മുസ്ലിം വിവാഹപ്രായം പുരുഷന് പതിനെട്ടും സ്ത്രീക്ക് പതിനാറുമാക്കി പഞ്ചായത്ത് മന്ത്രി എം.കെ.മുനീര്‍ സഭയില്‍ വയ്ക്കാതെ ഏകകണ്ഠമായി പുറത്തിറക്കിയ സര്‍ക്കുലര്‍ തികച്ചും ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ്. ഇത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഈ പുതിയ നിയമം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമവും അട്ടിമറിക്കുന്നതാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് പതിനെട്ട് വയസും പുരുഷന് 21 വയസുമാണ് പ്രായപൂര്‍ത്തിയാകുന്നതിന് വേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂ. കരാറുകള്‍ ഒപ്പിടാന്‍ കഴിയൂ. പതിനെട്ട് വയസിന് താഴെയുള്ളവരെ ശിശുക്കളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ജുവനെയില്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനവുമാണ്. കേരളത്തില്‍ മുസ്ലിംലീഗിന്റെ സര്‍വാധിപത്യം തെളിയിക്കുന്നത് കൂടിയാണ് മുസ്ലിം സമുദായത്തിനുവേണ്ടി മാത്രം ഇറങ്ങുന്ന ഈ നിയമം.
ഇപ്പോള്‍തന്നെ പ്രതിപക്ഷനേതാവ് മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിന് തെളിവായി വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്പോര്‍ട്ട് ഓഫീസറാക്കിയത് ആയുധ ഇടപാടും മനുഷ്യക്കടത്തും പ്രോത്സാഹിപ്പിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്. പഞ്ചായത്ത് മന്ത്രിയാണോ നിയമവകുപ്പാണോ ഒരു നിയമം കൊണ്ടുവരേണ്ടത്?
മുസ്ലിം സമുദായത്തിലെ സ്ത്രീകളെ എന്നും മക്കളെ പ്രസവിക്കാനുള്ള ഉപകരണമാക്കി ഒതുക്കാനാണ് ഈ നീക്കം. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും ജോലി നേടാനും അവകാശവും അര്‍ഹതയും കഴിവുമുണ്ട്. അവരുടെ അന്തര്‍ലീനമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ ചെറുപ്രായത്തില്‍ വിവാഹം കഴിച്ച് 40 വയസ് ആകുമ്പോഴേക്കും അമ്മൂമ്മമാരാക്കുന്ന രീതി മലപ്പുറം ജില്ലയില്‍ വ്യാപകമായിരുന്നുവല്ലോ. ഇപ്പോള്‍ ഈ നിയമം കൊണ്ടുവരുന്നത് ഇല്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ്. 2007ല്‍ മുസ്ലിം സമുദായത്തിനുവേണ്ടി ഒരു നിയമം പാസാക്കി എന്ന അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് 1929ലെ ശൈശവ വിവാഹ നിയന്ത്രണനിയമവും 2006ലെ ശൈശവ വിവാഹനിരോധന നിയമവും. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാണ്. അത് ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്. മുസ്ലിം സമുദായം ഈ നിയമത്തിനതീതമല്ല. പ്രായപൂര്‍ത്തിയാകാത്ത ശരിയായ വിദ്യാഭ്യാസം നേടാത്ത പെണ്‍കുട്ടികള്‍ വിവാഹിതരായാല്‍ അവര്‍ക്ക് നല്ല പൗരന്മാരായി സ്വന്തം മക്കളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള മാനസിക പകത്വയുണ്ടാകില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന കുട്ടികളും ആരോഗ്യവാന്മാരായിരിക്കുകയില്ല. ഇപ്പോള്‍ കൊണ്ടുവരുന്ന നിയമം പ്രാകൃതവും സ്ത്രീവിരുദ്ധവും വിവേചനപരവുമാണ്. പതിനെട്ട് വയസാകാത്ത ശിശുവായ പെണ്‍കുട്ടിക്ക് ഈ പ്രായത്തിലുള്ള വിവാഹം മാനസിക-ശാരീരികാഘാതംപോലും സൃഷ്ടിച്ചേക്കാം. ഇത് സ്ത്രീ വിമോചന കാലഘട്ടമാണ്. സ്ത്രീകള്‍ ചൊവ്വയില്‍ പോയി ഇറങ്ങുന്ന ആധുനിക കാലം. ഇന്നത്തെ സ്ത്രീകള്‍ക്ക് പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ജോലിസ്ഥലത്ത് പുരുഷന് തുല്യമായ കഴിവ് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. പുരുഷാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഗൂഢനീക്കമായ നീക്കമായിട്ടേ ഈ കരിനിയമത്തെ കാണാനാകൂ.
പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെപ്പോലെതന്നെ വിദ്യാഭ്യാസവും മാനസിക വിശാലതയും ബൗദ്ധികശേഷിയും ആര്‍ജിക്കാന്‍ അവസരം നല്കുന്ന വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ഈ കാര്യത്തില്‍ വ്യത്യസ്തമല്ലാ എന്ന് എസ്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നു. അവള്‍ക്കും തന്റെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ അവകാശമുണ്ട്. കേന്ദ്രം പാസാക്കിയ നിയമം എല്ലാ സമുദായത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കും ബാധകമാണെന്നിരിക്കെ കേരളത്തിലെ ഒരു മുസ്ലിംലീഗ് മന്ത്രി ഏകപക്ഷീയമായി, സഭയില്‍പോലും വയ്ക്കാതെ പാസാക്കിയ ഈ നിയമം അസാധുവാണെന്ന് മാത്രമല്ല അതിന് നിയമപരിരക്ഷയും ഉണ്ടാകില്ല. ഭരണഘടനാ വിരുദ്ധമായ ഈ ബില്ലിനെതിരെ മുസ്ലിം സമുദായത്തിലെ പ്രബുദ്ധരായ പുരുഷന്മാരും സ്ത്രീകളും എതിര്‍പ്പുമായി രംഗത്ത് വന്നുകഴിഞ്ഞു. വിദ്യാഭ്യാസം നേടി ജോലിയായിട്ട് മതി വിവാഹമെന്ന നിലപാടില്‍ മുസ്ലിം സ്ത്രീകളും ഉറച്ചുനില്‍ക്കുന്നു. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധം തന്നെയാണ്. മുസ്ലിം സമുദായ വികസനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ നിയമം മുസ്ലിം സ്ത്രീകളെ പുറകോട്ടടിക്കുകയാണ്. സ്ത്രീകള്‍ പ്രസവിക്കുന്ന യന്ത്രങ്ങളല്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പതിനാറാം നൂറ്റാണ്ടിലെ പ്രാകൃതനിയമം കൊണ്ടുവന്ന് മുസ്ലിം സ്ത്രീകളെ ചങ്ങലക്കിടാനുള്ള നീക്കത്തെ മുസ്ലിം വനിതകള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: