ഇന്ന് കുമാരഗുരുദേവ സമാധിദിനം
കേരളത്തിലെ കീഴാളജനങ്ങളുടെ രോദനത്തെയും രോഷത്തെയും ഗാനമായും കവിതയായും ഇരുപതാം നൂറ്റാണ്ടില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച കീഴാളനേതാവാണ് കുമാരഗുരുദേവന്‍. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. പൊയ്കയില്‍ അപ്പച്ചന്, പൊയ്കയില്‍ യോഹന്നാന് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. മധ്യതിരുവിതാംകൂറില്‍ തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ എന്ന ഗ്രാമത്തില്‍ മുല്ലപ്പള്ളി പുതുപറമ്പില്‍ കണ്ടന്റെയും പൊയ്കയില്‍ വീട്ടില്‍ കുഞ്ഞുളേച്ചിയുടെയും മൂന്നാമത്തെ മകനായി 1878 ല്‍ പറയ സമുദായത്തില്‍ കുമാരന് ജനിച്ചു.
ഒരു സിറിയന്‍ ക്രിസ്ത്യാനിക്കുടുംബത്തിന്റെ അടിയാളരായിരുന്നു കുമാരന്റെ മാതാപിതാക്കള്‍. ക്രിസ്ത്യാനിയായ ജന്മിയുടെ ഉപദേശപ്രകാരം 1891 ല്‍ കുടുംബം മുഴുവന്‍ ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തീയ മതത്തിലെ മാര്‍ത്തോമാ സഭയിലേക്ക് മാറി. അങ്ങനെ കുമാരനെന്ന പേര് യോഹന്നാന് എന്നാക്കി. കഷ്ടിച്ച് എഴുതാനും വായിക്കാനും പഠിച്ചയുടനെ മാര്‍ത്തോമ്മാ സഭയിലെ മറ്റു പതിനാറ് ഉപദേശിമാരോടൊപ്പം വേര്‍പാടു സഭയില്‍ ചേര്‍ന്നു. അങ്ങനെ പെയ്കയില്‍ യോഹന്നാന് ഉപദേശിയെന്നറിയപ്പെട്ടു.
പാണ്ഡിത്യവും വാദപ്രതിവാദസാമര്‍ഥ്യവും പ്രകടിപ്പിച്ച യോഹന്നാന് മികച്ച പ്രഭാഷകനായി വളരെ വേഗം പ്രശസ്തനായി. മതപരിവര്‍ത്തനം ചെയ്തിട്ടും കേരളത്തിലെ ക്രൈസ്തവ സഭകളില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥിതിയായിരുന്നു. പറയന് യോഹന്നാന് എന്നും പുലയ യോഹന്നാന് എന്നും അദ്ദേഹത്തെ പള്ളികളില്‍ പരിഹസിച്ചിരുന്നു. പരിവര്‍ത്തിത ക്രൈസ്തവരുടെ ജാതി അനുസരിച്ച് പ്രത്യകം പള്ളികള്‍ പണിതതു യോഹന്നാന് എതിര്‍ത്തിരുന്നു. തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്താക്കി. ക്രൈസ്തവ മതം സ്വീകരിച്ച അധ:സ്ഥിതര്ക്കെതിരെയും സഭയുടെ ഉള്ളില്‍ തന്നെയുള്ള ഉച്ചനീചത്വങ്ങള്‍ക്കെതിരെയും അദ്ദേഹം ശക്തമായി പോരാടി.
ക്രിസ്തീയ സെമിത്തെരിയില്‍ കീഴ്ജാതിക്കാരന്റെ ശവം സംസ്കരിച്ചതില്‍ ഉയര്‍ന്ന ക്രൈസ്തവര്‍ പ്രതിഷേധമുണ്ടാക്കിയതിനെ എതിര്‍ക്കുകയും, ദളിത്ക്രൈസ്തവയുവതിയും സവര്‍ണ്ണക്രൈസ്തവ യുവാവും തമ്മിലുള്ള വിവാഹവും യോഹന്നാന് നടത്തികൊടുത്തു. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിനു യോഹന്നാന്റെ ആശയം പുത്തനുണര്‍വ് നല്കി. അക്കാലത്ത് സാധാരണക്കാരിലൂടെ അദ്ദേഹം നടത്തിയ സമരങ്ങളെ അടിലഹളയെന്നു വിളിച്ചിരുന്നു.
യോഹന്നാന്റെ പ്രസംഗം നടക്കുന്ന സ്ഥലത്ത് ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ആക്രമിച്ചു. പിന്നീട് പ്രസംഗം നടക്കുന്ന എല്ലായിടങ്ങളിലും അക്രമം ഒരു പതിവായിമാറി. തുടര്‍ന്ന് അയിത്തജാതിക്കാരെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടര്‍ന്നു.
1909 ല്‍ ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ എന്ന സംഘടന സ്ഥാപിച്ചു. കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി പ്രത്യക്ഷരക്ഷാദൈവസഭ അറിയപ്പെട്ടു. ഉപജാതി വ്യത്യാസമില്ലാതെ ഒരു ജനതയെന്ന നിലപാട് ഈ സഭ സ്വീകരിച്ചു. പ്രത്യക്ഷരക്ഷാദൈവസഭ സ്വന്തമായി ആരാധനാലയങ്ങളും, വിദ്യാലയങ്ങളും സ്ഥാപിച്ചു. സഭയുടെ വളര്‍ച്ച ക്രിസ്ത്യാനികളില്‍ അസൂയയും ദേഷ്യവും വളര്‍ത്തി. തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷരക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികള്‍ കൂട്ടമായി ആക്രമിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. 1821-1931 എന്നീ കൊല്ലങ്ങളില്‍ അധ:സ്ഥിതരുടെ പ്രതിനിധിയായി യോഹന്നാന് ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അയിത്തജാതിക്കാരുടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറില്‍ ആരംഭിച്ചു.1931 ജൂണ്‍ 29 ന് കുമാരഗുരുദേവന്‍ അന്തരിച്ചു.
ഭൃഗുരാമന്‍. എസ്.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: