വേഷം എങ്ങനെയും മാറ്റാന്‍ സാമര്‍ത്ഥ്യമുള്ള എഴുത്തുകാരുടെ എണ്ണവും ചുവടുമാറ്റവും മലയാളികള്‍ക്കിടയിലിപ്പോള്‍ പൊതുക്കാഴ്ചയാണ്. ഭാരതത്തെ ശിഥിലമാക്കാനുള്ള അന്താരാഷ്ട്ര ഭീകര അജന്‍ഡയ്ക്ക് വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. സമാധാനവും സഹവര്‍ത്തിത്വവും അടിസ്ഥാന പ്രമാണമാക്കിയ സമൂഹത്തിന്റെ ആത്മതന്ത്രികളില്‍ അറിയാതെ വിഷം വിതറി അപായപ്പെടുത്തുക എന്ന തന്ത്രം ഇവിടെ ചിലര്‍ നടപ്പാക്കുകയാണ്. ചിറകുള്ള വാക്കുകള്‍ തൂലികവഴി മുസ്ലീം യുവാക്കളിലേക്ക് സന്നിവേശിപ്പിച്ച് അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തി പായിച്ച് ഭീകരതയുടെ എലിപ്പത്തായങ്ങളിലാക്കി മുതലെടുക്കുന്നവരും കങ്കാണിമാരും എഴുത്തുകാരുടെ ലേബലില്‍ സുലഭമാണ്. ഇവരുടെ കെണിയില്‍ വീണുപോകുന്നവരെക്കുറിച്ചും ഇക്കൂട്ടര്‍ സൃഷ്ടിക്കുന്ന ധൈഷണിക ദുരന്തമുയര്ത്തുന്ന രാജ്യദ്രോഹത്തേക്കുറിച്ചും ആരും കാര്യമായി ചിന്തിക്കാത്ത അവസ്ഥയാണുള്ളത്. പത്തി വിടര്‍ത്തി പാഞ്ഞടുക്കുന്ന മൂര്‍ഖനേക്കാള്‍ പത്തിതാഴ്ത്തി പതുങ്ങി കിടക്കുന്ന വിഷപാമ്പാണ് മാരകമെന്നസത്യം മലയാളി മറക്കരുത്. പ്രച്ഛന്ന വേഷത്തില്‍ അന്താരാഷ്ട്ര ഭീകരത നമ്മെ തിന്നുതീര്‍ക്കാന്‍ ആഞ്ഞടുക്കുന്ന അപകടസ്ഥിതി കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണ്. ചില മുസ്ലീം ട്രെസ്റ്റ് പത്രങ്ങളുടെ അജണ്ട വ്യക്തിഹത്യയും രാഷ്ട്രഹത്യയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്ന് കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കയാണ്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തനിക്കും, പ്രസ്ഥാനത്തിനും, താന്‍ സര്‍വ്വസ്വമായി കരുതുന്ന സമുദായാചാര്യനുമെതിരെ മുസ്ലീംലീഗിന്റെ മുഖപത്രത്തില്‍ എഴുതിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യവസ്ഥാപിത നീതിക്കുവേണ്ടി ഇറങ്ങിപുറപ്പെട്ടത് പലരേയും ക്ഷോഭിപ്പിച്ചിരിക്കുന്നു. മുസ്ലീം ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ള നാലു പത്രങ്ങളില്‍ വന്ന പ്രതികരണങ്ങള്‍ ക്ഷോഭിക്കുന്നവരുടെ സുവിശേഷമോ സമനില തെറ്റിയവരുടെ ജല്പനങ്ങളോ ഒക്കെയാണ്. ഈ വായ്ത്താരികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയാണുചിതം. എന്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായെടുക്കുന്ന പ്രതിജ്ഞയില്‍ സ്വന്തം സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നതോടൊപ്പം മറ്റ് സമുദായങ്ങള്‍ക്കെതിരേ ക്ഷോഭിക്കുന്നതു പാടില്ലെന്നും ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. വളരെക്കാലമായി സ്വജീവിതം എന്എസ്എസ്സിനായി മാറ്റിവെച്ച് ഒരു നിഷ്കാമ കര്‍മ്മയോഗിയായി പ്രവര്‍ത്തിക്കുന്ന അതിന്റെ ജനറല്‍ സെക്രട്ടറിയുടെ സവിശേഷതകളിലൊന്ന് അദ്ദേഹം നിര്ഭയനാണെന്നുള്ളതാണ്. മുഖ്യമന്ത്രിമാര്‍ക്ക് വിധിച്ച പാദുകം ധരിച്ചുകൊണ്ടാണ് എ.കെ.ആന്റണിയും വി.എസ്.അച്യുതാനന്ദനും “ഭൂരിപക്ഷ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ കവര്‍ന്നെടുക്കുന്നു” എന്ന് പരസ്യമായി ആക്ഷേപിച്ചത്. ചെരിപ്പിട്ടു നടക്കുന്നവന് ചെരിപ്പു കടിക്കുന്നു എന്നാരോപിക്കുമ്പോള്‍ അത് സ്വാഭാവികവും അംഗീകരിക്കപ്പെടേണ്ടതുമായ തെളിവാണ്. എന്നിട്ടുമെന്തേ ഈ അനീതി ഇല്ലാതാക്കാന്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ തയ്യാറായില്ല എന്ന ചോദ്യത്തിനിപ്പോഴും ഉത്തരമില്ല.
നീതിയുടെ പെന്‍ഡുലം ചരിഞ്ഞു പോകുകയും ഭൂരിപക്ഷത്തെ നീതി നിഷേധിക്കുകയും ചെയ്യുകവഴി സാമൂഹ്യ സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണത്തിന്റെ മൂടുതാങ്ങികളായി കുറ്റകരമായ മൗനം പാലിച്ചില്ല എന്നതിന്റെ പേരിലാണ് സുകുമാരന്‍ നായര്‍ വിമര്‍ശിക്കപ്പെടുന്നത്. സത്യം ഉറക്കെ ഉറപ്പിച്ച് പറയാനും ധര്‍മ്മ സംരക്ഷണാര്‍ത്ഥം പോരാടാനും പഠിപ്പിച്ച മന്നത്തു പത്മനാഭന്റെ പിന്തുടര്ച്ചക്കാരന് ഭൂരിപക്ഷ അവഗണനയ്ക്കെതിരെ ഇതല്ലാതെ മറ്റൊരു നിലപാട് സ്വീകരിച്ച് മൗനത്തിന്റെ വല്മീകത്തില് ഒളിക്കാനാവില്ലല്ലോ. എന്തുകൊണ്ട് ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവും വര്‍ഗീയതയും കേരളത്തിലുണ്ടായി എന്നത് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികള്‍ തയ്യാറല്ല. മതേതര സങ്കല്‍പ്പങ്ങള്‍ക്കു നിരക്കാത്തതൊന്നും എന്‍എസ്എസ് – എസ്എന്‍ഡിപി നേതാക്കള്‍ ചെയ്തതായി ആര്‍ക്കും ഇവിടെ ചൂണ്ടിക്കാട്ടാനുമാവില്ല.
എന്‍എസ്എസ്- എസ്എന്‍ഡിപി പ്രസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ അകാരണമായി ഇടക്കിടെ ഉറഞ്ഞുതുള്ളുന്നവരുടെ മനസ്സിലിരിപ്പ് ദുരുദ്ദേശ്യമുള്ളതാണ്. ഇത്തരം പ്രതിഷേധക്കാരുടെ പ്രതികരണങ്ങള്‍ ചേറികൊഴിച്ചാലും അരിച്ചെടുത്താലും ഊറ്റിയെടുത്താലും അവശേഷിക്കുന്നത് കടുത്ത ന്യൂനപക്ഷ വര്‍ഗീയതയും നഗ്നമായ അവസരവാദത്തിലൂന്നിയ സ്വാര്‍ത്ഥതയുമാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവരുമായി ബന്ധമുള്ളവരാണിവിടെ വ്യത്യസ്ത ആശയങ്ങളുടെപേരില്‍ രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നാട്ടിനകത്തും പുറത്തുമുള്ള ഭീകര പ്രസ്ഥാനങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നത് വിവിധ രാജ്യങ്ങളിലെ തദ്ദേശീയ സംസ്കാരത്തെയും തനിമകളേയും ഇല്ലാതാക്കാനാണ്. ഇസ്ലാമിക അറബി വല്‍ക്കരണത്തിനെതിരേ ശക്തമായി നിലകൊണ്ട,് തദ്ദേശീയ ചരിത്രവും സംസ്കൃതിയും ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിക മോഡലായ ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സഭകള്‍ക്കും നേരേ ഇപ്പോള്‍ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ അറബിവല്ക്കരണത്തിനുള്ള ഭീകരരുടെ അക്രമ മാര്‍ഗത്തിന്റെ ഒടുവിലത്തെ മുഖമാണ്.
സ്വന്തം വിശ്വാസമല്ലാത്ത മറ്റൊന്നിനേയും വെച്ചുപൊറുപ്പിക്കില്ലെന്നുള്ള കാഴ്ചപ്പാട് ഏത് രംഗത്തായാലും അഭിലഷണീയമല്ല. ‘പാന്‍ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി’ തട്ടികൂട്ടുന്ന കുതന്ത്രങ്ങളില്‍ അഭിരമിക്കാതെ മാറിനില്‍ക്കാനുള്ള ആര്‍ജ്ജവം ലോകമെമ്പാടും ഒരു നല്ല വിഭാഗം മുസ്ലീങ്ങള്‍ കാട്ടുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഇസ്ലാമിക തീവ്രവാദം മുസ്ലീങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ ദേശീയതയെ തകര്‍ത്ത് ഖിലാഫത്ത് പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു വികൃത കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ് കേരളത്തിലെ എന്‍ഡിഎഫ് അന്ധമായ സംഘപരിവാര്‍ വിരോധത്താല്‍ ‘മാനിയാക്കുകളായി’ മതസംഘര്‍ഷത്തിനും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. മാറാട് ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശയും വിവിധ കോടതി വിധികള്‍ നല്കുന്ന പരാമര്‍ശങ്ങളും പ്രസ്തുത സംഘടനയുടെ നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.
എന്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും മുഖപത്രമായ തേജസ് സുകുമാരന്‍ നായര്‍ക്കെതിരേ നിരന്തരം പ്രകോപനപരമായ ലേഖനങ്ങളും കുറിപ്പുകളും എഴുതി പ്രസിദ്ധീകരിക്കുന്നുണ്ട്. 2013 മെയ് 29 ന് തേജസ്സില്‍ ‘കേരളം ഭരിക്കുന്നത് എന്‍എസ്എസ് അല്ല എന്ന മോശപ്പെട്ട’ ഒരു മുഖപ്രസംഗമെഴുതിയിരുന്നു. ചന്ദ്രികയില്‍ ജൂണ്‍ 2 ന് പ്രസിദ്ധീകരിച്ച ‘പുതിയ പടനായര്’ എന്ന എഡിറ്റോറിയല്‍ കോളത്തിലെ കുറിപ്പ് തേജസിന്റെ മുഖപ്രസംഗത്തിന്റെഅനുബന്ധമാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരക്കല്‍ പോകേണ്ട ആവശ്യമൊന്നുമില്ല. മുസ്ലീംലീഗിന്റെ പ്രമുഖ നേതാവ് മന്ത്രി കുഞ്ഞാലിക്കുട്ടി തന്നെ “ചന്ദ്രികയിലെ ഒരാളും ഇത്തരത്തിലെഴുതില്ല. എങ്ങനെ ഈയൊരു കുറിപ്പ് ചന്ദ്രികയില്‍ കടന്നുകൂടിയെന്ന് പരിശോധിക്കും” എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജിനെപോലും നിയന്ത്രിക്കത്തക്കവണ്ണം എന്‍ഡിഎഫ് നുഴഞ്ഞുകയറുകയോ, മുസ്ലീംലീഗുമായി ധാരണയിലെത്തിയെന്നോ വേണം കരുതാന്‍. ഒരു പത്രത്തില്‍ പേര് വെക്കാതെ എഴുതുന്നതെല്ലാം പത്രാധിപ സമിതിയുടേതാണെന്ന നിയമവിവക്ഷ ചന്ദ്രികയക്ക് അറിയില്ലെന്നു കരുതാനാവില്ല.
അത്തരത്തില്‍ എഴുതുന്നതുതന്നെ നിയമവിരുദ്ധവും നിലവാരമില്ലാത്തതുമാണ്. ആരാധ്യനെന്ന പദം അള്ളാഹുവിനെകുറിച്ചല്ലാതെ മറ്റാരെപ്പറ്റിയും ഒരിടത്തും ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധന അന്താരാഷ്ട്രാ ഇസ്ലാമിക തീവ്രവാദത്തിന്റെ തിട്ടൂരമാണ്. ഇബാദത്ത് എന്ന ഖുറാന് പദത്തിന് പ്രാര്ത്ഥനാവികാരത്തിലൂന്നിയ ആരാധനാ എന്ന അര്‍ത്ഥതലം മാത്രമേയുള്ളൂവെന്ന് ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാര് ‘ലിബാനുല്‍ അറബ് നിഘണ്ടുവിനെ’ ആശ്രയിച്ച് സ്ഥാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇബാദത്ത് അള്ളാഹുവോട് എന്ന് മാത്രം പറയുമ്പോള്‍ ആരാധന, അനുസരണ, അടിമത്തം എന്നിവ അള്ളാഹുവോട് മാത്രം എന്ന് തീവ്രവാദികള്‍ വാദിക്കുന്നു. ജനാധിപത്യം; ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ രാഷ്ട്രത്തിന് പരമാധികാരം നല്കുന്ന സങ്കല്‍പ്പം എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ അംഗീകരിക്കില്ലെന്നുള്ള തീവ്രവാദ കാഴ്ച്ചപ്പാട് അല്ഖ്വയിടയുടെയുംമറ്റും അടിസ്ഥാന പ്രമാണമാണ്. കേരള സര്‍ക്കാരിനെകൊണ്ട് ആരാധ്യനായ മേയര്‍ എന്നതിനുപകരം ബഹുമാന്യനായ മേയര്‍ എന്ന ഭേദഗതി വരുത്തുകവഴി ഭീകരവാദികളുടെ അജണ്ഡയാണ് കേരള ക്യാബിനറ്റ് പാസാക്കിയിട്ടുള്ളത്. ഏക സിവില്‍ കോഡിനുവേണ്ടി ഭരണഘടന നിലകൊള്ളുമ്പോള്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഇനി മുതല്‍ 16 വയസ്സ് മതിയെന്ന കേരള സര്‍ക്കാരിന്റെ തീരുമാനവും ഈ ഗണത്തില്‍പ്പെടുന്നു. ഇതെല്ലാം അപകടകരമായ ഏടുകളാണിവിടെ സൃഷ്ടിക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ ഭരണതീരുമാനങ്ങളും മുസ്ലീംലീഗിന്റെ അജണ്ഡയും എന്‍ഡിഎഫ് നിശ്ചയിക്കത്തക്കവിധം ഭീകരവാദത്തിന്റെ കരിനിഴലിലാണ് കേരളമെത്തിപ്പെട്ടിട്ടുള്ളത്.
ധാര്‍മ്മികതയിലൂന്നിയ രാഷ്ട്രത്തിന്റെ പുനര്‍ജനിയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ലക്ഷ്യമാക്കുന്നത്. ധാര്‍മ്മികതയെ പുഷ്ടിപ്പെടുത്തുന്നത് മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ്. ചിരപുരാതനവും നിത്യ നൂതനവുമായ നമ്മുടെ സാംസ്കാരിക പൈതൃകവും ചരിത്രവുമാണ് സംഘകാഴ്ചപ്പാടിന്റെ അടിത്തറ. സര്‍വ്വധര്‍മ്മ സമഭാവത്തില്‍ അതു വിശ്വസിക്കുന്നു. ഹിന്ദുത്വം നാടിന്റെ ആത്മാവിനേയാണ് പ്രതിബിംബിപ്പിക്കുന്നത്. ഇതിനെയെല്ലാം അട്ടിമറിക്കുക എന്ന ദുരുദ്ദേശ്യമാണ് എന്ഡിഎഫിനുള്ളത്. സംഘ വിരോധമെന്ന നിരാകരണ പ്രത്യയശാസ്ത്രത്തിലൂന്നിയ ഒരു പ്രസ്ഥാനത്തിന് അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. 2010 മുതല്‍ നിരവധി ലേഖനങ്ങളിലൂടെ ഈ ലേഖകനെ താറടിക്കാന്‍ എന്‍ഡിഎഫ് മുഖപത്രം നടത്തുന്ന കുത്സിത ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം ജൂണ്‍ 8 നും 10 നും തേജസ് പ്രസിദ്ധീകരിച്ച ലേഖനങ്ങളെ കാണേണ്ടത്. ഭീകരതയുടെ അടിവേരുകള്‍ ചീറ്റുന്ന ഇത്തരം വിഷത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വക്കാലത്ത് ഏറ്റെടുത്തത് സവര്‍ണ്ണ ഹിന്ദു വികാരം കൊണ്ടാണെന്നും അഭിഭാഷക പ്രാഗത്ഭ്യം കൊണ്ടല്ലെന്നും സ്ഥാപിക്കാനാണ് 8-6-2013 ലേഖനത്തില്‍ ശ്രമിച്ചിട്ടുള്ളത്. 10-ാം തിയതി കണ്ണേറുകാരന്റെ ഊഴമായിരുന്നു. എന്‍ഡിഎഫും തേജസ്സുമറിയാന് രണ്ടു സംഭവങ്ങള്‍ താഴെകുറിക്കുന്നു.
മൂന്നാഴ്ച മുന്‍പ് എറണാകുളത്തെ എന്റെ വക്കീലാഫീസില് ബിഎംഎസ് നേതാവ് വിനോദിനൊപ്പം എറണാകുളം കുന്നത്തുനാട്ടിലെ എസ്ഡിപിഐയുടെ പ്രമുഖ നേതാവ് സൈനുദ്ദീന്‍ വന്നിരുന്നു. ബിഎംഎസ്, ഏഐടിയുസി, എസ്ഡിടിയു വിഭാഗങ്ങളില്‍പ്പെട്ട ചുമട്ടുതൊഴിലാളികളെ, പ്രവര്‍ത്തകരെ ഭരണകൂട ട്രേഡ് യൂണിയനുകള്‍ കള്ളക്കേസ്സുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതായും അവര്‍ പരാതിപ്പെട്ടു. അമ്പലമുകള്‍ സ്റ്റേഷന് പരിധിയില്‍ വധശ്രമക്കേസ്സില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരായ സൈനുദ്ദീന്‍, പരീത് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഫയലാക്കിയിട്ടുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഞാന്‍ ഏറ്റെടുത്തു വാദിക്കണമെന്നതായിരുന്നു സന്ദര്‍ശകരുടെ ആവശ്യം. മറ്റൊരു അഭിഭാഷകന്റെ അടുത്തുള്ള കേസ്സ് മാറ്റി ഏറ്റെടുക്കാന്‍ എനിക്കു വിഷമമുണ്ടെന്ന് ധരിപ്പിച്ച് അവരെ ഞാന്‍ മടക്കി അയച്ചു. വീണ്ടും ഒരാഴ്ചയ്ക്കുശേഷമവര് വന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വഴങ്ങി ആ കേസ്സ് ഏറ്റെടുത്തു. ഹൈക്കോടതിയില്‍ 2013 ജൂണ്‍ 13 ന് കേസ്സ് വാദിച്ച് അനുകൂല ഓര്‍ഡര്‍ സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. ശ്രീധരന്‍പിള്ള മോശപ്പെട്ട സവര്‍ണ്ണ ഫാസിസ്റ്റ് അഭിഭാഷകനും വര്ജ്ജിക്കപ്പെടേണ്ടവനുമാണെങ്കില് എന്തിന് കേസ്സേല്പ്പിച്ചു ? തേജസ്സും ലേഖകനും ഇതന്വേഷിച്ചശേഷം ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കേരളത്തിലെ ഇടതും-വലതും അല്ലാത്തതുമായ എല്ലാ പാര്‍ട്ടികളുടേയും കേസ്സുകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്.
തേജസ്സിന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് എഡിറ്റര്‍ പഴയകാല എസ്എഫ്ഐ നേതാവും മുന്‍ കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റുമാണ്. അദ്ദേഹം മുന്‍ കൈയ്യെടുത്ത് പ്രസ് ക്ലബ്ബിന്റെയും പത്രപവര്‍ത്തകരുടെയും കേസുകള്‍ ഈ ലേഖകനെ ഏല്പിച്ച കാര്യം എന്തേ തേജസ് സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഏറ്റെടുക്കുന്ന കേസ്സുകള്‍ ആരുടേതായാലും ആത്മാര്‍ത്ഥതയും സത്യസന്ധതയും പാലിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സംഘസംസ്കാരം അതാണ് എന്നില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം അറിയാമായിരുന്നിട്ടും ഈച്ചകള്‍ക്ക് ആര്പ്പൂ വിളിക്കാന്‍ വേണ്ടിയുള്ള കര്‍ക്കിടകത്തിലെ പഴഞ്ചക്കപ്പോലെ ഒരു പത്രം മാറാന്‍ പാടില്ലായിരുന്നു.
എന്‍ഡിഎഫിന്റെ മുഖപത്രത്തിലെ കണ്ണേറുപംക്തി കൈകാര്യം ചെയ്യുന്ന “കണ്ണനും”, ചന്ദ്രികയിലെ “പ്രതിഛായകാരനും”, ഇടതുപക്ഷ പുരോഗമനക്കാരുടെ പാഠഭേദത്തിലെ “ഷഹീദ്” എന്ന പേന ഉന്തുകാരനും” ഒരാളാണെന്ന് ഇപ്പോള്‍ വെളിവായിരിക്കുന്നു. 2009 ല്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെച്ച സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎഫ്.കാരനെന്ന് ആരോപിച്ചാണ് സിപിഎം വലിച്ചെറിഞ്ഞത്. അതേ ആള് തന്നെയാണ് കണ്ണനെന്നറിയുമ്പോള് ഞാന്‍ അമ്പരന്നു പോകുന്നു. ‘അബുസമീറെന്ന’ പേരില്‍ ഇ.കെ.ആന്റണിക്കെതിരെ പണ്ട് ഈ മാന്യന് കലാകൗമുദിയില്‍ എഴുതിയതായും അറിയുന്നു. വൈരുദ്ധ്യങ്ങളുടെ വലിയൊരു ഭണ്ഡാരമാണ് ഈ പ്രമാണിയെന്ന് സഹപാഠി പറഞ്ഞതായി ഒരു പ്രമുഖ വാരിക ഈ ലക്കത്തിലെഴുതിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ വിള്ളലുണ്ടാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമരുന്നിട്ട് രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍ഡിഎഫ് മറ്റ് വിവിധ സംഘടനകളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും നുഴഞ്ഞുകയറി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അങ്ങേയറ്റം ആപത്കരമെന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ വിളിച്ചോതുന്നത്.
അഡ്വ.പി.എസ് ശ്രീധരന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: