നമ്മുടെ രാജ്യത്ത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പ്രാദേശികതയുടേയുംമറ്റും പേരില്‍ കലാപങ്ങളും പോരാട്ടങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച വര്‍ഗീയ കലാപങ്ങള്‍ വാരിവിതറിയ ദുരന്തങ്ങളും ജനസ്മൃതികളിലാവോളമുണ്ട്. ഇത്തരം സാമൂഹ്യ വിപത്തുകള്‍ക്കു തടയിടാന്‍ ശക്തമായ നടപടികള്‍ വേണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനായി നിയമമാര്‍ഗം കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ആസൂത്രിതമായി നടക്കുന്ന അക്രമങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് വേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പുതന്നെ അതുദ്ഘോഷിക്കുന്ന ‘സോവര്‍നിറ്റി’യുടെ സംരക്ഷണത്തിലധിഷ്ഠിതമാണ്. അപ്രഖ്യാപിതയുദ്ധത്തിലൂടെയും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ ഭീഷണി നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തേയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അല്‍ഖ്വയിദ, ലക്ഷ്കര്‍-ഇ-തോയിബ തുടങ്ങിയ ഭീകരസംഘടനകള്‍ ഭാരതത്തെ ഇല്ലാതാക്കുക എന്ന അടിസ്ഥാന ലക്ഷ്യം പ്രമാണമായി സ്വീകരിച്ചിട്ടുള്ളവരാണ്. സ്ഫോടനങ്ങള്‍, നുഴഞ്ഞുകയറ്റം, കള്ളനോട്ട് വിതരണം, സാമ്പത്തിക സ്രോതസ്സുകളുടെ തകര്‍ക്കല്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഇത്തരം ഭീകര സംഘടനകള്‍ നമ്മുടെ മാതൃഭൂമിയെ തകര്‍ക്കാന്‍ നോക്കുന്നത്. ജനങ്ങള്‍ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഭീകരരുടെ പദ്ധതികളെ പരാജയപ്പെടുത്തുകയാണ് വേണ്ടത്.
അമേരിക്കയില്‍ ഒരു വ്യാഴവട്ടക്കാലം മുമ്പ് ലോകവ്യാപാര സമുച്ചയം മുസ്ലീം ഭീകരര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ആ നാടു സ്വീകരിച്ച കര്‍ശന നിലപാടുമൂലം എടുത്തുപറയത്തക്ക ഭീകരാക്രമണങ്ങള്‍ പിന്നീടുണ്ടായിട്ടില്ല. ബിന്ലാദന് ഉള്‍പ്പെടെയുള്ള കൊടുംഭീകരര്‍ തയ്യാറെടുപ്പ് നടത്തി ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, അവയൊക്കെ അമേരിക്കയില്‍ ചീറ്റിപ്പോകുകയായിരുന്നു. ജനങ്ങള്‍ കക്ഷിരാഷ്ട്രീയ, മതവൈരുദ്ധ്യങ്ങള്ക്കതീതമായി ഏക മനസ്സോടെ അവിടെ ജാഗരൂകരായതുകൊണ്ടാണ് അമേരിക്കയ്ക്ക് ഭീകര ഭീഷണിയെ പരാജയപ്പെടുത്താനായത്. ഭീകരര്‍ക്കെതിരേ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും നിയമനിര്‍മ്മാണംവഴി പഴുതുകളടയ്ക്കുകയും വാര്‍ത്താമാധ്യമങ്ങള്‍ രാജ്യതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ആത്മസംയമനം പാലിക്കുകയും ചെയ്തു. ഇത്തരം നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടാണ് ഭീകരരെ തളച്ച് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞത്. അന്താരാഷ്ട്ര ഭീകര പ്രസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഉന്നംവെച്ച മറ്റ് രാജ്യങ്ങളായ ഇസ്രയേല്‍, ബ്രിട്ടന് തുടങ്ങിയവരുടെ വിജയരഹസ്യവും ഇതേപോലെയുള്ളതാണ്.
എന്നാല്‍ ഭീകരര്‍ ഉന്നംവെച്ച ഭാരതത്തില്‍ ഭീകരശ്രമങ്ങള്‍ പലപ്പോഴും വിജയിക്കുന്നുണ്ട്. നമ്മുടെ ഭരണകൂട കെടുകാര്യസ്ഥതയും നേതൃത്വം കൈയ്യാളുന്ന പ്രീണനരാഷ്ട്രീയവുമൊക്കെ ഭീകരര്‍ക്ക് കരുത്തുപകരുന്ന ഘടകങ്ങളാണ്. ജനങ്ങള്‍ ഒത്തൊരുമിച്ചുനിന്ന് ധീരമായ പോരാട്ടത്തിന് തയ്യാറാവുന്നപക്ഷം ഭീകരരുടെ അപ്രഖ്യാപിതയുദ്ധത്തില്നിന്നും നമ്മുടെ മാതൃരാജ്യത്തിന് നിഷ്പ്രയാസം രക്ഷപ്പെടാന്‍ കഴിയും. ഏതെങ്കിലും മതത്തെയോ വിശ്വാസപ്രമാണങ്ങളെയോ കുറ്റപ്പെടുത്തിക്കൊണ്ട് ഭീകരവാദം അവരുടെ തലയിലിടാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇസ്ലാമിക ഭീകരതയുടെ അടിവേരുകള്‍ ദൃശ്യമാണ്. അന്താരാഷ്ട്ര ഇസ്ലാമിക തീവ്രവാദം മതവിശ്വാസത്തിന്റെ ഭാഗമായി ആയത്തുകള്‍ വ്യാഖ്യാനിച്ച് ഒരു ലോക ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടേതാണ്. ഭീകരതയുടെ കുഴലൂത്തുകാരായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആളുകളെ സംഘടിപ്പിക്കുകയും നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിച്ച് അക്രമത്തിലൂടെ ലക്ഷ്യപ്രാപ്തിക്കായി ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. മതലക്ഷ്യത്തിലൂന്നിയാണിത്തരത്തില് പ്രവര്‍ത്തിക്കുന്നത്.
ഇക്കാരണത്താലാണ് അത് ഇസ്ലാമിക തീവ്രവാദം എന്നപേരില്‍ അറിയപ്പെടുന്നത്. ‘ഖാലിസ്ഥാന്‍’ വാദത്തിനുവേണ്ടി ഒരു ചെറിയ വിഭാഗം സിക്കുകാര്‍ ആയുധമേന്തി രാജ്യത്തോട് കലാപത്തിനും യുദ്ധത്തിനും തയ്യാറായതുകൊണ്ടാണ് ഭിന്ദ്രന്വാലയുംമറ്റും ‘സിക്കു ഭീകരര്‍’ എന്നറിയപ്പെടുന്നത്. ഈ രണ്ടു ഭീകരതകളും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ഇന്ത്യന്‍ ഭരണഘടനയേയും സംവിധാനങ്ങളെയും നിരാകിരക്കുകയും ചെയ്തു. ഇവര്‍ ആയുധബലത്താല്‍ അട്ടിമറി സംഘടിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. അതുകൊണ്ടാണ് അവരെ അവരുടെ മതങ്ങളുടെ പേരിലുള്ള ഭീകരപ്രസ്ഥാനങ്ങളായി വിളിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം മുസ്ലീങ്ങളും, സിക്കുകാരും ഭീകരതയുമായി ബന്ധപ്പെട്ടവരല്ല. അതുകൊണ്ട് അവരുടെ മതങ്ങളേ മൊത്തത്തില്‍ ബിജെപി അപലപിച്ചിട്ടില്ല.
കമ്യൂണിസ്റ്റ് ആശയത്തിന്റെ അടിസ്ഥാനത്തില്‍ മാവോയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ പരമാധികാരത്തേയും ഭരണഘടനയേയും സായുധസേനയേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളും ഭീകരരുടെ പട്ടികയില്‍പ്പെടുന്നു. ഇവരുടെ ലക്ഷ്യം വ്യവസ്ഥാപിത മാര്‍ഗങ്ങളെ അട്ടിമറിക്കുകയെന്നുള്ളതാണ്. സായുധ കലാപം യഥാര്‍ത്ഥത്തില്‍ യുദ്ധ പരിതസ്ഥിതിപോലെ നേരിടേണ്ടതാണ്. ഇത്തരം പ്രസ്ഥാനങ്ങളെയാണ് ഭീകരരായി കണക്കാക്കപ്പെടുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ സങ്കല്പത്തിലുള്ള ‘ടെററിസ്റ്റുകള്‍’ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നവരാണ്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ തള്ളിപ്പറയുകയോ ഭരണഘടനയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്തിട്ടുള്ള ഒരു ഹിന്ദു സംഘടനയും രാജ്യത്തില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെയാണ് ഹിന്ദുമതവിശ്വാസത്തോട് ബന്ധപ്പെട്ട് ‘ടെററിസ്റ്റുകള്‍’ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറയുന്നത്. മറ്റ് മതങ്ങളെപ്പോലെ ഹിന്ദുമതത്തിലും തീവ്ര ആശയക്കാരുണ്ട് . മതഭ്രാന്തരുമുണ്ട്. പക്ഷേ അവരാരുംതന്നെ ഭീകരരെന്ന നിര്വ്വചനത്തില്പ്പെടുന്നില്ല. വര്‍ഗീയ അസ്വാസ്ഥ്യങ്ങളെയും രാഷ്ട്രീയ സംഘട്ടനങ്ങളേയുമൊക്കെ ‘ടെററിസ’ത്തിന്റെ ഭാഗമായി കണക്കാക്കുകവഴി യഥാര്‍ത്ഥ ഭീകരരെ പൊതുവല്‍ക്കരിച്ച് വെള്ളപൂശുകയാണ് ചെയ്യുന്നത്. ഇതുവഴി ഭീകരതയുടെ ഗൗരവം പ്രചരണരംഗത്ത് കുറയ്ക്കപ്പെടുന്ന അവസ്ഥ ശരിയല്ല.
കഴിഞ്ഞലക്കം ‘രാജനൈതികം’ പംക്തിയില്‍ ഭീകരവാദത്തിന്റെ ‘പ്രച്ഛന്നവേഷങ്ങള്‍’ എന്ന പേരില്‍ എഴുതിയ ലേഖനം ചിലരെയൊക്കെ ചൊടിപ്പിച്ചു എന്നറിയുന്നു. ഒരു പ്രമുഖ ചാനല്‍ പ്രസ്തുത ലേഖനം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചര്‍ച്ചാവിഷയമാക്കിയിരുന്നു. പ്രസ്തുത ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ഒ.അബ്ദുള്ളയും തേജസ് പത്രാധിപര്‍ ചെക്കൂട്ടിയുമൊക്കെ ഹിന്ദു ഭീകരതയുടെ പട്ടികയില്‍പ്പെടുത്തി സംഘത്തേയുംമറ്റും എതിര്‍ക്കുകയുണ്ടായി. ഹമീദ് ചേണ്ടമംഗലൂര്‍ ഭീകരതയുടെ യഥാര്‍ത്ഥ വശങ്ങളിലൂന്നിയാണ് വിഷയത്തെ സമീപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പാന്‍-ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കേരളത്തില്‍ ഈയടുത്ത കാലത്തുണ്ടായ ചില സര്‍ക്കാര്‍ തീരുമാനങ്ങളും ചന്ദ്രികയുടെ എഡിറ്റോറിയലുമെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചന്ദ്രികയെപ്പോലും എന്‍ഡിഎഫ് ഹൈജാക്കു ചെയ്തുവെന്ന സത്യം എന്തിനു മറച്ചുവെയ്ക്കണം.
ഇംഗ്ലണ്ടില്‍ 1994 ല്‍ നടന്ന ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ആഹ്വാനമനുസരിച്ചാണ് ‘ദേശീയതയെ തകര്ക്കു ഖിലാഫത്ത് പുനസ്ഥാപിക്കൂക’ എന്ന സിമിയുടെ വാദംകേരളത്തിലുള്പ്പെടെ ശക്തമായത്. രാജനൈതികത്തില് ഇതുള്പ്പെടുത്തിയതിലാണ് പലര്‍ക്കും പ്രതിഷേധം. യഥാര്‍ത്ഥത്തില്‍ മുസ്ലീം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കുന്നതിനെതിരെ മുഖ്യാധാരാ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങുകയാണ് വേണ്ടത്. രാജ്യത്തിന്റെ നിലനില്‍പ്പിനാധാരമായ ദേശീയോദ്ഗ്രഥനം ശക്തമായി നിലനിര്‍ത്താന്‍ സംഘടിതശ്രമം യുവാക്കള്‍ക്കിടയില്‍ കുടതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.
‘ഭീകരവാദത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍’ എന്ന ലേഖനത്തിനനുകൂലമായി നല്ല പ്രതികരണങ്ങള്‍ പലഭാഗത്തുനിന്നുമുണ്ടായതില് ഈ ലേഖകന്‍ ചാരിതാര്‍ത്ഥ്യമുണ്ട്. മാന്യ പരമേശ്വര്‍ജീയുടെ അനുമോദനം അതിരറ്റ ആഹ്ലാദം പകര്‍ന്നു നല്കി. എന്‍എസ്എസ് പ്രതിനിധിസഭാ സമ്മേളനത്തില്‍ ബഹുമാന്യനായ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ നല്ലവാക്കുകളുപയോഗിച്ച് ലേഖകനെ അഭിനന്ദിച്ചതായും അറിയാന്‍ കഴിഞ്ഞു. ഭീകരതയ്ക്കെതിരെ ശക്തമായ ജനവികാരം കേരളത്തില്‍ ഉയര്‍ന്നുവരുന്നു എന്നതിന്റെ സൂചനയായി ഇതിനെയെല്ലാം കാണേണ്ടതുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കോതമംഗലം താലൂക്ക് യൂണിയന് കെട്ടിട ഉദ്ഘാടനത്തിന് ഈ ലേഖകന്‍ അവസരം നല്കിയതും ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയായി കണക്കാക്കുന്നതില്‍ തെറ്റില്ല.
ദേശീയതയെ മതസംജ്ഞയാക്കി സ്വാതന്ത്ര സമരഘട്ടത്തില്പ്പോലും എതിര്‍ത്ത ചരിത്രം നമുക്കുണ്ട്. ദേശീയതയ്ക്കുവേണ്ടി നിലക്കൊള്ളുന്നവരെ ന്യൂനപക്ഷ വിരുദ്ധരും സവര്‍ണ്ണ ഹിന്ദുവര്ഗീയവാദികളുമൊക്കെയായി ഇവിടെ കാലാകാലങ്ങളായി ചിത്രീകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ്- മുസ്ലീംലീഗ് ചരിത്രങ്ങളുടെ ഓര്‍മ്മക്കയങ്ങളില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ ഒട്ടനവധി മുങ്ങിയെടുക്കാനുണ്ട്. മതേതരത്വം കാണാനും കാണിക്കാനുമുള്ള കാഴ്ചവെറി ഭ്രമത്തില്‍ പലര്‍ക്കും ഇവിടെ സമനില കൈവിട്ടുപോകയാണ്. സംഘ-പരിവാര്‍ പ്രസ്ഥാനങ്ങള്‍ അന്നുമിന്നും ദേശീയതയുടെ നിലപാടുതറയില്‍ ധൈര്യത്തോടെ കാലുറപ്പിച്ചു നിന്നുകൊണ്ടാണിവിടെ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന് കാലുഷ്യം നിറഞ്ഞ അദ്ധ്യായങ്ങള്‍ സംഭാവന ചെയ്യാന്‍ ബി.ജെ.പി.യും അതിന്റെ ആദര്‍ശ സ്രോതസ്സായ മഹാപ്രസ്ഥാനവും ആഗ്രഹിക്കുന്നില്ല. സംസ്കാരചിത്തരുടെ സമൂഹവും മൂല്യങ്ങളിലൂന്നിയ വ്യക്തികളും അവരിലൂടെയുള്ള രാഷ്ട്ര പുനര്‍ നിര്‍മ്മാണവുമാണ് ദേശീയ പ്രസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ പവിത്രമായ മണ്ണില്‍ ആരുടെയും ചോരവീഴ്ത്താതെ ഭാരതത്തെ പരംവൈഭത്തിലെക്കെത്തിക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കുകയാണുവേണ്ടത്.
അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: