സമ്പര്‍ക്കത്തിന്റെ യുഎന്‍ പുരസ്ക്കാരം നേടിയതിന്റെ അമിതാവേശത്തില്‍ പിആര്‍ഡി ഡയറക്ടര്‍ കെട്ടിയൊരുക്കിവിട്ട വാറോലകളുമായി നാടും നഗരവും ചുറ്റുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ പാണന്മാര്. നൂറ് ദിവസ വിസ്മയവും അതിവേഗം ബഹുദൂരമെത്താനുള്ള തത്രപ്പാടും സുതാര്യകേരളത്തിന്റെ സൂതികര്‍മ്മവും എല്ലാം ക്ലിഫ്ഹൗസിലിരുന്ന് ജോപ്പനും ജിക്കുവും മുതല്‍ ചീഫ്വിപ്പ് ജോര്‍ജ് വരെയുള്ളവര്‍ ഒത്തുപിടിച്ച് കുട്ടിച്ചോറാക്കിയതിന്റെ ദുര്‍ഗന്ധമാണ് ഇപ്പോള്‍ നാടെങ്ങും. പാണന്മാരുടെ വാഴ്ത്തുപാട്ടിന് പിന്നാലെ സഭയ്ക്കകത്തും പുറത്തുമിപ്പോള്‍ പൂരപ്പാട്ടാണ്.
നോവിച്ചുവിട്ടവര്‍ തിരിഞ്ഞുകൊത്തുകയാണോ എന്ന ശങ്ക ബാക്കിനില്‍ക്കുകയും പ്രതിസന്ധികളില്‍ മുറപ്രകാരം പ്രധിരോധിക്കേണ്ട കേന്ദ്രപ്രതിരോധന്‍ മൗനത്തിലൊളിക്കുകയും ചെയ്യുമ്പോള്‍ തിരക്കഥ വ്യക്തമാണ്. വാഴപ്പള്ളി സുകുമാരന്‍നായര്‍ മുതല്‍ ചെന്നിത്തല രമേശന്‍നായര്‍ വരെയുള്ളവര്‍ക്ക് പിന്നാലെ സരിത എസ്. നായര്‍ കൂടിയാകുമ്പോള്‍ ആ കഥയും പൂര്‍ണം.
പൂത്തുലഞ്ഞ കാര്‍ത്തികപ്പുല്ല് പോലെ കേരളരാഷ്ട്രീയത്തില്‍ തലങ്ങും വിലങ്ങും സമ്പര്‍ക്കക്രാന്തി സൃഷ്ടിച്ച ഉമ്മന്‍ചാണ്ടിക്കാണ് ഈ ഗതികേടെന്നോര്‍ക്കണം. ടീം ചാണ്ടി ചാനല്‍ക്യാമറകള്‍ക്ക് മുന്നിലിരുന്ന് ബബ്ബബ്ബ അടിക്കുകയാണ്. വിഷ്ണുനാഥനും ശിവദാസന്‍നായര്‍ക്കുമൊന്നും നാക്ക് പുറത്തേക്ക് വരുന്നില്ല. പൊട്ടന് കളിക്കാതെ ചാണ്ടി ഇറങ്ങിപ്പോകണമെന്ന് പിണറായിവിരുദ്ധ വിപ്ലവകാരി വി.എസ്. അച്യുതാനന്ദന് ആക്രോശിച്ചും കഴിഞ്ഞു.
കാറ്റും കോളും ഏറെക്കണ്ടതാണ് പുതുപ്പള്ളിക്കാരന്‍. ഇവിടൊന്നും കേള്‍ക്കുന്നില്ല, ഞാനൊന്നും കാണുന്നില്ല, കാണാന്‍ തീരെ സമയമില്ല എന്ന മട്ടാണ് കേരളത്തിന്റെ മുഖ്യന്. പുരികം ചുളിച്ചും ചിരിച്ചും പറഞ്ഞും ഇതിനെയും അതിജീവിച്ചേക്കും ചാണ്ടി. ആവശ്യക്കാരന് ബസ്ടിക്കറ്റിന്റെ പുറകിലും ശുപാര്‍ശക്കത്തെഴുതാന്‍ മടികാട്ടാത്തത്ര ജനകീയനെന്നാണല്ലോ ഈ ദേഹത്തെക്കുറിച്ച് പൊതുസംസാരം. സാക്ഷാല്‍ മറിയാമ്മ കേസില്‍ കുടുങ്ങിയാലും ഇടപെടാത്ത പരിശുദ്ധാത്മാവാണ് കുഞ്ഞൂഞ്ഞെന്ന് കൊട്ടാരക്കര പിള്ളയദ്ദേഹത്തിന്റെ സാക്ഷ്യം വേറെയും. സരിതയും ബിജുരാധാകൃഷ്ണനും ജോപ്പനും ജിക്കുവും തോമസ് കുരുവിളയുമെല്ലാം ചേര്‍ന്ന് വാരിത്തേച്ച കരി തുടച്ചുകളയാനാണ് പിള്ള മുതല്‍ ജോര്‍ജ് വരെയുള്ളവരുടെ പ്രയത്നം. പക്ഷേ, ചാരത്തിന്റെ കറ മാറ്റാന്‍ ചാണകം തേച്ച പരുവത്തിലാണ് കാര്യങ്ങള്‍.
അരശ് കോണ്‍ഗ്രസും ആന്റണി കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ‘എ’യില്‍ മാത്രമാണെന്ന് തെളിയിച്ചാണ് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടി മകന് ഉമ്മന്‍ചാണ്ടി പിടിച്ചുകയറിയത്. പയറ്റടവ് പതിനെട്ടും തികഞ്ഞ കരുണാകരനെ ആന്റണിയെ മുന്നില്‍നിര്‍ത്തി പൂഴിക്കടകന്‍ പയറ്റുകയായിരുന്നു മാന്നാര്‍ വള്ളക്കാലില്‍ പി.ജെ. ഉമ്മന്റെ ഈ കൊച്ചുമകന് ആയ കാലം മുഴുവന്‍. അല്ലെങ്കില്‍ മുകളില്‍ തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലയ്ക്ക് വേണ്ടി ഒന്നു ചാടിനോക്കുക പോലും ചെയ്യാതെ വെള്ളമിറക്കി നടക്കുന്ന ശീലക്കാരനായ അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണി ഇക്കണ്ട പടിയൊക്കെ കയറാന്‍ ഇത്തിരി പണിപ്പെടേണ്ടിവന്നേനെ എന്നു കരുതുന്നവര്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിന്റെ തലപ്പത്ത് വിശുദ്ധ സോണിയാമ്മ ഇരിപ്പുറപ്പിക്കുംവരെ കയ്യാലപ്പുറത്തായിരുന്നല്ലോ അദ്ദേഹത്തിന്റെ സ്ഥാനം.
ആന്റണി ഒഴിഞ്ഞിടത്തെല്ലാം പകരക്കാരനായാണ് ഉമ്മന്‍ചാണ്ടി കസേര വലിച്ചിട്ടിരുന്നത്. 62ല്‍ കെഎസ്യു പ്രസിഡന്റായപ്പോഴും 69ല്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റായപ്പോഴും 2004ല്‍ മുഖ്യമന്ത്രി ആയപ്പോഴും അന്തോണിച്ചന് തന്നെയായിരുന്നു മുന്‍ഗാമി. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അന്താണ്ടിലേറെയായി എംഎല്‍എപ്പണി തുടങ്ങിയിട്ട്. സ്വജനപക്ഷപാതം തീരെയില്ല. പൊന്നുമോന് ചാണ്ടിഉമ്മന് രാഹുല്‍ബ്രിഗേഡിന്റെ പച്ചപ്പില്‍ പിടിച്ചുകയറുന്നതാണ്.
ചാണ്ടിഉമ്മന്റെ സ്വന്തം കഴിവിന്റെ പുറത്താണ് ഉമ്മന്‍ചാണ്ടിക്കും ദല്‍ഹിയിലൊരു പാവം പയ്യനെ തരത്തിന് കിട്ടിയത്. ഈവന്ന കാലത്തിനിടയില്‍ മന്ത്രിയായി, യുഡിഎഫ് കണ്‍വീനറായി, പ്രതിപക്ഷനേതാവായി, മുഖ്യമന്ത്രിയായി, യുഎന്‍ അംഗീകൃത സമ്പര്‍ക്കസമ്രാട്ടായി…. ആരാധകരും എതിരാളികളുമറിയാതെ സ്വന്തം ഭാര്യയെയും കൂട്ടി ഒരു ട്രെയിന്‍യാത്ര പോലും നടത്താനാകാത്തവിധം പ്രശസ്തിയായി.
അങ്ങനെ പെരുമയുടെ കുന്നുംപുറത്ത് കയറി നില്‍ക്കുമ്പോഴാണ് നാട്ടില്‍ പവര്‍കട്ട്. പവര്‍കട്ടിന്റെ തീക്ഷ്ണതയില്‍ നാട്ടുകാരും വീട്ടുകാരും വിയര്‍ത്ത് വശംകെടുന്നത് കണ്ടപ്പോഴാണ് സൗരോര്‍ജവെളിപാട് പൊന്തിവരുന്നത്. ഉമ്മന്‍ചാണ്ടിക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും പോരാടുകയും ചെയ്യുന്ന മലയാളമനോരമ പത്രം ഊര്‍ജനഷ്ടത്തെക്കുറിച്ച് പരിതപിക്കുകയും സൗരോര്‍ജപ്രചാരണത്തിനിറങ്ങുകയും ചെയ്ത കാലം. സരിതയുടെ സൂര്യന് തക്കംനോക്കി രംഗത്തിറങ്ങിയെന്നുവേണം കരുതാന്‍. ആര്യാടനില്ലായിരുന്നെങ്കില്‍ കുറഞ്ഞത് പതിനായിരം കോടിയെങ്കിലും കരിഞ്ഞേനെ എന്ന സത്യവാന് ജോര്‍ജിന്റെ വാക്കില്‍ പതിരുണ്ടാവാന്‍ ന്യായം കാണുന്നില്ല. എന്തായാലും ഈ പെരുമഴയിലും ടീം ചാണ്ടിയുടെ സൂര്യന് നിന്നുകത്തുകയാണ്. ഇപ്പോള്‍ കേള്‍ക്കുന്ന പഴി സുതാര്യകേരളം സരിതയുടെ കേരളമായെന്നാണ്. ഇനിയുമെന്തോ കേള്‍ക്കാനെന്ന മട്ടില്‍ പുരികമുയര്‍ത്തി ‘ഏ ഏ’ എന്നാരായുന്ന മുഖ്യമന്ത്രിയുടെ പതിവ് രീതികള്‍ മാറിയിട്ടുമുണ്ട്. ഓഫീസ് മുറിയല്‍ വെബ്കാം ഘടിപ്പിച്ച് ലോകത്തെ കാണിച്ച സുതാര്യന്റെ കസേരയില്‍ ഉച്ചക്കിറുക്കന്‍ മുതല്‍ തട്ടിപ്പുകാരന് വരെയെന്ന കാഴ്ചകളില്‍ ജനം അന്തം വിടുകയാണ്.
അഞ്ചാംമന്ത്രി മുതല്‍ ഉപമുഖ്യമന്ത്രി വരെയുള്ള പിടിവലികള്‍, അതിനപ്പുറം ആന്റണിയുടെ അടിപ്പണികള്‍, പിള്ളയും മകനും ചേര്‍ന്നുള്ള നാടകം, ഒന്നും പോരാഞ്ഞ് എല്ലാമറിയുന്ന ചീഫ്വിപ്പും… തലവേദനകള്‍ തീരുന്നില്ല. പേര്(ദോഷം) കേട്ടവരുമായാണ് കമ്പനി. ഫോണ്‍ കൈകൊണ്ട് തൊടാത്ത മുഖ്യന് പണി ഫോണ്‍വഴിയാകുമ്പോള്‍ ‘എന്തതിശയമേ…’ എന്ന് ആരും ഒന്ന് മൂളിപ്പോകും.
ഇനി ആകെയുള്ള രക്ഷ തിരുവഞ്ചൂരപ്പന്‍ തന്നെ. അതിനുള്ള പണി ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുമുണ്ട്. ബിജുരാധാകൃഷ്ണനെ കോടിയേരിയുടെ മടയില്‍കൊണ്ട് അവര്‍ തളയ്ക്കും വരെ തിളയ്ക്കുന്ന വീര്യമേ സിപിഎമ്മിനുള്ളൂ. അല്ലെങ്കില്‍ പിന്നെന്തിനാണ് തിരുവഞ്ചൂര്‍. അതുകൊണ്ടാണല്ലോ ഇപ്പോഴും മുഖ്യന് ഫോണ്‍ ചെയ്യുന്നത് ഒരു കുറ്റമാണോ എന്ന് ചോദിക്കുന്നത്. കണി കാണിക്കുന്നതിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ പോലീസുകാരനെ ഓര്‍മ്മ വരുന്നില്ലേ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: