ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കും ധനകാര്യമന്ത്രി പി.ചിദംബരത്തിനുമെതിരെ ആന്ധ്രാപ്രദേശ് പോലീസ് കേസ് ഫയല്‍ ചെയ്തു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് വാഗ്ദാനം നല്കി ജനങ്ങളെ ചതിച്ചതായാണ് ആരോപണം.
ജില്ലാ കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള എല്‍ ബി നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഐപിസി 420 പ്രകാരം വഞ്ചനാ കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
തെലങ്കാന ജൂനിയര്‍ അഡ്വക്കേറ്റ്സ് അസോസിയേഷന് അംഗമായ നരേഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ഈ നടപടി. തെലങ്കാന പ്രശ്നത്തില്‍ ഷിന്‍ഡെയും ചിദംബരവും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് നരേഷ് കുമാര്‍ പറഞ്ഞു. ഈ കേസിന്റെ അന്വേഷണം നടത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം കൊടുത്തതായി അദ്ദേഹം അറിയിച്ചു.
ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് ഫെബ്രുവരി 14 ന് മുമ്പായി സമര്‍പ്പിക്കാന്‍ കോടതി രംഗറെഡ്ഡി പോലീസ് സ്റ്റേഷന് ഓഫീസര്‍ക്ക് കഴിഞ്ഞ ജനുവരി 28 ന് നിര്‍ദ്ദേശം കൊടുത്തിരുന്നു. എന്നാല്‍ സ്റ്റേഷന് ഓഫീസ് ഈ നിര്‍ദ്ദേശം പാലിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷാവസാനം ന്യൂദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചുകൂട്ടിയ എല്ലാ പാര്‍ട്ടി യോഗങ്ങളിലും ഒരു മാസത്തിനുള്ളില്‍ തെലങ്കാന പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഷിന്‍ഡെ പ്രസ്താവിച്ചിരുന്നതായി നരേഷ് പറഞ്ഞു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് 2009 ഡിസംബര്‍ 9 ന് ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ചിരുന്നു. റായല്‍സീമ മേഖലകളിലും ആന്ധ്രയിലും പ്രതിഷേധം തുടരുന്നതിനിടെ പ്രശ്നത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇനിയും വേണ്ടിവരുമെന്നുമാണ് പ്രസ്താവനയ്ക്ക് ഭേദഗതി വരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: