മണിപ്പാല്‍: മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി ഹരിപ്രസാദിനെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യശ്രമം നടത്തിയ മറ്റ് രണ്ട് പ്രതികള്‍ ആശുപത്രിയിലായതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാനായില്ല. ഇവരുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കോടതിക്ക് കൈമാറി.
ആദ്യം ചീഫ് ജുഡീഷ്യന്‍ മജിസ്ടേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ പിന്നീട് അഡീഷണല്‍ സെക്കന്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എസ് ചന്ദ്രശേഖരന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിടാനാണ് കോടതി തീരുമാനിച്ചത്.
പ്രതിക്കെതിരെ 326 ഡി വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി യോഗേഷിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 20നാണ് കോളജ് ലൈബ്രറിയില്‍ നിന്ന് താമസസ്ഥലമായ മാണ്ഡവി ടവേഴ്സ് അപ്പാര്‍ട്മെന്റിലേക്ക് രാത്രി നടന്നു പോകുമ്പോള്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാഥിയായ തിരുവനന്തപുരം സ്വദേശിനിയെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയെ പിറ്റേദിവസം പുലര്‍ച്ചെ ഹോസ്റ്റല്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം ഉഡുപ്പി പോലീസ് കഴിഞ്ഞ ദിവസം പുറത്തിറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: