ചങ്ങനാശേരി: ഡിസിസി ജനറല്‍ സെക്രട്ടറി കെ.ജെ.ജയിംസിനെതിരായും മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍.നൗഷാദിനെതിരെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ രൂക്ഷവിമര്‍ശനം. കെപിസിസി സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ്.രഘുറാം പങ്കെടുത്ത ഔദ്യോഗിക യോഗത്തിലാണ് ഇരുവര്‍ക്കെതിരെയും വിമര്‍ശനം ഉണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ലാത്ത സിനിമാ-സീരിയല്‍ നടി ശാലുമേനോനെ സെന്‍സര്‍ ബോര്ഡിലംഗമാക്കിയത് നൗഷാദിന്റെ ശുപാര്‍ശയെതുടര്‍ന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ശാലു സെന്‍സര്‍ ബോര്‍ഡില്‍ കയറിയത്. ആപ്പില്ട്രീ നടത്തിപ്പില്‍ കോടികള്‍ സമ്പാദിച്ചതും വഴിവിട്ട ബന്ധങ്ങളിലൂടെ പാര്‍ട്ടിയും സംഘനടയും നേരിടുന്ന ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം ഇവരാണെന്ന് ബ്ലോക്ക് കമ്മറ്റികളുടെ ആരോപണം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയ്ക്ക് വന്‍തോതില്‍ പണപ്പിരിവ് നടത്തുകയും അതില്‍ അഴിമതി നടത്തിയതായും ആരോപണമുയര്‍ന്നു.
നഗരസഭാ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന പി.എന്‍.നൗഷാദിന് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടെന്നും പെരുന്ന നമ്പര്‍ 2 ബസ്റ്റാന്‍ഡിലെ മൂന്നു കടമുറികള്‍ ഇയാളുടെ പേരിലാണെന്നും അത് വന്‍തുകയ്ക്ക് മറിച്ച് വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നും അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ച്ച് സമര്‍പ്പിക്കണമെന്നുമാണ് യോഗ തീരുമാനം ഉയര്‍ന്നത്. ഇതിനിടയില്‍ അഴിമതിയാരോപണങ്ങള്‍ക്കും വഴിവിട്ട ബന്ധങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസ്സാക്കിയതായും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: