ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. വാരം തുടങ്ങുമ്പോള്‍ മൂന്നാം മുന്നണിയെന്നോ സംയുക്ത മുന്നണിയെന്നോ വിശേഷിപ്പിച്ചുകൊണ്ടു കടന്നു വന്നവരെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണിക്കുവേണ്ടി ശ്രമിച്ചപ്പോഴെല്ലാം സംഭവിച്ചതുതന്നെ ഇത്തവണയും നടന്നു. വിഫലമായ ശ്രമമാണെന്ന് അറിയാമായിരുന്നതു കൊണ്ടാകാം ബിഎസ്പിയും എസ്പിയും പോലുള്ള കക്ഷികള്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നത്. ദേശീയ രാഷ്ട്രീയത്തില്‍ എന്നും അനാവശ്യഘടകമായിരുന്ന മൂന്നാം മുന്നണിക്ക് എന്തായാലും ഇത്തവണ മൂന്നു ദിവസത്തെ ആയുസ്സുമാത്രമാണുണ്ടായത്.
പതിനേഴ് വര്‍ഷം ഇല്ലാതിരുന്ന,ഗോദ്രയില്‍ കലാപം തുടങ്ങിയ കാലത്തൊന്നും തോന്നാതിരുന്ന, മതേതരത്വ ബോധമുണര്‍ന്ന ജനതാദള്‍ യുണൈറ്റഡാണ് ഇത്തവണ മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരില്‍ നിന്നും പിണങ്ങി വടക്കേന്ത്യയുടെ കിഴക്കേ അറ്റത്ത് സ്വന്തം സാമ്രാജ്യത്തില്‍ കഴിഞ്ഞുകൂടുന്ന മമത ബാനര്‍ജിയായിരുന്നു പ്രേരണാ സ്രോതസ്. ബിജു ജനതാദളും ഒപ്പം കൂടിയതോടെ പ്രധാനമന്ത്രിയായ പ്രതീതിയിലായിരുന്നു കുറച്ചു ദിവസം നിതീഷ്കുമാര്‍. നരേന്ദ്രമോദിയെ ചീത്തവിളിക്കുകയെന്ന പൊതുപ്രവൃത്തിയാണ് ഇന്ത്യയില്‍ മതേതരത്വ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനുള്ള ഏക മാര്ഗ്ഗമെന്നറിയാവുന്ന നിതീഷും മോദിവിരുദ്ധ പ്രസ്താവനകളുമായി കളം നിറഞ്ഞാടി. ഇടതുപക്ഷ സംഘടനകളോ വിദേശപണം കൊണ്ടു പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ എന്‍ജിഓകളോ കൊണ്ടുവരുമെന്നു കരുതിയ മതേതരത്വ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ നേരിട്ടവതരിച്ചതും നിതീഷ് ഭവ്യതയോടെ അതു സ്വീകരിച്ച് നിര്‍വൃതിയടഞ്ഞതും ഇന്ത്യന്‍ ജനതയും കണ്ടു.
പക്ഷേ പതിവുപോലെ നാടകങ്ങളൊന്നും ഈ ഇന്ത്യന്‍ ജനതയില്‍ ഏല്‍ക്കുന്നില്ലെന്ന് തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ്സിനേയും നിതീഷ്കുമാറിനേയും ബോധ്യമാക്കി. നിതീഷിന്റെ കാപട്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളിലൂടെ ഉടലെടുത്തത്. മോദിയെ സ്തുതിക്കുന്ന നിതീഷിന്റെ പഴയ വീഡിയോദൃശ്യങ്ങളുള്പ്പെടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചപ്പോള്‍ മറുപടി പറയാനില്ലാത്ത അവസ്ഥയിലായിരുന്നു ജനതാദള്‍ നേതാവ്. ബീഹാറിലെ ജനങ്ങളുടെ പൊതു മാനസികാവസ്ഥ സര്‍വ്വേ റിപ്പോര്‍ട്ടുകളായി പുറത്തുവന്നതോടെ ജനതാദളിനെ ആശ്രയിച്ചാല്‍ നിലവിലെ സീറ്റുകള്‍ പോലും ഉണ്ടാവില്ലെന്ന തിരിച്ചറിവിലേക്ക് മൂന്നാംമുന്നണി സ്വപ്നംകാണുന്നവര്‍ എത്തുകയായിരുന്നു. ആദ്യം ചര്‍ച്ചകളിലേക്ക് എത്താതെ ബലംപിടിച്ചു നിന്ന സിപിഎമ്മിനാണ് മൊത്തത്തില്‍ നാണക്കേട് ബാക്കിയായത്. മൂന്നാംമുന്നണി യാഥാര്‍ത്ഥ്യമാവില്ലെന്ന നിരീക്ഷണത്തില്‍ രണ്ടു ദിവസം ബലം പിടിച്ചുനിന്നെങ്കിലും അവൈലബിള്‍ പോളിറ്റ്ബ്യൂറോയുടെ മണ്ടന്‍ തീരുമാനവുമായി ചര്‍ച്ചകള്‍ക്കു പോയ സീതാറാം യെച്ചൂരിയും കൂട്ടരും നാണംകെട്ടതു മിച്ചം. നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നെങ്കില്‍ അതെങ്കിലും ബാക്കിയുണ്ടാകുമായിരുന്നു.
1996ല്‍ പതിമൂന്നു ദിവസത്തെ ഭരണം അവസാനിപ്പിച്ച എ.ബി.വായ്പേയി സര്‍ക്കാരിനു പകരമായി പുതുതായി രൂപംകൊണ്ട വിചിത്രസഖ്യത്തിന്റെ പ്രധാനമന്ത്രിയായ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി ദേവഗൗഡ മാറിയ ചരിത്രം നമുക്കു മുന്നിലുണ്ട്. അന്ന് ദേവഗൗഡയുടെ പ്രധാന പിന്തുണ 140 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ രാജിവെച്ച ദേവഗൗഡയ്ക്കു പകരം ഐ.കെ.ഗുജ്റാള്‍ റയ്സീന കുന്നുകളിലേക്ക് കയറിപ്പോകുന്നതും കണ്ടു. കാലിത്തീറ്റ കുംഭകോണക്കേസിലെ ലാലുവിന്റെ പതനവും ജനതാദളിന്റെ പിളര്‍പ്പും യുണൈറ്റഡ് ഫ്രണ്ട് എന്ന പേരിട്ടു വിളിച്ച വിചിത്രസഖ്യത്തിന്റെ പതനത്തിനും ഗുജ്റാളിന്റെ രാജിക്കും കാരണമായി. ജനതാദളിന്റെ 42 എംപിമാരില്‍ 17 പേരെ കൂടെക്കൂട്ടി ലാലുപ്രസാദ് രൂപീകരിച്ച രാഷ്ട്രീയ ജനതാദളിന്റെ തുടക്കവും അവിടെയായിരുന്നു. 52 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നിട്ടും ഇടതുപാര്‍ട്ടികള്‍ വലിയ ആവേശമൊന്നും കാണിക്കാതിരുന്നതോടെ വീണ്ടുമൊരു പ്രധാനമന്ത്രിയെകൂടി അത്തവണ കാണേണ്ടി വന്നില്ല.
ഇതെല്ലാം രാഷ്ട്രീയവും ചരിത്രവുമെന്നു പറഞ്ഞു മാറ്റിവെയ്ക്കാം. ഇനി പോകേണ്ടത് മൂന്നാംമുന്നണിയുടെ സാധ്യതകളിലേക്കാണ്. വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ പിളര്‍ന്നു മാറിയ പ്രാദേശിക പാര്‍ട്ടികളാണ് എല്ലാ സംസ്ഥാനങ്ങളിലും ഇന്നുള്ളത് എന്നതാണ് മൂന്നാം മുന്നണിയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകം. തെക്കേ അറ്റത്തു നിന്നു തുടങ്ങാം. തമിഴ്നാട്ടിലെ പ്രധാന കക്ഷികള്‍ ഡിഎംകെയും എഡിഎംകെയും തന്നെ. ഡിഎംകെയ്ക്കു 18പേരും എഐഎഡിഎംകെയ്ക്ക് 9 പേരുമാണ് നിലവില്‍ പാര്‍ലമെന്റിലുള്ളത്. കരുണാനാധിയേയും ജയലളിതയേയും കൂട്ടിച്ചേര്ത്തുകൊണ്ടൊരു സഖ്യത്തേപ്പറ്റി സംസാരിക്കുന്നതുപോലും അബദ്ധമാകും. ഇവരില്‍ ആരെയെങ്കിലും ഒഴിവാക്കാതെ മുന്നണിയുണ്ടാക്കാനാവില്ല.
ആന്ധ്രപ്രദേശിലേക്കു പോയാല്‍ അവിടെ പഴയ കോണ്‍ഗ്രസ് ഇന്നില്ല. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് മാത്രമാണുള്ളത്. ദിനംപ്രതിയെന്നോണമാണ് എംഎല്‍എമാരും എംപിമാരും മന്ത്രിമാരും കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിയിലേക്ക് പോകുന്നത്. താരതമ്യേന ദുര്‍ബലമായ തെലുങ്കുദേശം പാര്‍ട്ടി(6),ടിആര്‍എസ്(2) എന്നിവരുടെ അടിത്തറയും പഴയപോലെ ശക്തമല്ല. ഇവരില്‍ ആരെ മൂന്നാംമുന്നണിയുടെ കൂടെക്കൂട്ടാനാവും. ഒരു വര്‍ഷമായി ജയിലിലിട്ടു ദ്രോഹിക്കുന്നതിന്റെ വൈരാഗ്യം ജഗന്മോഹന് റെഡ്ഡിക്ക് എന്തായാലും മൂന്നാംമുന്നണിയിലേക്ക് പോയി തീര്‍ക്കാനാവില്ല. കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കുന്നതിനായി അവസരം പാര്‍ത്തിരിക്കുന്ന ജഗനുമായി ചര്‍ച്ചപോലും മൂന്നാംമുന്നണി മോഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.
മൂന്നാം മുന്നണിയെന്നൊന്ന് ഉണ്ടായാല്‍ ഏറ്റവും നിര്‍ണ്ണായകമാകുന്നത് ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളുടെ നിലപാടുതന്നെയാണ്. 22 സീറ്റുകളുള്ള സമാജ് വാദി പാര്‍ട്ടിയും 21 എംപിമാരുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമാണ് ഇവിടുത്തെ പ്രബലര്‍. ഇവരില്‍ രണ്ടാളെയും ഒരുമിച്ചു കൂട്ടിക്കൊണ്ടുള്ള ഒരു സഖ്യം ഒരിക്കലും ഉണ്ടാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരെല്ലാം പറയും. പ്രധാനമന്ത്രിപദത്തിലേക്ക് മുലായം സിംഗിനുള്ളതിനേക്കാള്‍ ആഗ്രഹമാണ് മായാവതിക്ക്. മായാവതിക്കുള്ളതിനേക്കാള് ആഗ്രഹം മുലായത്തിനും. ആരെ ഒഴിവാക്കിയാലും ആരെ കൂടെക്കൂട്ടിയാലും തലവേദന മാത്രം ബാക്കി.
പശ്ചിമബംഗാളില്‍ മമതയും ഇടതുപാര്‍ട്ടികളും തമ്മിലുള്ള അകലം എത്രയുണ്ടെന്ന് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. മൂന്നാംമുന്നണി ഉണ്ടായാല്‍ ഇടതു പാര്‍ട്ടികള്‍ അനിവാര്യമാണെന്ന് കരുതുന്നവര്‍ മമതയെ ഒഴിവാക്കണമെന്നും കരുതണം. മമതാ ബാനര്‍ജിയെ കൂടെക്കൂട്ടിയാല്‍ ആ മുന്നണയില്‍ ചേരാന്‍ ഏതെല്ലാം പ്രത്യയ ശാസ്ത്രത്തെ കൂട്ടുപിടിച്ചാലും സിപിഎമ്മിനാവില്ല. മറ്റു പ്രാദേശിക പാര്‍ട്ടികളുടെ ശല്യമില്ലാത്ത ഒറീസയില്‍ ബിജെഡി ആരുടെ കൂടെ വേണമെങ്കിലും മൂന്നാം മുന്നണിക്കു തയ്യാറാണ്. എന്നാല്‍ വരുന്ന ഇലക്ഷനില്‍ എന്താവും അവസ്ഥയെന്ന് നല്ല പേടിയുണ്ട് നവീന്‍ പട്നായിക്കിന്.
അവസാനം ബീഹാറിലേക്കു തന്നെ പോകാം. ജെഡിയു വേണോ ആര്‍ജെഡി വേണോ എന്നു മൂന്നാം മുന്നണിക്കാര്‍ തീരുമാനിക്കണമെങ്കില്‍ മിനിമം അടുത്ത പൊതു തെരഞ്ഞെടുപ്പെങ്കിലും കഴിയണം. അവര്‍ നേടിയെടുക്കുന്ന സീറ്റുകള്‍ മാത്രമാണ് മൂന്നാംമുന്നണിയിലേക്ക് പോകേണ്ട പാര്‍ട്ടിയെ തീരുമാനിക്കുക. എന്തായാലും ഒരുമിച്ചൊരു തെരഞ്ഞെടുപ്പിനെ ഇരുവര്‍ക്കും നേരിടാനാവില്ല. അത്ര നല്ല ബന്ധമാണ് ഇരുവര്‍ക്കുമിടയിലെന്നത് പരസ്യമായ രഹസ്യം. ഇതിനിടയില്‍ ശരത് യാദവെന്ന താപ്പാനയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറിച്ചുനടപ്പെട്ടത് നിതീഷ്കുമാറിന്റെ ഉറക്കം കെടുത്തും. ബിജെപിയുടെ മധുരപ്രതികാരവും ജനങ്ങള്‍ക്ക് സുശീല്‍കുമാര്‍ മോദിയെന്ന നല്ല ഭരണാധികാരിയോടു തോന്നിയ അനുകമ്പയും പ്രവര്‍ത്തിച്ചാല്‍ ജെഡിയുവും ആര്‍ജെഡിയും അപ്രത്യക്ഷമാകുമെന്ന യാഥാര്‍ത്ഥ്യവും വിലയിരുത്തേണ്ടിവരും.
തമ്മില്‍ക്കണ്ടാല്‍ പരസ്പ്പരം വാളെടുക്കുന്ന,വ്യക്തമായ അജണ്ടകളില്ലാത്ത,വ്യക്തിപരമായ അജണ്ടകള്‍ ഏറെയുള്ള പ്രാദേശിക പാര്‍ട്ടികളും അവരുടെ നേതാക്കളും ചേരുമ്പോള്‍ ഉണ്ടാകുന്നത് മുന്നണിയാണോ അതോ രാഷ്ട്രീയച്ചന്തയാണോ എന്നതിന്റെ ഉത്തരം എന്തായാലും ഇന്ത്യയിലെ ജനങ്ങള്‍ തന്നെയാണ് നല്‍കേണ്ടത്. വിലക്കയറ്റവും അഴിമതിക്കഥകളും തകര്‍ത്തെറിഞ്ഞ രാജ്യത്തിനാവശ്യം സുശക്തവും സുദൃഢവുമായ ഭരണമാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും യുവാക്കള്‍ക്ക്. കാരണം കോണ്‍ഗ്രസ് ഭരണം അത്രയധികം അവരെ മടുപ്പിച്ചുകളഞ്ഞിരിക്കുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: