മലയാളി വായനാവാരം ആഘോഷിക്കുകയോ, ആചരിക്കുകയോ ചെയ്യുകയാണ്. വര്‍ഷം തോറും ചടങ്ങുപോലെ നടത്തപ്പെടുന്ന വായനാവാരം കഴിയുമ്പോള്‍ എത്രപേര്‍ ഗൗരവമുള്ള വായനയിലേക്ക് എത്തപ്പെടുന്നുണ്ടെന്ന് ആരെങ്കിലും കണക്കെടുക്കുന്നുണ്ടോ എന്നറിയില്ല. മലയാളിയെ നല്ല വായനക്കാരാക്കി മാറ്റാനായി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ മനുഷ്യന്റെ ഓര്‍മ്മകളാണ് വായനാവാരത്തിന്റെ ആചരണത്തില്‍ തിരത്തള്ളിയെത്തുന്നത്. ‘വായിച്ചാല്‍ വളരും; വായിച്ചില്ലെങ്കില്‍ വളയും’ എന്ന കുഞ്ഞുണ്ണിവാക്കുകള്‍ അര്‍ത്ഥവത്താണ്. കുഞ്ഞുണ്ണിയുടെ വാക്കുകള്‍ക്കു മുന്നേ തന്നെ, അതില്‍ ഊന്നിനിന്നുകൊണ്ടുള്ള ബോധവല്‍ക്കരണമാണ് പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്.
പണിക്കരുടെ ഓര്‍മ്മയ്‌ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്‌ച്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നത്. പി.എന്‍. പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. നാടിന്റെ മുക്കിലും മൂലയിലും നടന്ന് അദ്ദേഹം പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാലകള്‍ സൃഷ്ടിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് കേരളത്തിലെ ആദ്യ ഗ്രനഥശാലയായ? സനാതന ധര്‍മ്മ? വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. വായിച്ചു വളരുക എന്നതായിരുന്നു അദ്ദേഹം കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മുദ്രാവാക്യം. വായനയുടെ പ്രാധാന്യം ജനത്തെ ബോധ്യപ്പെടുത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.
വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും പണിക്കര്‍ വളരെയേറെ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലങ്ങോളം സ്ഥാപിതമായ ഗ്രന്ഥശാലകള്‍ നമ്മുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ വളരെ വലിയ വിപ്ലവമാണ് സംഭവിപ്പിച്ചത്. വായിച്ചു വളര്‍ന്ന വലിയ സമൂഹം തങ്ങളുടെ ചിന്തകളെ വര്‍ണ്ണങ്ങളും പൂക്കളും നിറച്ച് അലങ്കരിച്ച് സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചു. അതില്‍ നിന്ന് പ്രതിഭകളുണ്ടായി. മികച്ച സംഭാവനകളുണ്ടായി. പദ്ധതികളായി, പുസ്തകങ്ങളായി, അറിവുകളായി അത് കേരളത്തിന്റെ വികസന മണ്ഡലത്തെ പരിപോഷിപ്പിച്ചു.
കാലാന്തരത്തില്‍ വായനയക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നു പറയാതെ വയ്യ. പഠനഭാരം മുതുകില്‍ ചുമക്കുന്ന കുട്ടികള്‍ക്ക് പഠനവിഷയങ്ങള്‍ക്കപ്പുറം വായനയെ പ്രണയിക്കാന്‍ സമയമില്ലാതായിരിക്കുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഗ്രാമീണ ഗ്രന്ഥശാലകളില്‍ പുസ്തകങ്ങളും പത്രപ്രസിദ്ധീകരണങ്ങളും വായിച്ചിരുന്ന സമൂഹവും ഇല്ലാതായി. എല്ലാവര്‍ക്കും തിരക്ക്. അല്ലെങ്കില്‍ ഒഴിവു നേരങ്ങളില്‍ ടെലിവിഷനു മുന്നില്‍ സമയം പോക്കാന്‍ തുടങ്ങിയപ്പോള്‍ വായനശാലകളിലെ ഡിറ്റക്ടീവ് നോവലുകളും മുട്ടത്തുവര്‍ക്കിയുമെല്ലാം ചിതലരിക്കാന്‍ തുടങ്ങി. പതിയെ, പതിയെ വായനശാലകള്‍ തന്നെ ഇല്ലാതായി.
ഇപ്പോള്‍ കലുഷിതമായ രാഷ്‌ട്രീയ അന്തരീക്ഷത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ക്കിടയില്‍ വായനാവാരത്തെക്കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഗ്രാമീണ ഗ്രന്ഥശാലകളെക്കുറിച്ചും വായനാവാരത്തെക്കുറിച്ചുമൊക്കെ ഗൗരവത്തോടെ ഓര്‍ത്തത്. ഗ്രാമത്തിലെ ചെറിയ വായനശാലയിലെ മഞ്ഞിച്ച പുസ്തകങ്ങളില്‍ വായിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഓര്‍ത്തെടുക്കല്‍ പ്രസക്തവുമാണെന്ന് തോന്നി. വായനശാലകളുടെ ഉപയോഗത്തെ കുറിച്ച് ഇന്നത്തെ കുട്ടികള്‍ അത്രയൊന്നും പ്രാധാന്യം കല്‍പിക്കുന്നില്ല. വായിച്ചില്ലെങ്കിലും വളരുമെന്ന സിദ്ധാന്തത്തിലാണ് അവരുടെ വിശ്വാസം.
ഗൗരവമുള്ള വായനയിലേക്ക് തിരിയാന്‍ ഗ്രാമീണ വായനശാലകളാണ് കൂടുതല്‍ സഹായിച്ചതെന്നത് തര്‍ക്കമില്ലാതെ പറയാന്‍ കഴിയുന്നവരാണ് ഇന്നത്തെ പ്രതിഭകള്‍ പലരും. ചങ്ങമ്പുഴയുടെ രമണന്‍ നാട്ടില്‍ പ്രശസ്തിയിലേക്കുയര്‍ന്ന കാലത്ത് രമണന്‍ വായിക്കാന്‍ കിലോമീറ്ററോളം കുന്നുകയറി വായനശാലയിലേക്ക് നടന്നുപോയത് എം.ടി.വാസുദേവന്‍ നായര്‍ എഴുതിയിട്ടുണ്ട്. രമണന്‍ വായിക്കുക എന്ന അടക്കാനാകാത്ത ആഗ്രഹമാണ് കുട്ടിയായിരുന്ന വാസുവിനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. അന്ന് രമണന്‍ അന്വേഷിച്ചു നടന്ന അദ്ദേഹത്തിന് വായനശാലയില്‍ നിന്ന് അത് കിട്ടിയിരുന്നില്ല. ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയ രമണനെ ബുക്കിലേക്ക് പലദിവസങ്ങള്‍ കൊണ്ട് പകര്‍ത്തിയെഴുതി സൂക്ഷിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി മലയാളിയുടെ വായനാ സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഗ്രാമീണഗ്രന്ഥശാലകളിലെ ഡിറ്റക്ടീവ് നോവലുകളും മുട്ടത്തുവര്‍ക്കിയുടെയും പമ്മന്റെയും മറ്റും രചനകളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കണ്ണാടിവിശ്വനാഥനും ബാറ്റണ്‍ബോസും കോട്ടയം പുഷ്പനാഥുമൊക്കെ എഴുതിക്കൂട്ടിയത് വായിച്ച് വായിച്ച് പതം വരുത്തിയ വായനയെ പിന്നീട് ഗൗരവമുള്ളതിലേക്ക് തിരിച്ചുവിടുകയാണ് ചെയ്തിട്ടുള്ളത്. ആധുനിക സമൂഹം ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്നു വിളിച്ചാക്ഷേപിക്കുന്ന വാരികകള്‍ക്കും വായനയുടെ ഉച്ചിയുറപ്പിച്ചതില്‍ വലിയ സ്ഥാനമാണുള്ളത്. കേരളത്തില്‍ നടന്ന അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ വിപ്ലവത്തിനൊപ്പം ഗ്രാമീണ മേഖലകളിലെ വീട്ടമ്മമാരും അമ്മുമ്മമാരും വരെ ‘മ’ വാരികകളിലെ നോവലുകളും കഥകളും വായിച്ച് വായനയുടെ വിശാലലോകത്തിലേക്ക് കടന്നിട്ടുണ്ട്. വിരാമമില്ലാത്ത വായനയായിരുന്നു അവരുടേത്. നിറുത്തിയിടത്തു നിന്ന് വീണ്ടും തുടരുന്ന വായന.
ബാറ്റണ്‍ബോസും മുട്ടത്തുവര്‍ക്കിയും കാനം ഇ.ജെയും ജോണ്‍സണ്‍പുളിങ്കുന്നുമൊക്കെ എഴുതിക്കൂട്ടിയത് വായിച്ച് വായിച്ച് ഗൗരവമുള്ളത് വായിക്കാന്‍ ശീലിപ്പിച്ച നാട്ടിന്‍പുറത്തെ വായനശാലയിലെ സൂക്ഷിപ്പുകാരനെയും ഇപ്പോള്‍ ഓര്‍ക്കാതെ വയ്യ. അദ്ദേഹം വെറും സൂക്ഷിപ്പുകാരനായിരുന്നു. പകല്‍മുഴുവന്‍ കൂലിപ്പണി ചെയ്യുന്ന, വൈകുന്നേരങ്ങളില്‍ വായനശാല തുറന്ന് പുസ്തകങ്ങള്‍ പൊടിതുടച്ച് വായനക്കാര്‍ക്കായി ഒരുക്കി വച്ചു. ഒപ്പം പുസ്തകങ്ങള്‍ അദ്ദേഹവും വായിച്ചു.
ബാറ്റണ്‍ബോസില്‍ നിന്ന് ചങ്ങമ്പുഴക്കവിതയിലേക്കും എംടിയിലേക്കും മുകുന്ദനിലേക്കുമൊക്കെ തിരിച്ചുവിട്ടതും ആ സൂക്ഷിപ്പുകാരനായിരുന്നു. അക്കാലത്തെ വാരികകളില്‍ വരുന്ന മികച്ച കഥകള്‍ വായനശാലയിലെ കൂട്ടായ്മകള്‍ ചര്‍ച്ച ചെയ്തിരുന്നു. നല്ല നോവലുകളെ കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം സംഘടിപ്പിച്ചത് വായനശാലകളുടെ നേതൃത്വത്തിലായിരുന്നു. നാട്ടുകവലയിലെ ചര്‍ച്ചാക്കൂട്ടായ്മകള്‍ക്ക് കരുത്തു പകര്‍ന്ന് ഗ്രാമീണ ഗ്രന്ഥശാലകള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ തിളക്കമായി നിന്നു.
ഇതിനെല്ലാം കേരള സമൂഹം വലിയ നന്ദിപറയേണ്ടത് പി.എന്‍.പണിക്കരോടാണ്. അദ്ദേഹത്തിന്റെ വിശാലദര്‍ശനത്തില്‍ ഉരുത്തിരിഞ്ഞ വലിയ പദ്ധതി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ആകെ മാറ്റിമറിച്ചു. മലയാളിയെ അക്ഷരത്തിെന്‍റയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് പണിക്കരാണെന്ന് പറയുന്നതും അതിനാലാണ്.
പി.എന്‍.പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. 1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു അത്. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. ഗ്രന്ഥശാലാസംഘം വളര്‍ന്ന് പന്തലിച്ച് വലിയ പ്രസ്ഥാനമായെങ്കിലും രാഷ്‌ട്രീയാതിപ്രസരത്തില്‍ മുങ്ങി ഉത്തരവാദിത്വത്തില്‍ നിന്ന് അകന്നുപോകുന്ന കാഴ്ചയാണ് കാലങ്ങളായി കണ്ടുവരുന്നത്. പൊതുവെ ഇടതുപക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ഗ്രന്ഥാശാലാപ്രസ്ഥാനത്തിന് ഇടതുവിരുദ്ധര്‍ അധികാരത്തിലെത്തുമ്പോള്‍ വേണ്ടത്ര പണം നല്‍കാതെ വലയ്‌ക്കുന്നത് പതിവാണ്. ഇത്തവണയും അത്തരം ഇടപടെലുകളുണ്ടായി. ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവര്‍ത്തനത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചിരിക്കുന്ന കാലത്ത് വായനാവാരാചരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഗൗരവമുള്ള വായനയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുകയും ചെയ്യണം. ഗ്രാമീണ ഗ്രന്ഥശാലകളുടെ നിലനില്‍പ്പ് നാടിന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന തിരിച്ചറിവ് അധികൃതര്‍ക്കുണ്ടാകണം. വായിച്ചു വളരുക എന്ന മുദ്രാവാക്യത്തെ മനസ്സിലേറ്റി ജീവിക്കുമ്പോള്‍, വളരുക തന്നെ വേണം. വളരാതെ, തളര്‍ന്നാല്‍ നശിക്കുന്നത് നമ്മുടെ സാമൂഹ്യാന്തരീക്ഷമാകും. അറിവും വിവേകവുമില്ലാത്ത സമൂഹത്തില്‍ ശാന്തിയും സമാധാനവുമുണ്ടാകില്ല. രാഷ്‌ട്രീയ പക്ഷം ചേരലും ചേരിതിരിവുകളും ഉപേക്ഷിക്കാം. വായിച്ചുവളരാം, തളരാതിരിക്കുന്നതിന്.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: