ഈരാറ്റുപേട്ട: അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള അഞ്ചംഗകവര്ച്ചാസംഘത്തലവന് ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ 17ന് രാത്രി ഈരാറ്റുപേട്ട ടൗണില്‍ കടുവാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാമൂട്ടില്‍ ബഷീറിന്റെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 1,75,000 രൂപ വിലവരുന്ന ജാതിപത്രി, ജാതിക്കാ എന്നിവ മോഷ്ടിച്ച കേസിലാണ് സംഘത്തലവന് ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി വിഴയില്‍ തെക്കേതില്‍ സണ്ണി(47), സഹായി മുരിക്കാശേരി വെള്ളുക്കുന്നേല്‍ ലിയോ(38) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റുചെയ്തത്. സംഘാംഗങ്ങളായ കണ്ണൂര്‍ ചെറുപുഴ മുണ്ടക്കല്‍ ജോബി, മൂവാറ്റുപുഴ പേഴകാപ്പള്ളി സ്വദേശി ബോഡപ്പന് എന്ന സജീവ്, പടമുഖം മുണ്ടിയാങ്കല്‍ സ്വദേശി നീതു സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
മുമ്പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ള സണ്ണി, വാഹനമോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കിടന്നിരുന്ന ജോബി, ഭവനഭേദനകേസില്‍ ജയില്‍ കഴിഞ്ഞ ബോഢപ്പനോടും ചങ്ങാത്തത്തിലാവുകയായിരുന്നു. ആദ്യം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി മറ്റു രണ്ടുപേരെയും ശിക്ഷ കഴിയുന്ന മുറയ്ക്ക് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മാര്‍ച്ച് 1ന് ജോബിയും ജൂണ്‍ 6ന് ബോഡപ്പനും പുറത്തിറങ്ങിയതോടെ ഇരുവരും വാത്തിക്കുടിയിലുള്ള സണ്ണിയുടെ വീട്ടിലെത്തുകയും അവിടെ താമസിച്ച് മോഷണം നടത്തിവരികയുമായിരുന്നു.
ബോഡപ്പന്റെ അയല്‍വാസിയായ യുവാവിന്റെ ബൈക്ക് മോഷ്ടിച്ച് ഇവര്‍ വിപുലമായ മോഷണത്തിന് പദ്ധതിയിടുകയും അതനുസരിച്ച് ഈരാറ്റുപേട്ടയിലെ മലഞ്ചരക്ക് കട ലക്ഷ്യംവയ്ക്കുകയുമായിരുന്നു. 17ന് രാത്രി ഒന്നരയോടെ ലിയോ ഓടിക്കുന്ന 407ലോറിയിലും ബൈക്കിലുമായി ഈരാറ്റുപേട്ടയിലെത്തിയ ഇവര്‍ കട കുത്തിത്തുറന്ന് കിട്ടിയ മുതലുമായി ലോറിയില്‍ സണ്ണിയുടെ വീട്ടിലെത്തി വീടിനു പിന്നിലുള്ള പറമ്പില്‍ ഒളിപ്പിച്ച് വച്ച് കുറച്ചുവീതം കട്ടപ്പന, അടിമാലി എന്നീ സ്ഥലങ്ങളില്‍ വില്പന നടത്തി. ജാതിപത്രി വില്ക്കാന് വരുന്നവരെക്കുറിച്ച് രഹസ്യമായി പൊലീസ് മഫ്തിയില്‍ നടത്തിയ അന്വേഷണമാണ് കേസിന് വഴിത്തിരിവായത്.
ജില്ലാ പോലീസ് മേധാവി എം.പി.ദിനേശിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍, ഈരാറ്റുപേട്ട എസ്ഐ ബാബു സെബാസ്റ്റ്യന്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ സോമന്, എഎസ്ഐ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ തോമസ് സേവ്യര്‍, രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വിയ്യൂര്‍ ജയിലില്‍ നിന്ന് പരിചയപ്പെട്ട തമിഴ്നാട്കാരായ രണ്ടുപേരോടൊപ്പം ജോബിയും ബോഡപ്പനും മോഷണത്തിനായി മൈസൂറിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇവര്‍ കോയമ്പത്തൂര്‍ എത്തിയതായി സ്ഥിരീകരിച്ച വിവരം തമിഴ്നാട് പൊലീസിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: