ദൈവത്തിന്റെ സ്വന്തം നാടായ ‘സരിത കേരളം’ ലൈംഗിക പീഡനങ്ങളുടെയും സ്വന്തം നാടായി അറിയപ്പെട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്ത്രീകള്‍ വെറും ശരീരം മാത്രമാണെന്നും കുടുംബന്ധം എന്ന വാക്ക് അര്‍ത്ഥശൂന്യമാണെന്നും തെളിയിച്ച വിവിധ കേസുകളില്‍ ഒന്നായ പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പെണ്‍വാണിഭത്തിന് വെച്ചതിന് അച്ഛനും അമ്മയും ജയില്‍ശിക്ഷ ഏറ്റുവാങ്ങിയിരിക്കുകയാണ്.
പക്ഷെ ഇപ്പോള്‍ ലൈംഗികപീഡനത്തിന് പുതിയ മാനങ്ങളും മാന്യതയും നല്കി പീഡനവിദഗ്ധനായി അവതരിച്ചിരിക്കുന്നത് ജോസ് തെറ്റയില്‍ എന്ന മുന്‍മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമാണ്. ലൈംഗികപീഡനത്തിന് പുതിയ തന്ത്രങ്ങളും അദ്ദേഹം ആവിഷ്കരിച്ചു. മകനെ കാട്ടി പീഡിപ്പിക്കല്‍. ഇക്കാര്യത്തില്‍ പേറ്റന്റിന് അപേക്ഷിക്കാവുന്നതാണ്.
വിവാഹ വാഗ്ദാനം നല്കി തെറ്റയിലിന്റെ മകന് ആദര്‍ശ് എന്ന ആദര്ശവാന് അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയെ നിരന്തരം പീഡിപ്പിച്ചശേഷം മുംബൈക്ക് സ്ഥലംവിടുകയായിരുന്നു. വിവാഹവാഗ്ദാനം പാലിക്കപ്പെടാതെ വന്നപ്പോള്‍ പ്രശ്നത്തില്‍ ഇടപെട്ട് മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്കി ജോസ് തെറ്റയിലും പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പിതാവിന്റെ ബിസിനസ് സംരംഭം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സ്ഥലം എംഎല്‍എ ഫോണ്‍വിളികളിലൂടെ ബന്ധം തുടര്‍ന്നാണ് രതിശയ്യയിലെത്തിയത്.
2012 ജനുവരി ആദ്യം മുതല്‍ ഒക്ടോബര്‍ മാസം വരെ പീഡനം തുടര്‍ന്നശേഷം തെറ്റയില്‍ തെന്നിമാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ജോസ് തെറ്റയില്‍ പുതിയ ടെക്നിക്ക് ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ചെങ്കില്‍ താന്‍ ഒട്ടും മോശമല്ലെന്ന് തെളിയിച്ച് കമ്പ്യൂട്ടര്‍ വിദഗ്ധയായ പെണ്‍കുട്ടി താനും തെറ്റയിലുമായുള്ള അവിഹിതം വെബ്ക്യാമറ വഴി ചിത്രീകരിച്ച് ദൃശ്യങ്ങള്‍ പോലീസിന് കൈമാറുകയായിരുന്നു.
സ്ത്രീപീഡനം കേരളത്തിന് പുതുമയല്ല. സ്ത്രീകള്‍ ഇവിടെ ഇരകള്‍ മാത്രമായിരുന്നു- ഇതുവരെ. ലൈംഗികദാഹികളായ പുരുഷന്മാരുടെ കാമപൂരണത്തിനുള്ള വെറും ഇരകള്‍. ഇവരെ സ്വാധീനിക്കാന്‍ മൊബെയില്‍ വഴിയും ഫേസ്ബുക്ക് വഴിയും നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൊബെയില്‍ വാഗ്ദാനങ്ങളില്‍ കുടുങ്ങി വിവാഹം എന്ന അന്തിമലക്ഷ്യം നേടാന്‍ വീടുവിട്ടിറങ്ങാനും മതംമാറാനുമെല്ലാം പെണ്‍കുട്ടികള്‍ തയ്യാറാവുന്ന വിചിത്രദിശയിലാണ് ഇന്ന് കേരളം. ഇന്ന് പെണ്ണായാല്‍ മതി- അവള് തൊട്ടിലിലായാലും മണ്ണിനടിയിലായാലും പുരുഷന് പ്രാപിക്കാന്‍ ശ്രമിക്കുന്നു. മകളെ അച്ഛനെ ഏല്‍പ്പിച്ച് പോകാന്‍ ഇന്ന് അമ്മമാര്‍ക്ക് ഭയമാണ്.
സ്വന്തം മകളെ അച്ഛന് ഗര്‍ഭിണിയാക്കുന്ന വാര്‍ത്ത അപൂര്‍വവുമല്ല. അച്ഛനും മുത്തച്ഛനും സഹോദരനുമെല്ലാം ഇന്ന് അവളെ പീഡിപ്പിക്കുന്നു. വീടിനകത്ത് സുരക്ഷിതത്വമില്ലാതായിത്തീര്ന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിയിലോ വാഹനങ്ങളിലോ സ്കൂളുകളിലോ ജോലിസ്ഥലത്തോ സുരക്ഷിതത്വമില്ലാത്ത കാലമാണിത്.
മണിപ്പാലില്‍ ലൈബ്രറിയില്‍നിന്നിറങ്ങി വണ്ടി കാത്തുനിന്ന പെണ്‍കുട്ടിയെയാണ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചത്. പോലീസിന് കുറ്റവാളികളെ ഇനിയും പിടികൂടാനായിട്ടില്ല. പെണ്‍കുട്ടി അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത ആശ്വാസകരമാണ്. ഇതും ഒരു മലയാളി പെണ്‍കുട്ടിയാണെന്ന വസ്തുത ലൈംഗികത മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന മലയാളികളില്‍ ഒരു സ്ഫോടനവും സൃഷ്ടിച്ചില്ല. ദല്‍ഹി പെണ്‍കുട്ടി ബസ്സില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ചപ്പോള്‍ ദല്‍ഹിയില്‍ ഉണ്ടായ പ്രകമ്പനമൊന്നും ഒരു മലയാളി പെണ്‍കുട്ടി മണിപ്പാലില്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത കേരളത്തില്‍ സൃഷ്ടിച്ചില്ല എന്നുതന്നെ വ്യക്തമാക്കുന്നത് ലൈംഗിക പീഡനം മലയാളിക്ക് പുതുമയല്ലെന്നാണ്. താനും അക്കൂട്ടത്തില്‍ പെട്ടില്ലല്ലോ എന്ന നിരാശയായിരിക്കണം മലയാളിക്കുണ്ടാവുക!
പീഡനക്കേസുകളില്‍ രാഷ്ട്രീയക്കാര്‍ എന്നും ഒഴിച്ചുകൂടാനാവാത്തവരാണെന്ന് സൂര്യനെല്ലി മുതല്‍ തെളിഞ്ഞതാണ്. കിളിരൂര്‍-കവിയൂര്‍ കേസില്‍ മന്ത്രിപുത്രന്മാരായിരുന്നു ആരോപണവിധേയര്‍. അതറിയുന്ന വി.എസ്. അച്യുതാനന്ദന് അവരെ കയ്യാമംവെച്ച് നടത്തിപ്പിക്കുമെന്ന് വീരവാദം മുഴക്കി തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിയായപ്പോള്‍ നീതിതേടി പോയ ശാരിയുടെ അച്ഛന് ലഭിച്ച നീതിരഹിതമായ പെരുമാറ്റം രാഷ്ട്രീയക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണെന്നതിന്റെ തെളിവുകൂടിയാണ്. ഇപ്പോള്‍ ഹൈക്കോടതി പോലും പാമോലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി തള്ളി പ്രസ്താവിച്ചത് ആ കേസ് രാഷ്ട്രീയലാഭം ഉദ്ദേശിച്ച് ഫയല്‍ ചെയ്തതാണ് എന്നാണ്.
കാലം പുരോഗമിച്ചപ്പോള്‍ മന്ത്രിപുത്രരല്ല, ഒരു മുന്മന്ത്രിതന്നെയാണ് പീഡനകലയില്‍ പ്രാവീണ്യം തെളിയിച്ചിരിക്കുന്നത്. ഈ കേസിലെ വ്യത്യസ്തത ഇരയായ യുവതി തെറ്റയിലിന്റെ തെറ്റായ ലക്ഷ്യം തിരിച്ചറിഞ്ഞ് അത് കമ്പ്യൂട്ടറില്‍ പകര്‍ത്തി എന്നതാണ്. പക്ഷെ മഞ്ഞപ്രക്കാരിയായ ഈ യുവതിയെയും കുറ്റവിമുക്തയാക്കാന്‍ സദാചാരബോധമുള്ളവര്ക്കാകില്ല. മകനെ വിവാഹം കഴിക്കാന്‍ വേണ്ടി അച്ഛനുമായി കിടക്ക പങ്കിടാന്‍ തയ്യാറായ പെണ്‍കുട്ടിക്ക് തിരിച്ചറിയില്ലായിരുന്നോ ഒരച്ഛനും അങ്ങനെയുള്ള ഒരു സ്ത്രീ തന്റെ മരുമകളായി വരാന്‍ ആഗ്രഹിക്കുകയില്ലെന്ന്. അല്ലെങ്കില്‍ അച്ഛനെയും മകനെയും ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ അവള് തയ്യാറായിരുന്നു എന്നതിന്റെ സൂചനയാണോ ഇത്?
രാഷ്ട്രീയ നേതാക്കളില്‍നിന്ന്, പ്രത്യേകിച്ച് ജനപ്രതിനിധികളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത് ആദര്ശലക്ഷ്യമുള്ള ജീവിതമാണ്. തങ്ങളുടെ പരാതികളുമായി സമീപിക്കേണ്ട ജനപ്രതിനിധി തന്നെ സ്ത്രീപീഡകരാകുമ്പോള് എന്തുതരം സേവനമാണ് ജനത്തിന് പ്രതീക്ഷിക്കാനാകുക?
എന്തായാലും ജോസ് തെറ്റയില്‍ എംഎല്‍എ ഒരു ആധുനിക വാസ്കോഡിഗാമയാണ്. എംഎല്‍എമാര്‍ക്ക് വേണ്ടി പുതിയ ലൈംഗികപാത വെട്ടിത്തെളിയിച്ച ആള്. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് പാറശ്ശാല എംഎല്‍എ: എ.ടി. ജോര്‍ജും ഒരു യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിന് ആരോപണം നേരിടുന്നു. വിവാഹിതയായ ശേഷം തന്റെ വീട്ടിലും അദ്ദേഹത്തിന്റെ വീട്ടിലുംവെച്ച് വര്‍ഷങ്ങളായി പീഡിപ്പിച്ചു എന്നും എംഎല്‍എയായശേഷം വീട്ടില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കവേ മകന് വഴക്കുപറഞ്ഞതിനാല്‍ തിരികെപോയി എന്നും പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. പക്ഷെ എന്തിന് അവര്‍ ഇതിന് വഴങ്ങി?
രാഷ്ട്രീയക്കാര്‍ ഇതില്‍ ഒന്നും ഒരു അധാര്‍മ്മികതയും കാണുന്നില്ല. തെറ്റയില്‍ ഫ്ലാറ്റില്‍ സന്ദര്‍ശകനായിരുന്നു എന്നും വിസിറ്റേഴ്സ് ബുക്കില്‍ പേരെഴുതാതെയാണ് പോയിരുന്നതെന്നും ഫ്ലാറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ രാഷ്ട്രീയനേതാക്കള്‍ ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റുകളാണ്. ജോസ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി അധാര്‍മ്മികതക്ക് സര്‍വ്വ ധാര്‍മ്മികപിന്തുണയും വാഗ്ദാനം ചെയ്യുന്നു. ധാര്മ്മികരോഷത്തിന് പേരുകേട്ട ഇടതുപക്ഷവും ഈ നിലപാടിനെ പിന്തുണക്കുന്നു.
ഇതെല്ലാം രാഷ്ട്രീയ അപച്യുതിയുടെ തെളിവാണ്. പക്ഷെ സ്ത്രീപീഡകരില്നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ വ്യത്യസ്തരാകുമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റായിരിക്കാം. ഈ അസാധാരണ സംഭവങ്ങള്‍ തെളിയിക്കുന്നത് സ്ത്രീകളില്‍ വന്ന മാറ്റമാണ്. മഞ്ഞപ്രക്കാരി മകനെ വിവാഹം കഴിക്കാന്‍ അച്ഛന്റെ കൂടെ ശയിക്കാന്‍ തയ്യാറാകുന്നതും പാറശ്ശാല എംഎല്‍എയെ വിവാഹശേഷം പീഡനം തുടരാന്‍ സമ്മതിച്ചു എന്ന സ്ത്രീയുടെ ഭാഷ്യവും ഇവരുടെ മൂല്യച്യുതിയല്ലേ വെളിപ്പെടുത്തുന്നത്?
ഇന്ന് സ്ത്രീകള്‍ രണ്ട് വിഭാഗമാണ്. ഒന്ന് നിഷ്കളങ്കരായ യഥാര്‍ത്ഥ ഇരകള്‍. മറ്റൊന്ന് ഇരകളെന്ന ഭാവം നടിച്ച് ലാഭം കൊയ്യാനോ, പറ്റിയില്ലെങ്കില്‍ കുടുക്കാനോ ശ്രമിക്കുന്നവര്‍. ബലം പ്രയോഗിച്ചുള്ള പീഡനങ്ങള്‍ ഇന്ന് ഇവിടെ തുടര്‍ക്കഥയാണ്. ട്രെയിനില്‍ പോലും നടക്കുന്ന പീഡനങ്ങള്‍ പെരുകുന്നുവെന്ന് ക്രൈം റെക്കേര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. സീരിയല്‍ വ്യാമോഹത്തിലും സിനിമാപ്രേമത്തിലും കുടുങ്ങുന്നവരും നിരവധിയാണ്. ഇവരെ ഇതിലേക്കാനായിക്കുന്ന അമ്മമാരും കൂടിവരികയാണ്.
സ്ത്രീകള്‍ പുതിയ നൂറ്റാണ്ടില്‍ വല്ലാതെ മാറിയിരിക്കുന്നു. തട്ടിപ്പിലും വെട്ടിപ്പിലും മോഷണത്തിലും എല്ലാം അവര്‍ പുരുഷന്മാരെ വെല്ലുന്നവരാണെന്നും സരിതാനായര്‍ മുതല്‍ പലരും തെളിയിച്ചുകഴിഞ്ഞതാണ്. ആഗോളവല്ക്കരണത്തില്, ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ സ്ത്രീകള്‍ ധനാര്‍ത്തിക്കും സ്വര്‍ണ്ണ-ആഡംബരഭ്രമത്തിനും അടിമകളായി മൂല്യങ്ങള്‍ കാറ്റില്പറത്തിക്കളഞ്ഞവരാണ്. ഉദ്ദിഷ്ടകാര്യലാഭ്യത്തിന് അവരുടെ കിടക്കയും പങ്കിടാന്‍ തയ്യാറാകുന്നവര്‍ വരെ ഇന്ന് സ്ത്രീകളിലുണ്ട്.
ഇന്ന് സ്ത്രീപീഡനകഥകളും ഗാര്‍ഹികപീഡനകഥകളും കുടുംബകോടതിയില്‍ വിവാഹമോചനത്തിനായി സ്ത്രീകള്‍ ഉന്നയിക്കുന്നതും സാധാരണമാണ്. സ്ത്രീസൗഹൃദ ജില്ലയും സ്ത്രീപക്ഷ നിയമങ്ങളും വേണമെന്ന് ശഠിക്കുമ്പോഴും അതിനെ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളോട് ചെയ്യുന്ന അനീതിയാണ്.
സാമൂഹ്യസംഘടനകള്‍ സ്ത്രീസുരക്ഷാ അവബോധം വളര്‍ത്തണമെന്നും സ്വയംപര്യാപ്തത നേടാനുള്ള കഴിവ് സ്വായത്തമാക്കണമെന്നും ആഹ്വാനം ചെയ്യുന്നതിനോടൊപ്പം സ്ത്രീകള്‍ സ്ത്രീത്വം എന്ന സങ്കല്‍പ്പം അപ്പൂപ്പന്താടിയാക്കരുത് എന്നുംകൂടി ഉല്‍ബോധിപ്പിക്കേണ്ട സമയം ആഗതമായിരിക്കുന്നു.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: