ടിന്മേല് ഗുജറാത്ത് ഹൈക്കോടതിയും സിബിഐയെ വിമര്‍ശിച്ചിരുന്നു. ഇന്റലിജന്‍സ് ഏജന്‍സിക്കെതിരെ സിബിഐയെ വിധ്വംസകമാക്കി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചു എന്നും വിമര്‍ശനമുയര്‍ന്നു.
ഐബി, സിബിഐ, റോ, എന്‍ഐഎ തുടങ്ങിയവ രാജ്യസുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ്. ഇപ്പോള്‍ സ്വതന്ത്ര ഏജന്‍സിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും സിബിഐ അന്വേഷണം നിയന്ത്രിക്കാന്‍ ഒരു ജഡ്ജസ് പാനലും രൂപീകരിക്കപ്പെടും. ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയചരിത്രമറിയാവുന്ന ആരും സിബിഐയുടെ അന്വേഷണത്തില്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഇടപെടാതിരിക്കും എന്ന് വിശ്വസിക്കില്ല.
സിബിഐയെ ദുരുപയോഗിച്ചാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതുവരെ നിലനിന്നത്. സിബിഐ സഹായത്തിനില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ എന്നേ നിലംപതിക്കുമായിരുന്നു. സിബിഐ ഒരു സര്‍ക്കാര്‍ ഏജന്‍സിയാണെന്ന് പ്രഖ്യാപിച്ചയാളാണ് അതിന്റെ തലപ്പത്തിരിക്കുന്നത് എന്ന കാര്യം ആര്‍ക്കും വിസ്മരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: