ലോഹിതദാസെന്ന വലിയ എഴുത്തുകാരന് ഒപ്പമില്ലാതെ മലയാള സിനിമ കഴിഞ്ഞ നാലുവര്‍ഷങ്ങളായി യാത്ര ചെയ്യുകയാണ്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ജൂണ്‍ 28നാണ് ലോഹിതദാസ് എഴുത്തു ലോകത്തെയും സിനിമയെയും വിട്ട് യാത്രയായത്. ജീവിതഗന്ധിയും തന്മയത്വവുമുള്ള തിരക്കഥകളിലൂടെ മലയാള സിനിമാ പ്രേക്ഷകന്റെ മനസ്സിലിടം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. 2009 ജൂണ്‍ 28ന് രാവിലെ ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയാണ് മരണം അദ്ദേഹത്തെ എഴുതാപ്പുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പലര്‍ക്കും അവിശ്വസനീയമായ വാര്‍ത്തയായിരുന്നു അത്. ലോഹിതദാസിന്റെ സിനിമകളെ ഏറെ സ്നഹിച്ചിരുന്ന വലിയ സമൂഹം പ്രേക്ഷകര്‍ക്ക് ആ മരണത്തോട് ഇപ്പോഴും പൊരുത്തപ്പെടാനാകുന്നില്ല.
ലോഹി മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയും കണ്ണീരോടെയും ശ്രവിച്ച നിരവധി ആരാധകരുണ്ട്. ഒരു സിനിമാക്കാരനോട്, ആരാധന അധികരിച്ച് പ്രേക്ഷകന് തോന്നുന്ന വെറും ഇഷ്ടമായിരുന്നില്ല അത്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട്, അതിഷ്ടപ്പെട്ട് എഴുത്തുകാരനില്‍ അകൃഷ്ടരായവരായിരുന്നു അവരെല്ലാം. മരണവാര്‍ത്ത കേട്ടവരുടെ മനസ്സിലേക്ക് അദ്ദേഹമെഴുതിയ നിരവധി ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെന്നപോലെ തെളിഞ്ഞു വന്നു. ഇനിയത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകില്ലല്ലോ എന്ന വേദനനിറഞ്ഞു നിന്നു. ഭൂതക്കണ്ണാടിയിലെ വിദ്യാധരന്, കിരീടത്തിലെ സേതുമാധവന്, തനിയാവര്‍ത്തനത്തിലെ ബാലന്മാഷ്, ഭരതത്തിലെ ഗോപി, പാഥേയത്തിലെ ചന്ദ്രദാസ്, ആധാരത്തിലെ ബാപ്പൂട്ടി, അമരത്തിലെ അച്ചൂട്ടി, മഹായാനത്തിലെ ചന്ദ്രന്, ദശരഥത്തിലെ രാജീവ്മേനോന്‍, ഹിഷൈനസ് അബ്ദുള്ളയിലെ അബ്ദുള്ള….
ചെറുകഥകളായിരുന്നു ലോഹിയുടെ ആദ്യ തട്ടകം. എന്നാല്‍ ചെറുകഥകളെഴുതി പേരെടുക്കാന്‍ അദ്ദേഹത്തിനായില്ല. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളിലേക്ക് വഴിമാറി. നിരവധി നാടകങ്ങള്‍ പലസമിതികള്ക്കു വേണ്ടിയും എഴുതി. നാടകങ്ങള്‍ തോപ്പില്‍ഭാസി അംഗീകരിച്ചതോടെ കെപിഎസി നാടകസമിതിയുടെ നാടകമെഴുത്തുകാരനായി. നാടകങ്ങള്‍ സംസ്ഥാന പുരസ്കാരത്തിന് അര്‍ഹമായി. നാടകവേദിയില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജ്ജവുമായാണ് ലോഹിതദാസ് സിനിമയിലെത്തുന്നത്. പത്മരാജന് അരങ്ങൊഴിയുകയും എം.ടി.വാസുദേവന്‍ നായര്‍ എഴുത്ത് വല്ലപ്പോഴുമാക്കുകയും ചെയ്തപ്പോള്‍ മലയാള ചലച്ചിത്ര സാഹിത്യം പ്രതിസന്ധിയെ നേരിടുകയായിരുന്നു. കാമ്പുള്ള കഥകളുടെ അഭാവം സിനിമയെ ബാധിച്ചു. ജീവിതത്തോടു ചേര്‍ന്നു നില്ക്കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന പരാതികളും ആകുലതകളും വര്‍ദ്ധിച്ചു. അത് സിനിമാ വ്യവസായത്തെ തന്നെ തളര്‍ത്തിയ കാലത്താണ് തനിയാവര്‍ത്തനം എന്ന സിനിമയുമായി അമ്പഴത്തില് കരുണാകരന് ലോഹിതദാസ് എന്ന എ.കെ.ലോഹിതദാസ് എത്തുന്നത്. സിബിമലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം മലയാള സിനിമയിലെ പുതിയ വസന്തമായിരുന്നു. തനിയാവര്‍ത്തനം പുറത്തു വരികയും പ്രേക്ഷകര്‍ അത് സ്വീകരിക്കുകയും ചെയ്തപ്പോള്‍ ലോഹിതദാസെന്ന എഴുത്തുകാരനില്‍ മലയാളി വലിയ പ്രതീക്ഷകളര്‍പ്പിച്ചു. ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്ന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള സിനിമകള്‍.
മലയാളിയുടെ സാധാരണ ജീവിതത്തെ തൂലികകൊണ്ട് പുനഃസൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സമകാലിക കേരളീയ ജീവിതത്തിന്റെ നര്‍മ്മവും വിഷാദവും സംഘട്ടനങ്ങളും ആകുലതകളുമെല്ലാം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ഗൗരവമുള്ള പ്രമേയങ്ങളാണ് സ്വീകരിച്ചിരുന്നതെങ്കിലും അത് വളരെ ലളിതമായ ഭാഷയില്‍ പറയുന്നതില്‍ പ്രത്യേക വൈദഗ്ധ്യം അദ്ദേഹം പ്രകടിപ്പിച്ചു. ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു.
1987ലാണ് തനിയാവര്‍ത്തനം പുറത്തുവരുന്നത്. അതേവര്‍ഷം സിബിമലയില്‍ സംവിധാനം ചെയ്ത എഴുതാപ്പുറങ്ങള്‍ എന്നസിനിമ ലോഹിയുടെ രചനയില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത ചിത്രത്തില്‍ സുഹാസിനിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ കുടുംബപുരാണം, വിചാരണ, മുക്തി എന്നീ സിനിമകള്‍ ലോഹിതദാസിന്റെ തൂലികയില്‍ നിന്നു പിറന്നു. മലയാളസിനിമയുടെ ട്രെന്റ് തന്നെ മാറ്റിക്കുറിച്ച ചലച്ചിത്രമാണ് കിരീടം. 1989ല്‍ പുറത്തിറങ്ങിയ കിരീടത്തെ കുറിച്ച് പ്രേക്ഷകര്‍ ഇന്നും ചര്‍ച്ച ചെയ്യുന്നു. അതിലെ മോഹന്‍ലാലിന്റെ സോതുമാധവന് എന്ന കഥാപാത്രവും തിലകന്റെ പോലീസുകാരനും സിനിമയുള്ള കാലത്തോളം ആരും മറക്കാനിടയില്ല. കിരീടത്തിന്റെ രണ്ടാം ഭാഗം നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായപ്പോഴും പ്രക്ഷകര്‍ സ്വീകരിച്ചത് ആദ്യസിനിമയുടെ പേരിലായിരുന്നു.
ആ നാലു വര്‍ഷത്തിനിടയില്‍ നിരവധി സിനിമകള്‍ക്ക് ലോഹി തൂലിക ചലിപ്പിച്ചു. എല്ലാം സൂപ്പര്‍ ഹിറ്റ്. മൃഗയ, ജാതകം, ദശരഥം, മുദ്ര, മഹായാനം, സസ്നേഹം, മാലയോഗം, ഹിസ് ഹൈനസ് അബ്ദുള്ള, കുട്ടേട്ടന്, ധനം, ഭരതം, അമരം, കനല്‍ക്കാറ്റ്, വളയം, കമലദളം, ആധാരം, കൗരവര്‍, വെങ്കലം തുടങ്ങിയവയായിരുന്നു കിരീടത്തിനും ചെങ്കോലിനും ഇടയില്‍ ഇറങ്ങിയ ലോഹി സിനിമകള്‍.
വാത്സല്യം, പാഥേയം, ചകോരം, സാഗരംസാക്ഷി, സാദരം, തൂവല്‍കൊട്ടാരം, സല്ലാപം, കാരുണ്യം, ഭൂതക്കണ്ണാടി, ഓര്‍മ്മച്ചെപ്പ്, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടു വന്നവയാണ്. 2007ലാണ് ലോഹിയുടെ അവസാന ചിത്രം ഇറങ്ങുന്നത്. പുതുമുഖങ്ങളായ ഭാമയെയും വിനുമോഹനനെയും നായികാനായകന്മാരാക്കി എഴുതി സംവിധാനം ചെയ്ത നിവേദ്യമാണ് അവസാന സിനിമ.
44 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ലോഹിതദാസ് 12 സിനിമകള്‍ സംവിധാനം ചെയ്തു. ഭൂതക്കണ്ണാടിക്ക് ശേഷം കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, കസ്തൂരിമാന്‍ (തമിഴ്), ചക്കരമുത്ത്, നിവേദ്യം എന്നീ സിനികളാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്തത്. ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. സിബിമലയിലും സത്യന്അന്തിക്കാടുമായിരുന്നു ലോഹിയുടെ ഇഷ്ട സംവിധായകര്‍. കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഇവരാണ്. ഐ.വി.ശശി, ഭരതന്, ജോഷി, ജോര്‍ജ്ജ് കിത്തു എന്നിവരും ലോഹിയുടെ തിരക്കഥയില്‍ നല്ല സിനിമകള്‍ സംവിധാനം ചെയ്തു. ഭൂതക്കണ്ണാടി എന്ന സിനിമയിലൂടെ സംവിധാന വഴിയിലേക്ക് തിരിഞ്ഞ അദ്ദേഹം തനിക്കും നല്ല സംവിധായകനാകാന്‍ കഴിയുമെന്ന് തെളിയിച്ചു. 1997 ല്‍ പുറത്തു വന്ന ഭൂതക്കണ്ണാടി അവാര്‍ഡ് ചിത്രങ്ങളെ കുറിച്ച് അന്നുവരെയുണ്ടായിരുന്ന ധാരണകളെ തകര്‍ത്തെറിഞ്ഞു.
നല്ല സിനിമകള്‍ തന്നതോടൊപ്പം അദ്ദേഹം നല്ല അഭിനേതാക്കളെയും മലയാളത്തിന് സമ്മാനിച്ചു. ലോഹി പരിചയപ്പെടുത്തിയ അഭിനേതാക്കള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. മഞ്ജുവാര്യര്‍, മീരാജാസ്മിന്, ലക്ഷ്മിഗോപാലസ്വാമി, ചഞ്ചല്‍, മന്യ, സംയുക്താവര്‍മ്മ, ഭാമ, വിനുമോഹന്‍ എന്നിവരെ സമ്മാനിച്ചത് ലോഹിതദാസോ അദ്ദേഹത്തിന്റെ സിനിമകളോ ആണ്. അവര്‍ക്കെല്ലാവര്‍ക്കും സിനിമയില്‍ ഉയര്‍ച്ച തന്നെയായിരുന്നു. ചിലര്‍ അഭിനയം പകുതി വഴിക്ക് നിര്‍ത്തിയെങ്കിലും പ്രേക്ഷക മനസ്സില്‍ ഉന്നത സ്ഥാനം നിലനിര്‍ത്താനായി.
മഞ്ജുവാര്യരെക്കുറിച്ച് മലയാള സിനിമ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നടിമാരെ കുറിച്ച് പറയുമ്പോള്‍ മഞ്ജുവിന് ശേഷവും മഞ്ജുവിന് മുമ്പും എന്നാണ് പറയുന്നത്. സല്ലാപമെന്ന ലോഹി സിനിമയിലൂടെയാണ് മഞ്ജു കേരളത്തിന് പ്രിയപ്പെട്ടവളാകുന്നത്. മഞ്ജു ദിലീപിനെ വിവാഹം കഴിച്ച് അഭിനയ ജീവിതത്തില്‍ നിന്ന് വിടപറഞ്ഞെങ്കിലും മഞ്ജുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ലോഹിതദാസിന്റെ അകാലനിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാകാതെ പോയി. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മര്‍ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്.
ലോഹിതദാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ ഉണ്ടായി. സാമ്പത്തിക പ്രതിസന്ധി ആ കുടുംബത്തെ വളരെയധികം ബാധിച്ചു. അദ്ദേഹത്തിന്റെ തൂലികയിലൂടെ പണം സമ്പാദിച്ചവരാരും അവരെ തിരിഞ്ഞു നോക്കാനുണ്ടായിരുന്നില്ല.
കിരീടവും ചെങ്കോലുമേന്താതെ മലയാള സിനിമാ സാഹിത്യത്തെ ഭരിച്ചയാളാണ് ലോഹിതദാസ്. അത്തരമൊരു അധികാരം മലയാളി അദ്ദേഹത്തിനു കല്പിച്ചു നല്കി. സാധാരണക്കാരായ പ്രേക്ഷകര്‍ നിത്യജീവിതത്തില്‍ കാണുന്ന കഥാപാത്രങ്ങളാണ് ലോഹിയുടെ സിനിമയിലൂടെ മലയാളിയോട് സംവദിച്ചത്. അറിയപ്പെടാത്ത ജീവിതത്തെ കുറിച്ചെഴുതാതെ അറിയുന്ന, അനുഭവിച്ച ജീവിതത്തെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. പ്രേക്ഷക മനസ്സില്‍ എക്കാലത്തും പച്ചപ്പും ആര്‍ദ്രതയും നിലനിര്‍ത്താന്‍ ലോഹിയുടെ കഥാപാത്രങ്ങള്‍ക്കായി. എപ്പോഴും നമ്മോടൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നു. നഗരത്തിലും മറുനാട്ടിലും ജീവിക്കുന്ന മലയാളിക്കു നഷ്ടപ്പെട്ട തനിമകളും ഓര്‍മ്മകളും തിരികെ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതകളെ കണ്ണീരിന്റെയും സന്തോഷത്തിന്റെയും നനവും മധുരവും ചാര്‍ത്തി നല്കിയപ്പോള് നഷ്ടവസന്തങ്ങളെ തിരികെ കിട്ടിയ ആഹ്ലാദത്തോടെ രണ്ടുകയ്യും നീട്ടി മലയാളി സ്വീകരിച്ചു. പകരക്കാരനില്ലാത്ത പ്രതിഭാസമാണ് അസ്തമിച്ചത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: