ഡെറാഡൂണ്‍: പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലുണ്ടായ കൊടും ദുരന്തത്തിനു കാരണം വഴിവിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെന്നു പഠന റിപ്പോര്‍ട്ട്. ഹിമാലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ പൊതുവേ ദുര്‍ബലമായ പ്രദേശമായ ഉത്തരാഖണ്ഡ് പ്രദേശത്ത് ടൂറിസത്തിന്റെ പേരില്‍ വന്ന അനിയന്ത്രിതമായ വികസന പ്രവര്‍ത്തനങ്ങളാണ് അപകടം ഇത്രത്തോളം വന്‍ ദുരന്തമാക്കിയതെന്നാണ് കണ്ടെത്തല്‍. പത്തു വര്‍ഷത്തിനു മുമ്പ് ഹിമാചലില്‍നിന്നുള്ള ദേശീയ പരിസ്ഥിതി പ്രവര്‍ത്തകനായ ഉമേന്ദ്ര ദത്തിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠന റിപ്പോര്‍ട്ട് അധികൃതര്‍ക്കെല്ലാം സമര്‍പ്പിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും കൈക്കൊണ്ടില്ല.
1998-ല്‍ യുപിയില്‍ പിത്തോര്‍ഗഢ് ജില്ലയിലെ മാള്പയില് സംഭവിച്ച മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പഠനമാണ് ഈ തെറ്റായ വികസന സങ്കല്‍പ്പത്തിനെതിരേ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ അധികൃതര്‍ അതു വേണ്ടവിധം ശ്രദ്ധിച്ചില്ല. മാത്രമല്ല, നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച പല പദ്ധതികളും അതവരിപ്പിക്കാതിരിക്കുകയോ തെറ്റായി നടപ്പാക്കുകയോ ചെയ്തു. 1998-ല്‍ മാള്പയില് ഉണ്ടായ മണ്ണിടിച്ചിലില്‍ 60 തീര്‍ത്ഥാടകരടക്കം 180-ല്‍ പരം പേര് കൊല്ലപ്പെട്ടു. പ്രസിദ്ധ ഒഡീസി നര്‍ത്തകി പ്രൊതിമാ ബേദിയും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഹിമാലയം വളരെ വര്‍ഷം പഴക്കമുള്ള പര്‍വതമാണെങ്കിലും അതിന്റെ മലനിരകളില്‍ പലതും അത്ര പ്രായം ചെന്നവയല്ല. ഗംഗാനദിയുടെ സമീപ പ്രദേശങ്ങളില്‍ മലയുടെ അകക്കാമ്പു കട്ടികുറഞ്ഞതുമാണ്. മലയെ ഭേദിച്ച് നദിയൊഴുകാന്‍ കാരണം തന്നെ അവിടത്തെ പാറകള്‍ക്കു കട്ടി കുറവായതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ആദ്യകാലത്ത് ഇവിടെ വാഹന പാതകള്‍ വീതി കുറച്ചുണ്ടാക്കിയതും. എന്നാല്‍, ഇന്‍ഡ്യാ പാകിസ്ഥാന് യുദ്ധകാലത്ത് സൈന്യം മാത്രം ഉപയോഗിച്ചു പോന്നിരുന്ന പല വഴികളും വീതി കൂട്ടുകയും പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് വാഹനങ്ങളുടെ വമ്പിച്ച പെരുപ്പം പ്രദേശത്തുണ്ടായതെന്ന് റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.
തീര്‍ത്ഥയാത്രക്കു പ്രസിദ്ധമായ പ്രദേശത്ത് തീര്‍ത്ഥാടകരേക്കാള്‍ ടൂറിസ്റ്റുകളുടെ സാന്നിദ്ധ്യം ഏറിയത് എല്ലാത്തരത്തിലുമുള്ള സംതുലനാവസ്ഥയും തെറ്റിച്ചതായി പഠന റിപ്പോര്‍ട്ടു പറയുന്നു. പരിസ്ഥിതി നാശം വന്‍ തോതില്‍ ഉണ്ടായതോടെ ഈ മലഞ്ചെരുവിലെ പല സ്ഥലങ്ങളിലും മണ്ണൊലിപ്പു രൂക്ഷമായത് ഭൂമിയുടെ ഉറപ്പിനെ വളരെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടു കണ്ടെത്തുന്നു.
ക്ഷേത്രങ്ങളുടെ ഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലേക്ക് പണ്ടുകാലം മുതലേ തീര്‍ത്ഥാടകര്‍ ധാരാളമായി വന്നിരുന്നെങ്കിലും അവര്‍ വന്നുപോയിരുന്ന ആള്‍ക്കൂട്ടമായിരുന്നു. കാല്‍നടയായും കൂട്ടം കൂട്ടമായി വന്നിരുന്നവര്‍ കലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും സൗകര്യമനുസരിച്ച് സ്ഥിരമായി ഒരു പ്രദേശത്ത് തമ്പടിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തീര്‍ത്ഥാടന സ്ഥലങ്ങള്‍ ടൂറിസ്റ്റു സ്പോട്ടുകള്‍ പോലെയായതോടെ വന്‍ സൗകര്യങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്ന് താങ്ങാനാവുന്നതിനേക്കാള്‍ ജനക്കൂട്ടം ഓരോ പ്രദേശങ്ങളിലും എത്തിത്തുടങ്ങി. വലിയ ഭാരശേഷിയുള്ള വാഹനവ്യൂഹങ്ങളുടെ റോഡിലൂടെയുള്ള സഞ്ചാരവും മറ്റും റോഡുകളുടെ ഉറപ്പിനെ ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടു വാഹന നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ‘ടൂറിസ്റ്റുകളുടെ’ വന്‍ തോതിലുള്ള വരവോടെ ഇവിടങ്ങളില്‍ സൗകര്യം ഉണ്ടാക്കാന്‍ മത്സരവും കൂടി. സര്‍ക്കാരിന്റെ ഒരു നിയന്ത്രണവുമില്ലാതെ വന്‍ തോതില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയ സ്വകാര്യ ഇടപാടുകാര്‍ പൊതുവേ ദുര്‍ബല പരിസ്ഥിതി പ്രദേശമായ ഇവിടത്തെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നാണ് റിപ്പോര്‍ട്ടു പറയുന്നത്. കെട്ടിടങ്ങള്‍ ശാസ്ത്രീയമായല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതുമൂലം ആപദ്ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം പോലും അസാധ്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേപോലെ ഗംഗാതീരത്തെ പല കെട്ടിട നിര്‍മ്മാണവും നദിയുടെ സുഗമമായ ഒഴുക്കിനെ തടയുകയോ നദിയിലേക്കുള്ള മലയില്‍നിന്നുള്ള വെള്ളമൊഴുക്കിനെ തടസപ്പെടുത്തുന്നതോ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടു പറയുന്നു.
ബഹുനിലക്കെട്ടിടങ്ങള്‍ പലതിനും നിര്‍മ്മാണത്തില്‍ വേണ്ടത്ര സാങ്കേതിക നിലവാരമില്ല. നദീ തീരത്തെ പല ലോഡ്ജുകളും ഹോട്ടലുകളും കുമ്മായമോ മണ്ണോ കൊണ്ടാണു നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുന്നിന് ചരിവുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു മലയിലെ അടിമണ്ണിനെ ഇളക്കിയിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടു പറയുന്നുണ്ട്. അതേ സമയം എണ്ണത്തില്‍ കവിഞ്ഞ ജനക്കൂട്ടത്തിന്റെ സന്ദര്‍ശനം ഈ ഹിമാലയന്‍ പ്രദേശത്തെ പരിസ്ഥിതിയെ ആകെ തകര്‍ത്തിട്ടുണ്ടെന്നും കരുതല്‍ നടപടികള്‍ വേണമെന്നുമുള്ള ഈ പഠന റിപ്പോര്‍ട്ടിനെ അധികൃതര്‍ വേണ്ടരീതിയില്‍ പരിഗണിച്ചതേ ഇല്ല.
പഠന റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന കാര്യം, ഹിമാലയന്‍ പ്രാന്ത പ്രദേശങ്ങള്‍ മാത്രമല്ല, ഏതു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും വികസനപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരം പരിസ്ഥിതി പ്രശ്നം കൂടി കണക്കിലെടുക്കണമെന്നതാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: