പാലാ: പൈക അക്ഷയകേന്ദ്രത്തില്‍ ആധാര്‍ രജിസ്ട്രേഷന് എത്തുന്നവരെ പലവിധത്തില്‍ പീഡിപ്പിക്കുന്നതായി പരാതി. രജിസ്ട്രേഷന് അക്ഷയകേന്ദ്രത്തില്‍ നിന്നുതന്നെ അപേക്ഷാഫോറം വാങ്ങണമെന്നും രേഖകളുടെ പകര്‍പ്പുകള്‍ അക്ഷയകേന്ദ്രത്തിലെ ഫോട്ടോ സ്റ്റാറ്റുകടയില് നിന്നുതന്നെ എടുക്കണമെന്നും അല്ലാത്തഅപേക്ഷകള് സ്വീകരിക്കുവാന്‍ മടിക്കുന്നുവെന്നുമാണ് പരാതി. അപേക്ഷകള്‍ എത്രമണിക്കു സ്വീകരിക്കുവാന്‍ തുടങ്ങുമെന്നോ എത്രമണിവരെ സ്വീകരിക്കുമെന്നോ അറിയാന്‍ മാര്‍ഗ്ഗമില്ല. ദൂരെസ്ഥലങ്ങളില്‍ നിന്നം പോലും ഇവിടെ രജിസ്ട്രേഷന് എത്തുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ വരുന്നത് പതിവാകുന്നു. പരിശോധനയ്ക്കും ഫോട്ടോയെടുപ്പിനുമായി അപേക്ഷകര്‍ 10മണിക്കൂര്‍വരെ കാത്തുനില്‍ക്കേണ്ടിവരുന്നു. അക്ഷയഉടമസ്ഥന്റെധിക്കാരപരമായ പെരുമാറ്റം അപേക്ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ആധാര്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന അപേക്ഷകരോട് പോലും ആവശ്യമില്ലാത്ത രേഖകളുടെ പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയാണ്.
സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ആധാര്‍ ആധികാരിക രേഖ ആയ സാഹചര്യത്തില്‍ അക്ഷയകേന്ദ്രങ്ങളുടെ നിസ്സഹകരണം ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂലിപ്പണിക്കാരായ ആളുകള്‍ പണികളഞ്ഞ് രണ്ടു മൂന്നു ദിവസം വരെ മെനക്കെട്ടുനിന്നാല് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാറുള്ളൂ. പലപ്പോഴും സാമ്പത്തിക നഷ്ടവും അപേക്ഷകര്‍ സഹിക്കേണ്ടിവരുന്നു. പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ പടരുന്ന ഈ സമയത്തും രോഗികളും വൃദ്ധരുമായ അപേക്ഷകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഈ കേന്ദ്രത്തില്‍ ഇല്ല. ആധാറിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പും ചൂഷണവും അവസാനിപ്പിക്കണമെന്നും മീനച്ചില്‍, പൂവരണി വില്ലേജുകള്‍ക്കായി ഒരു ആധാര്‍ രജിസ്ട്രേഷന് കേന്ദ്രം പ്രത്യേകം ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അപേക്ഷകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: