ഉത്തരാഖണ്ഡിലെ മിന്നല്പ്രളയംമൂലമുണ്ടായ ദേശീയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അജ്ഞാതമാണെങ്കിലും ഇതുവരെ ഒരു ലക്ഷത്തിലേറെപ്പേരെ രക്ഷിച്ചതായാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷന്‍ ദല്‍ഹിയില്‍ പറഞ്ഞത്. മൂന്ന് ജില്ലകളെ ഉന്മൂലനം ചെയ്ത പ്രളയത്തില്‍ 2200 വീടുകളും 154 പാലങ്ങളും 320 റോഡുകളും തകര്‍ന്നു. ബദരിനാഥില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 14 ഹെലികോപ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ടത്രേ. രക്ഷാപ്രവര്‍ത്തനത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ മൂന്ന് സേനാവിഭാഗങ്ങളും അര്‍ധസേനാ വിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ സജീവമാണ്.
ഇതിനിടയിലും അപസ്വരങ്ങള്‍ ഉയരാന്‍ കാരണം കേരളസര്‍ക്കാര്‍ ദുരന്തത്തില്‍ അകപ്പെട്ട മലയാളികളോട് കാണിച്ച നിഷ്കരുണമായ അവഗണനയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഗുജറാത്തികളെ രക്ഷിക്കാന്‍ രംഗത്തെത്തിയപ്പോള്‍ ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ആന്ധ്രാക്കാരുടെ രക്ഷക്കെത്തി. എന്നാല്‍ രണ്ടാഴ്ചയായി ബദരിനാഥില്‍ കുടുങ്ങി യാതനകളനുഭവിച്ച ശിവഗിരി സന്യാസിമാരുള്‍പ്പെടെയുള്ള കേരള തീര്‍ത്ഥാടകസംഘത്തെ രക്ഷിക്കാന്‍ കേരളം രംഗത്തെത്തിയില്ല. കേരള ഭരണകര്‍ത്താക്കള്‍ വിവാദങ്ങളിലും തട്ടിപ്പ് ആരോപണങ്ങളിലും പെട്ട് നട്ടംതിരിയുമ്പോള്‍ സ്വന്തം നാട്ടിലെ പ്രളയക്കെടുതികള്‍ക്കു പോലും ആശ്വാസം നല്കാന് തയ്യാറാകാത്തപ്പോള്‍ ഉത്തരാഖണ്ഡിലെ മലയാളികളെ വിസ്മരിച്ചതില്‍ അത്ഭുതപ്പെടാനില്ലെങ്കിലും അത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്.
മലയാളി തീര്‍ത്ഥാടകസംഘത്തില്‍ സ്ത്രീകളും കുട്ടികളും രോഗികളുമുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ഇവരെ പൂര്‍ണമായി അവഗണിച്ചപ്പോള്‍ ബിജെപി എംപിയും ഉത്തരകാശി രാജ്ഞിയുമായ മാല രാജലക്ഷ്മി ഷാ അയച്ച ഹെലികോപ്റ്ററാണ് അവര്‍ക്ക് രക്ഷയായത്. ശിവഗിരി സന്യാസികള്‍ പറഞ്ഞത് മുഖ്യമന്ത്രിയുമായി സഹായത്തിനുവേണ്ടി ബന്ധപ്പെട്ടിട്ടും നിസ്സംഗതയാണ് നേരിടേണ്ടിവന്നതെന്നാണ്. എന്നിട്ടും അവിടെ കുടുങ്ങിയ മലയാളികളെ രക്ഷിച്ചത് കേരളസര്‍ക്കാര്‍ ആണെന്ന കള്ള അവകാശവാദം ഉന്നയിച്ച് മുതലെടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് തീര്‍ത്ഥാടകസംഘം ആരോപിച്ചു. രക്ഷപ്പെട്ട് ദല്‍ഹിയിലെത്തിയ സന്യാസിമാര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു വസ്തുത ‘നോര്‍ക്ക’ ഉദ്യോഗസ്ഥരുടെ അലംഭാവമാണ്. അപകട സ്ഥലത്തുനിന്നും ജോഷിമഠില്‍ എത്തിയ സന്യാസിമാരെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ബസ്സിലാണ് ജോഷിമഠില്‍നിന്നും ദല്‍ഹിയിലെത്തിയത്. കേരളാ ഹൗസിലെ സഹായം സ്വീകരിക്കാതെ അവര്‍ ഉത്തരകാശി മഹാരാജാവ് മനുജേന്ദ്ര ഷായുടെ ദല്‍ഹിയിലെ കൊട്ടാരത്തിലെത്തുകയായിരുന്നു. പന്ത്രണ്ടംഗ സംഘത്തെ സഹായിക്കാന്‍ നവോദയം പ്രവര്‍ത്തകരുമുണ്ടായിരുന്നു. പതിനൊന്ന് ദിവസം ബദരിനാഥില്‍ കുടുങ്ങിക്കിടന്ന സന്യാസി സംഘം കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. തങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഒരു സഹായവും വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ നോര്‍ക്ക ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ നോക്കാന്‍ ചുംതലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും അവര്‍ പേര് വിവരങ്ങള്‍ തിരക്കിയതല്ലാതെ ഒരു സഹായവും നല്കാന് തയ്യാറായില്ല.
‘നോര്‍ക്ക’ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ് സന്യാസിമാരെ ബന്ധപ്പെടാന്‍ പോലും മെനക്കെട്ടില്ല. സന്യാസി സംഘത്തില്‍പ്പെട്ട സ്വാമി വിശാലാനന്ദ തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്ത് ഛര്‍ദ്ദിച്ച് അവശനായ കാര്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ കള്ള് കുടിച്ചുകിടക്കുകയായിരുന്നോ എന്നായിരുന്നത്രെ നോര്‍ക്ക ഉദ്യോഗസ്ഥന്റെ ചോദ്യം. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും തീര്‍ത്ഥാടക ദുരന്തത്തില്‍ നിസ്സംഗതയാണ് പ്രകടിപ്പിച്ചതെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു. പ്രതിരോധമന്ത്രി ആന്റണിയും കുടങ്ങിക്കിടക്കുന്ന ഒരുലക്ഷംപേരെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ഉത്തരാഖണ്ഡില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണംപോലും തിട്ടപ്പെടുത്താനായിട്ടില്ല. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും എത്തിയ തീര്‍ത്ഥാടകര്‍ വന്‍ ദുരന്തത്തില്‍പ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ അക്ഷന്തവ്യം തന്നെയാണ്. ഈ വന്‍ ദുരന്തം പ്രാദേശിക താല്പ്പര്യങ്ങളിലേക്ക് ചുരുക്കുന്നത് അനുചിതമാണെങ്കിലും ഇത് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ലാഭം നോക്കിയുള്ള രാഷ്ട്രീയ നേതാക്കളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനശൈലി കൂടിയാണ്. ദേശ-ഭാഷാ-കക്ഷിഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്ന് സേനാവിഭാഗങ്ങള്‍ മാത്രമാണ്. ഈ മഹാദുരന്തംതന്നെ ഉണ്ടായത് മനുഷ്യര്‍ ചെയ്ത പരിസ്ഥിതിദ്രോഹം കാരണമാണ്. ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കാനുള്ള ത്വരയല്ല, അതിലൂടെ കിട്ടുന്ന രാഷ്ട്രീയ ലാഭമാണ് രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: