മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം രൂക്ഷമായി. ഇന്നലെ രാത്രിയോട മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെയും പ്രതിഷേധങ്ങള്‍ നടക്കുന്നത്.
പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ സുരക്ഷാമേധാവി രാജിവച്ചു. ലൈബ്രറിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും ഒരാളെ പോലും അധികൃതര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പീഡനത്തിനിടയില്‍ കഴുത്തിനും കൈയ്ക്കും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. എന്നാല്‍ ഈ പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
കൂട്ടുകാര്‍ക്കൊപ്പം സര്‍വകലാശാല ലൈബ്രറിയില്‍ ഇരുന്ന് പഠിച്ച ശേഷം ഒറ്റയ്ക്ക് പെണ്‍കുട്ടി താമസിക്കുന്ന ഫ്ളാറ്റിലേക്ക് പോകവെയായിരുന്നു ഓട്ടോയിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ഓട്ടോയിലെത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പെണ്‍കുട്ടിയെ ഓട്ടോയിലേക്ക് വലിച്ചു കയറ്റി സര്‍വകലാശാലയ്ക്ക് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി മാറി മാറി മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പീഡന ശേഷം പുലര്‍ച്ചെ പെണ്‍കുട്ടിയെ ഫ്ളാറ്റിന് സമീപം ഇറക്കി വിട്ടു. അവശ നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയോട് ഫ്ളാറ്റിന്റെ കാവല്ക്കാരന് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഒന്നും പറയാതിരുന്നതിനാല്‍ കൂടെ താമസിക്കുന്നവരെ വിവരം അറിയിച്ചു. കൂട്ടുകാര്‍ എത്തി പെണ്‍കുട്ടിയെ പുലര്‍ച്ചെ മൂന്നു മണിയോടെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി അവ്യക്തമായെങ്കിലും സംസാരിച്ച് തുടങ്ങിയത്.
സിസിടിവി ദൃശ്യങ്ങളുടെയും കാവല്‍ക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉഡുപ്പി എസ്.പി ഡോ. എം.ബി. ബോറലിംഗ അറിയിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും ഓട്ടോ ഡ്രൈവര്‍മാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മണിപ്പാലില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കേരള സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയാണ് പീഡനത്തിന് ഇരയായ 22കാരി പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: