ന്യൂദല്‍ഹി: ബദരീനാഥില്‍ എട്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന 19 അംഗ മലയാളിസംഘത്തെ രക്ഷിക്കുന്നതിനായി ക്രമീകരണങ്ങള്‍ ചെയ്തെന്നു പറഞ്ഞുവിശ്വസിപ്പിച്ച കേന്ദ്രമന്ത്രിമാര്‍ വാക്കുപാലിച്ചില്ല. വെള്ളിയാഴ്ച രാവിലെ ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിന്റെ ഹെലികോപ്റ്ററില്‍ ഇവരെ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് വാക്കു നല്‍കിയിരുന്നെങ്കിലും പെയിലറ്റിന് സര്‍ക്കാര്‍നിര്‍ദ്ദേശം ലഭിക്കാതിരുന്നതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.
എ.കെ.ആന്റണി,ഉമ്മന്‍ചാണ്ടി,കെ.സി.വേണുഗോപാല്‍,മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ മന്ത്രിമാരെയെല്ലാം തീര്‍ത്ഥാടകര്‍ ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. ചിലര്‍ ഫോണില്‍ സംസാരിക്കാന്‍ പോലും തയ്യാറാവാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കെ.സിവേണുഗോപാല്‍ തീര്‍ത്ഥാടകരെ ജോഷിമഠിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തുനല്‍കിയില്ല. ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് ഇവിടെയെത്തി സ്ഥിതിവിവരങ്ങള്‍ തിരക്കിയത്. കൊടുംതണുപ്പും ഭീതിയും മൂലം സംഘത്തിലെ പകുതിയിലധികം പേരും രോഗബാധിതരായിക്കഴിഞ്ഞതായി പത്തനംതിട്ട തട്ടയില്‍ നിന്നുമെത്തിയ ജനാര്‍ദ്ദനക്കുറുപ്പ് പറയുന്നു.
ഭാഗവതാചാര്യനായ നീലംപേരൂര്‍ പുരുഷോത്തമദാസ്,കൃഷ്ണ സ്വാമി, ഹരിലാല്‍ (കോഴിക്കോട്),വിശ്വംഭരന് (തിരുവനന്തപുരം), സുധാകരന് (തിരുവനന്തപുരം), വിനോദ് (തിരുവനന്തപുരം), രാജന് നമ്പൂതിരി (പാലാ), ഉണ്ണിക്കൃഷ്ണന്, കുട്ടികളായ മീരാ അഞ്ജന, മിനി രജികുമാര്‍ എന്നിവര്‍ ബദരിനാഥിലെ ആത്മാറാമാനന്ദ സരസ്വതിയുടെ ആശ്രമത്തിലാണ് കഴിയുന്നത്.
വര്‍ക്കല ശിവഗിരി മഠം ട്രഷററായ സ്വാമി ഗുരുപ്രസാദ്, വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ മംഗളാനന്ദ തീര്‍ത്ഥപാദര്‍ എന്നിവരോടൊപ്പം എത്തിയ തീര്‍ത്ഥാടകരാണ് ഇവിടെയുള്ളത്. തങ്ങള്‍ എത്രദിവസം വേണമെങ്കിലും ഇവിടെ കഴിഞ്ഞോളാമെന്നും എന്നാല്‍ കൂടെയെത്തിയ സാധാരണ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി മടക്കിയയക്കാനുള്ള ക്രമീകരണങ്ങളെങ്കിലും കേരള സര്‍ക്കാര്‍ ചെയ്യണമെന്നുമാണ് സ്വാമിമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: