വായനയുടെ സാരസ്വതങ്ങള്‍ വിളിച്ചറിയിച്ച് വീണ്ടുമൊരു വായനാദിനം. ജ്ഞാനത്തിന്റെ അമൃതം കടഞ്ഞെടുക്കുന്ന പുസ്തകങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ ആഹ്വാനംചെയ്യുന്ന ഈ ദിനത്തിന് മറ്റേതു ദിവസത്തേക്കാളും തെളിച്ചവും വെളിച്ചവും കൂടും. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഇന്ന് കേരളം മുഴുവന്‍ വായനക്കൂട്ടായ്മയും അതിനുള്ള പ്രേരണയും നടക്കും. വായനയുടെ ഒരു സാംസ്കാരിക ചരിത്രമെഴുതുന്നതിലേക്ക് മലയാളി ഒന്നാകെ സര്‍ഗാത്മക ജാഗ്രത പാലിക്കും.
കേരളം വായനാദിനം കൊണ്ടാടുമ്പോള്‍ പുസ്തകങ്ങളുടെ അറിവുജാലകം തുറക്കാന്‍ സംസ്ഥാനം മുഴുവന്‍ ഓടിനടന്ന പി.എന്‍. പണിക്കര്‍ക്കുള്ള ആദരാഞ്ജലികൂടിയാകുന്നു ഇത്. സാക്ഷരതയുടെ ആചാര്യനായി നാടുമുഴുവന്‍ ഗ്രന്ഥശാലകള്‍ നട്ടുവളര്‍ത്താന്‍ അതിനെ ഒരു പ്രസ്ഥാനമാക്കുകയായിരുന്നു പണിക്കര്‍. മലയാളത്തെ വലിയൊരു പുസ്തകലോകവുമായി സ്വപ്നം കണ്ട അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയുടെ നാഴികക്കല്ലാണ് ഇന്ന്.
വായനക്കും പുസ്തകത്തിനും നല്കുന്ന നിര്‍വചനങ്ങള്‍ പര്വ്വതസമാനമാകുമ്പോള് അവയുടെ സാംസ്കാരിക ആഴം സമുദ്രതുല്യമാണ്. വായന മനുഷ്യന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. മനുഷ്യനെ അവനാക്കുന്ന വെളിച്ചത്തിന്റെ ആയുധം. അതുകൊണ്ടാണ് അധിനിവേശം നടത്തുന്നവര്‍ ആ രാജ്യങ്ങളിലെ ഗ്രന്ഥപ്പുരകള്‍ തീവെക്കുന്നത്. തല്‍ക്കാലത്തേക്കെങ്കിലും മനുഷ്യന്റെ ഉള്വളര്ച്ചയെ തടയാമെന്ന് ഇത്തരക്കാര്‍ വിശ്വസിക്കുന്നു. അധിനിവേശക്കാലത്ത് മാസക്കണക്കിന് നലാന്റയിലെ ഗ്രന്ഥശാല കത്തിയത്. എത്ര വലിയ പുസ്തകകൂമ്പാരമാണ് അവിടെ ഉണ്ടായിരുന്നതെന്നുകൂടി ഈ തീക്കാലം ഓര്‍മിപ്പിക്കുന്നു.
കുട്ടികളെ കുറെക്കൂടി വായനയിലേക്ക് അടുപ്പിക്കാനും വായനക്കാരെ അധികവായനക്ക് പ്രേരിപ്പിക്കുകയാണ് ഈ ദിനത്തിന്റെ സവിശേഷത. വായിച്ചുവളരുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് വിവിധ വഴികളിലൂടെ എല്ലാവരേയും ഈ ദിനം നയിക്കുന്നു. വായനാവസന്തത്തിന് കാലഭേദമില്ലാതെ കോടിക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഈ ദിവസത്തന് പ്രസക്തിയേറുന്നു. പത്രങ്ങളും വാരിക-മാസികകളും എവിടെയും വന്പ്രചാരങ്ങളിലൂടെ വായനാശക്തി ഉദാഹരിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തില്‍പോലും പുസ്തകപ്രസാധക സംഘങ്ങള്‍ അനവധിയാണ്. ഡാണ് ബ്രൗണിന്റെ പുതുനോവല്‍ ഇന്‍ഫെര്‍ണോ അടുത്തകാലത്തിറങ്ങിയത് ലോകത്തെ മഹത്തായ മഹാല്‍ഭുതങ്ങളില്‍ ഒന്നെന്നപോലെയാണ്. പുസ്തകം മരിക്കുന്നുവെന്നും വായന ശരശയ്യയിലാണെന്നും പ്രേതവിലാപം നടത്തുന്നവരേയും ഇതിനിടയില്‍ കാണും. നെറ്റിക്ക് ചൂടുകണ്ടാല്പ്പോലും ഡെങ്കിപ്പനിയാണെന്ന് പേടിപ്പിക്കുന്ന ചില സ്വകാര്യാശുപത്രികളുടെ സ്വഭാവം മാത്രമേ ഇതിനുള്ളൂ.
വായനയില്‍ എന്ത് എങ്ങനെ എന്നുകൂടിയുണ്ട്. കേവലം വിനോദമല്ല വായന. വായനയുടെ എക്കാലത്തേയും വഴികാട്ടികളില്‍ ഒരാളാണ് വിവേകാനന്ദന്. അദ്ദേഹം വായിക്കുന്ന പുസ്തകങ്ങളുടെ പേജുകള്‍ നിമിഷങ്ങള്‍കൊണ്ട് മറിയും. കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസില്‍ പുസ്തകത്തിന്റെ ഉള്ളടക്കമാകട്ടെ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ പതിയും. ഒരിക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ വേദന അറിയാതിരിക്കാനുള്ള മരുന്നിന് പകരം വിവേകാനന്ദന് ഡോക്ടറോട് ആവശ്യപ്പെട്ടത് വായിക്കാനുള്ള പുസ്തകമാണ്. വായനയില്‍ മുഴുകിയ അദ്ദേഹം വേദനയേ അറിഞ്ഞില്ല. ശസ്ത്രക്രിയ തീര്‍ന്നപ്പോള്‍ പുസ്തകവും തീര്‍ന്നു. ഇത് വായനയില്‍ വിവേകാനന്ദന്റേതു മാത്രമായ ഏകാഗ്രതാ സൂത്രം.
വിശക്കുന്ന മനുഷ്യാ പുസ്തകമെടുക്കൂ. അതൊരായുധമാണെന്നാണ് ബ്രഹ്ത് പറഞ്ഞത്. ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ പുസ്തകത്തിന് കഴിയും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. വായനയില്‍ വിശപ്പും മറന്നുപോകുമെന്ന് നമുക്കു കൂട്ടിച്ചേര്‍ക്കാം.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: