എരുമേലി: ബ്ലേഡ് മാഫിയ അഴിഞ്ഞാടുന്ന മലയോര മേഖലയില്‍ പൊലീസിന് ഇരട്ടത്താപ്പ് നയം. ലക്ഷക്കണക്കിനു രൂപയുടെ പണമിടപാട് നടത്തുന്ന ബ്ലേഡ് മാഫിയകളെ പൊലീസ് സഹായിക്കുകയും എന്നാല്‍ ചെറുകിട സംഘങ്ങളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുയും ചെയ്യുന്നു.
കഴിഞ്ഞദിവസം കനകപ്പലം കോളനികേന്ദ്രീകരിച്ചുള്ള ഒരു സംഘത്തെ മറ്റു വൈരാഗ്യത്തിന്റെ പേരില്‍ പൊലീസ് റെയ്ഡ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. മേഖലയിലെ ചില ഉന്നത ബ്ലേഡ് സംഘങ്ങള്‍ക്ക് ഭരണപക്ഷകക്ഷിയുടെ ഒത്താശയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് റെയ്ഡുകളില് ഇത്തരത്തിലുള്ള വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം പിടിക്കാനുള്ള നീക്കം പാളിപ്പോകുകയും ചെയ്തു.
പൊലീസ് റെയ്ഡ് പൊലീസ് തന്നെ ചോര്‍ത്തിക്കൊടുത്തതാണ് ചെറുകിട ബ്ലേഡ് സംഘങ്ങള്‍ക്ക് രക്ഷയായത്. ബ്ലേഡ് സംഘങ്ങള്‍ക്കെതിരെയുള്ള ഉന്നത പോലീസിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ തന്നെയാണ് പ്രധാന കാരണമായി പൊലീസ് തന്നെ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബ്ലേഡ് മാഫിയ പൊലീസിന് വന്‍തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബ്ലേഡ് മാഫിയയില്‍ നിന്നും കടമെടുത്ത തുകയുടെ ഇരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും സ്ഥലത്തിന്റെ ആധാരം തിരികെ കൊടുക്കാതിരുന്ന സംഭവത്തില്‍ പൊലീസ് ബ്ലേഡ് മാഫിയയ്ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
മലയോര മേഖലയെ കൈപ്പിടിയിലൊതുക്കിയ ബ്ലേഡ്മാഫിയാസംഘങ്ങള് രാഷ്ട്രീയക്കാരെയും അധികാരകേന്ദ്രങ്ങളെയും വന്‍തോതില്‍ സ്വാധീനിച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: