കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു സമുദായമായിരുന്നു നായര്‍ സമുദായം. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കാലത്ത് ഹജൂര്‍ കച്ചേരിയില്‍ (ഇന്നത്തെ സെക്രട്ടറിയേറ്റ്)ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നായന്മാരായിരുന്നു. വക്കീലന്മാര്, മജിസ്ട്രേറ്റുമാര്‍, ഗുമസ്തന്മാര്, പോലീസുകാര്‍ ഇവരെല്ലാം ഭൂരിപക്ഷം നായന്മാരായിരുന്നു. ജനപ്രതിനിധികളില്‍ അധികവും നായന്മാരായിരുന്നു.
ഭൂവുടമകളും വലിയ തോതില്‍ നായന്മാരായിരുന്നു. മുഴുവന്‍ സമുദായാംഗങ്ങളും സമ്പന്നരായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളുമാണ് പ്രധാനമായും നായന്മാരുടെ കൈവശം ഉണ്ടായിരുന്നത്. റബര്‍ തോട്ടങ്ങളും മറ്റു പ്ലാന്റേഷനുകളും പൊതുവെ ക്രൈസ്തവരുടേതായിരുന്നു.
മരുമക്കത്തായ രീതി അവലംബിച്ചിരിക്കുന്ന സാമൂഹ്യ വ്യവസ്ഥയായിരുന്നു നായന്മാരുടേത്. ഈ കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് അതിന്റേതായ ഗുണഗണങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ പ്രായമായവരെ വൃദ്ധസദനത്തിലാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണവന്മാര് എന്നത് ഒരു ബഹുമാന്യപദവിയായിരുന്നു. എന്നാലും അമ്മാവന്മാരും അനന്തരവന്മാരുമായി ഉണ്ടായ തര്‍ക്കങ്ങള്‍ കോടതികളിലെത്തിയതോടെ മരുമക്കായത്തിന്റെ അധഃപതനം തുടങ്ങി. ഭൂനിയമം വന്ന് ഭൂപരിധി നിശ്ചയിച്ചപ്പോള്‍ തെങ്ങിന് തോപ്പുകളും നെല്പാടങ്ങളും അതില്‍പ്പെട്ടു. എന്നാല്‍ തോട്ടങ്ങള്‍ക്ക് പരിധി നിശ്ചയിച്ചില്ല. മിക്ക തറവാടുകളിലും സ്ഥലങ്ങള്‍ പാട്ടത്തിനും വാരത്തിനും കൊടുത്തിരുന്നതിനാല്‍ അവ അന്യാധീനപ്പെട്ടു. തറവാടുകള്‍ വീതം വച്ചതോടുകൂടി കുടുംബങ്ങള്‍ തുച്ഛമായ ഭൂസ്വത്ത് മാത്രമുള്ളവരായി മാറി.
നെല്ലിനും തെങ്ങിനും വന്ന രോഗങ്ങല്‍ സ്ഥിതി ഒന്നു കൂടി വഷളാക്കി. കൃഷി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ. എന്തെങ്കിലും ജോലിയ്ക്ക് ശ്രമിച്ചാല്‍ ആകെയുള്ള തൊഴില്‍ദാതാവ് സര്‍ക്കാരാണ്. സര്‍ക്കാര്‍ ജോലികള്‍ എണ്ണത്തില്‍ തുച്ഛം. അതില്‍ സംവരണമെല്ലാം കഴിയുമ്പോള്‍ നായന്മാരുടെ തൊഴിലവസരങ്ങള്‍ വിരളം.
ഇങ്ങനെ ഭൂമിയില്‍നിന്നുള്ള വരുമാനത്തിന്റെ അഭാവവും തൊഴിലില്ലായ്മയുടെ ഗുരുതരാവസ്ഥയും മൂലം നായര്‍ കുടുംബങ്ങളില്‍ പട്ടിണിയും പരിവരട്ടവുമായി; അറുപതുകളിലും എണ്‍പതുകളിലും ഇതാണവസ്ഥ!
ഗള്‍ഫില്‍ പോകാനുള്ള അവസരം കൈവന്നപ്പോള്‍ കുറച്ചുപേര്‍ അത് മുതലാക്കി. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങള്‍ക്ക് അതുകൊണ്ടും രക്ഷ കിട്ടിയില്ല.
കേന്ദ്ര ഗവണ്മെന്റിന്റെ ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങള്‍ വന്നതോടൂകൂടിയാണ് സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങിയത്. കോര്‍പ്പറേറ്റുകളുടേയും കുത്തകകളുടേയും കടന്നുവരവില്‍ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അപകടം ദര്‍ശിച്ചു. എങ്കിലും ഐടി, ഇന്‍ഷ്വറന്‍സ്, മോട്ടോര്‍ വ്യവസായം, കണ്‍സ്ട്രക്ഷന്‍, പെട്രോളിയം തുടങ്ങിയ മേഖലകളിലെല്ലാം ആയിരക്കണക്കായ തൊഴിലവസരങ്ങളാണ് ഈ പുതിയ നയം സൃഷ്ടിച്ചത്. പൂര്‍ണമായും പ്രൈവറ്റ് മേഖലയിലായിരുന്ന ഈ തൊഴിലവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും സംവരണം ചെയ്യപ്പെട്ടിരുന്നില്ല. കഴിവും മിടുക്കുമുള്ളവരെയായിരുന്നു ഈ മേഖലകള്ക്കാവശ്യം. ഈ സാഹചര്യത്തില്‍ ആയിരക്കണക്കായ നായര്‍ യുവതീ-യുവാക്കള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കിട്ടി. കുടുംബങ്ങള്‍ രക്ഷപ്പെട്ടു തുടങ്ങി.
ഇത്തരത്തിലുളള ഗവണ്മെന്റ് നയങ്ങളാണ് സമുദായത്തെ രക്ഷിക്കുക എന്ന് സമുദായ നേതൃത്വവും സമുദായാംഗങ്ങളും മനസ്സിലാക്കേണ്ട കാലം വൈകി. സമുദായത്തിലെ ഏതെങ്കിലും വ്യക്തികള്‍ മന്ത്രിമാരോ അഥവാ ബോര്‍ഡ്, കോര്പ്പറേഷന് അംഗങ്ങളോ ആയതുകൊണ്ടു സമുദായം രക്ഷപ്പെടില്ല. ആ വ്യക്തികള്‍ക്കും അവരെ ചുറ്റിപ്പറ്റി നില്ക്കുന്ന ചിലര്‍ക്കും രക്ഷയായി. അത്ര തന്നെ.
അതിനാല്‍ ഇത്തരം നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് സമുദായാംഗങ്ങളും നേതൃത്വവും നടത്തേണ്ടത്. എല്‍പിജി നയങ്ങള്‍ തെറ്റാണെന്നും രാജ്യത്തിന് വേണ്ടെന്നും വാദിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ പകരം ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന വിദ്യ എന്താണെന്ന് കൂടി വ്യക്തമാക്കണം.
ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് മേല്‍പ്പറഞ്ഞ നയങ്ങള്‍ പിന്തുടരുന്നത്. ഇടതുപക്ഷങ്ങള്‍ എതിരാണ്. ഇടതുപക്ഷങ്ങളുടെ പാത പിന്തുടരുന്ന സമുദായാംഗങ്ങള്‍ സമുദായത്തെ രക്ഷിക്കാനുള്ള എന്ത് മാര്‍ഗ്ഗമാണ് തങ്ങളുടെ പക്കലുള്ളതെന്നും കൂടി വ്യക്തമാക്കേണ്ടതാണ്.
ബിജെപിയെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും ചിന്തിക്കുന്ന നായര്‍ സമുദായാംഗങ്ങള്‍ ഇതില്‍ ഏത് പ്രസ്ഥാനമാണ് തങ്ങള്‍ക്ക് നന്നാവുക എന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടതാണ്. ബുദ്ധിയും വിവേകവുമുള്ള നായര്‍ സമുദായാംഗങ്ങള്‍ക്ക് തങ്ങളുടെ ശോഭനമായ ഭാവിക്ക് ഏത് പ്രസ്ഥാനമാണ് നല്ലതെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.
നെടുമ്പാശ്ശേരി രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: