മൈസൂര്‍: മാല്‍ഗുഡിയുടെ കഥാകാരനായ തമിഴ്നാട്ടുകാരന് കര്‍ണാകയില്‍ സ്മാരകമുയരുന്നു. രണ്ടു തവണ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിട്ടുള്ള പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ആര്.കെ നാരായണന്റെ മൈസൂരിലുള്ള ബംഗ്ലാവ് പുനരുദ്ധരിച്ച് മ്യൂസിയം ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
കാലങ്ങളായി മൈസൂരിലെ യാദഗിരിയിലുള്ള ഈ വീട് അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. തനി ഗ്രാമീണ രീതിയില്‍ തനിമയുള്ള കഥയെഴുത്തുകള്‍ നടത്തിയ ഈ തമിഴ്നാട്ടുകാരന്റെ പലകൃതികളും രൂപം കൊണ്ടത് ഈ ഇരുനില ബംഗ്ലാവില്‍ ആയിരുന്നു. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള സാമാന്യമനുഷ്യരുടെ ജീവിതം മാല്‍ഗുഡി എന്ന സാങ്കല്‍പ്പിക നഗരത്തിന്റെ കഥയായി അവതരിപ്പിച്ച ആര്‍കെ ലോകത്തെല്ലാ വായനക്കാര്‍ക്കും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. ദി ഡാര്‍ക്ക് റൂം, ഇംഗ്ലീഷ് ടീച്ചര്‍, ഫിനാന്‍ഷ്യല്‍ എക്സ്പെര്‍ട്ട് തുടങ്ങിയ ഒട്ടേറെ എഴുത്തുകള്‍. അവ ലളിതവും മര്‍മ്മത്തില്‍ കൊള്ളുന്ന ഹാസ്യം നിറഞ്ഞതും നിശബ്ദ വ്യഥകള്‍ തിങ്ങിവിങ്ങിയവയുമായിരുന്നു.
ആര്‍കെയുടെ മരണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഈ ബംഗ്ലാവ് പൊളിച്ചുനീക്കാന്‍ ശ്രമിച്ചെങ്കിലും അന്നത്തെ ബിജെപി സര്‍ക്കാരാണ് അതിനെ പൈതൃകസ്മാരകമാക്കി പ്രഖ്യാപിച്ചതും അദേഹത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന മ്യൂസിയമാക്കാന്‍ തീരുമാനിച്ചതും.
ഭാഷാഭിമാനത്തിന്റെ പേരില്‍ കടുംപിടുത്തക്കാരായ ചില കന്നഡ സാഹിത്യകാരന്മാരുടെ എതിര്‍പ്പുണ്ടായെങ്കിലും രണ്ടര കോടി രൂപ ബിജെപി സര്‍ക്കാര്‍ അതിനായി അനുവദിച്ചു. പക്ഷെ മൈസൂര്‍ കോര്‍പ്പറേഷനും നഗരവികസന അതോറിറ്റിയും തമ്മില്‍ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം പദ്ധതി നീണ്ടു പോകുകയായിരുന്നു.
മഴക്കാലത്തിനു മുന്‍പ് തന്നെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സാംസ്കാരിക വകുപ്പ്. ക്രമത്തില്‍ അത് മൈസൂരിലെ സാഹിത്യ ലോകത്തിന്റെ സംഗമ വേദികൂടിയാക്കാന് ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ അതു ഭാഷാതിര്‍ത്തികള്‍ മറികടക്കാന്‍ സാഹിത്യത്തിനുള്ള ശേഷിയെ അടിവരയിട്ടു സ്ഥാപിക്കുന്ന ഒരു ചരിത്ര സംഭവംതന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: