കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത് ആണെന്നുള്ള ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍ അഭ്യസ്തവിദ്യരെന്ന് അഹങ്കരിക്കുന്ന മലയാളിക്ക് കിട്ടിയ മുഖത്തടിയാണ്. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരവും കേരളത്തിലാണെന്നറിഞ്ഞ് നമുക്ക് ലജ്ജിക്കാം. കൊച്ചിയാണ് നഗരങ്ങളില്‍ മുന്നില്‍. കേരളത്തിലെ ക്രൈം റേറ്റ് 455.9 ആണ്. തൊട്ടടുത്ത തമിഴ്നാട്ടില്‍ ഇത് 294.8 ഉം. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആകെ 511278 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി അനുസരിച്ചുള്ള കേസുകളാണ് ഇവയിലധികവും. കുറ്റവാളി നഗരങ്ങളില്‍ മുമ്പനായ കൊച്ചിയുടെ ക്രൈം റേറ്റ് 817.9. അടുത്ത സ്ഥാനങ്ങള്‍ ഇന്‍ഡോറിനും (762.6) ഗ്വാളിയോറിനും (709.3) ആണ്. കൊല്ലത്തെ ക്രൈം റേറ്റ് 637.3 ആണ്. പക്ഷെ ഇതുകണ്ട് ഞെട്ടേണ്ടെന്നും പെറ്റിക്കേസുകളും ചെറിയ കേസുകളും ഉള്‍പ്പെടെയുള്ള കണക്കാണ് എന്‍സിആര്‍ബി നല്‍കുന്നതെന്നും പോലീസ് വിശദീകരിക്കുന്നു. രാഷ്ട്രീയക്കാര്‍ നടത്തുന്ന മാര്‍ച്ചോ പ്രതിഷേധപ്രകടനമോ കാരണമുണ്ടാകുന്ന സംഘര്‍ഷവും ലഹളയായി കേസ് രജിസ്റ്റര്ചെയ്യുമത്രെ. ഇപ്പോള്‍ സരിത കേരളത്തിലെ പ്രതിഷേധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ തലസ്ഥാനനഗരം യുദ്ധക്കളമായി മാറിയത് യുവമോര്‍ച്ചാ മാര്‍ച്ചിലെ സംഘര്‍ഷം മൂലമാണല്ലോ. കേരളം തട്ടിപ്പുകാരുടെ സംസ്ഥാനമാണെന്ന് സരിത സൗരോര്ജക്കേസ് സംശയലേശമെന്യേ തെളിയിച്ചതാണ്.
ഇവിടെ തട്ടിപ്പും വെട്ടിപ്പും സര്‍വ്വസാധാരണമാണ്. കേരളത്തിലെ സ്ത്രീകളുടെ സ്വര്ണാഭരണഭ്രമം തിരിച്ചറിഞ്ഞാണല്ലോ ദല്‍ഹിയിലിരുന്ന് ആസൂത്രണം ചെയ്ത് ബൈക്കില്‍ കള്ളന്മാരെ ഇറക്കി മാല മോഷ്ടിച്ച് ഫ്ലൈറ്റില്‍ തിരിച്ചുപോയത്. കേരളം ഇന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രമാണ്. വെറും ഗ്രാമപ്രദേശമായിരുന്ന പെരുമ്പാവൂര്‍ ഇന്ന് പ്ലൈവുഡ് തലസ്ഥാനമായി ബംഗ്ലാദേശ്-പശ്ചിമബംഗാള്‍, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളിലെ തൊഴിലന്വേഷകര്‍ എത്തിച്ചേരുന്ന പ്രദേശമായതോടെ ഇവിടെ ഭവനഭേദനവും കവര്‍ച്ചയും പിടിച്ചുപറിയും മാലപൊട്ടിക്കലും സ്ത്രീപീഡനവും എല്ലാം വര്‍ധിക്കുകയാണ്. ഇന്ന് ഒറ്റക്ക് കഴിയുന്ന സ്ത്രീകളോ വൃദ്ധകളോ, പ്രത്യേകിച്ച് അവര്‍ ഒരു പവന് മാലധാരിണികളായാലും സുരക്ഷിതരല്ലാതായിരിക്കുന്നു. കേരളം തട്ടിപ്പിന്റെ കേളീരംഗമാണ്. ഇവിടെ ജോലി വാഗ്ദാനം ചെയ്തും സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയും സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതും പീഡനങ്ങള്‍ നടത്തുന്നതും നിത്യസംഭവങ്ങളാണ്. ഏത് പുതിയ ആശയം കൊണ്ടുവന്നാലും മലയാളി അത് ഇരുകൈകളും നീട്ടി, ചോദ്യമോ അന്വേഷണമോ ഇല്ലാതെ സ്വീകരിച്ചാണ്കെണിയില്പ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷന് വാഗ്ദാനം ചെയ്തുവരെ ഇവിടെ തട്ടിപ്പ് നടത്തുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലസ്ടുവിന് ചേരാതെ നഴ്സ് ആക്കാം എന്ന് വാഗ്ദാനം നല്‍കിയായിരുന്നല്ലോ ഒരു പാതിരി പെണ്‍കുട്ടികളെ റോമിലെത്തിച്ച് കന്യാസ്ത്രീകളാക്കിയിരുന്നത്. വീട്ടില്‍ നിധിയുണ്ടെന്നും നാഗമാണിക്യമുണ്ടെന്നും മറ്റും പറഞ്ഞ് വരുന്ന കള്ളമന്ത്രിവാദികളുടെ തട്ടിപ്പിനും കേരളം ഇരയാകുന്നു. പണ്ട് ജപ്പാന് കിടക്ക വാങ്ങി എത്ര കുടുംബങ്ങളായിരുന്നു കബളിപ്പിക്കപ്പെട്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം. എത്രയോ ഗ്രാമീണ-നാഗരിക വീട്ടമ്മമാര്‍ സ്വര്ണപണ്ടങ്ങളുടെ തിളക്കം കൂടുമെന്ന് പറഞ്ഞവരുടെ കയ്യില്‍ മാല ഊരിക്കൊടുത്തിരിക്കുന്നു. ആസിഡ് പ്രയോഗത്തിലൂടെ സ്വര്‍ണത്തിന്റെ നല്ലൊരുഭാഗം അപഹരിക്കുന്നു എന്നവര്‍ തിരിച്ചറിഞ്ഞില്ല. മഴ വന്നാല്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമക്കാര്‍ ലക്ഷ്യമിടുന്നതും കേരളംതന്നെയാണ്. ജനല്‍ക്കമ്പി ഇളക്കി, ദേഹത്ത് എണ്ണ പുരട്ടി, വീടിനുള്ളില്‍ പ്രവേശിച്ചുള്ള മോഷണം എത്ര മുന്നറിയിപ്പ് നല്കിയാലും ഏശാതെ നിര്‍ബാധം തുടരുന്നതും കേരളത്തിലാണ്. ധനാര്‍ത്തിയും എളുപ്പ പണലാഭവും മലയാളിയുടെ സ്വഭാവത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഇവരെ കബളിപ്പിച്ച് കോടികള്‍ കൊയ്ത സരിത നായരും ബിജു രാധാകൃഷ്ണനും പിന്നെയും തെളിയിച്ചിരിക്കുകയാണ്. സൈബര്‍ തട്ടിപ്പ് മുതല്‍ എല്ലാ വിധ തട്ടിപ്പുകള്‍ക്കും ഏറ്റവും അധികം ഇരയാകുന്ന മലയാളികള്‍ കുറ്റകൃത്യനിരക്കിലും മുന്നിലാണെന്ന വസ്തുത എത്ര വിരോധാഭാസമാണ് എന്ന് തോന്നിയേക്കാം. പക്ഷെ അതാണ് ഹരിതകേരളത്തിനെ സരിതകേരളമാക്കി മുഖം നഷ്ടപ്പെട്ട യഥാര്‍ത്ഥ മലയാളി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: