ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ എല്ലാക്കാലത്തും വ്യത്യസ്തത പുലര്‍ത്തിയ നേതാവാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അമിത് ഷാ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന നേതാവ് കൂടിയാണ്. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്കരിച്ച് വിജയം കൊയ്യുന്നതില്‍ ഷായ്ക്ക് സവിശേഷമായ കഴിവുണ്ട്.
ഇന്ത്യയിലെ ഭീകരാക്രമണക്കേസുകള്‍ പരിശോധിച്ചാല്‍ അവയില്‍ യഥാര്‍ഥ കുറ്റവാളികളെ ഏറ്റവും വേഗത്തില്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേസും അതിന് നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രിയും ആരെന്ന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉത്തരം നല്കാന് കഴിയും. 2008ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അഹമ്മദാബാദില്‍ നടത്തിയ ബോംബ് സ്ഫോടനവും തുടര്‍ന്നുള്ള സംഭവങ്ങളും അന്വേഷണ ഏജന്‍സികളെ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ആ സ്ഫോടനത്തില്‍ 56 നിരപരാധികള്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെറും 21 ദിവസം കൊണ്ടാണ് ഗുജറാത്ത് പോലീസ് ഈ സ്ഫോടനക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിച്ചത്. അതിന്റെ മുഴുവന്‍ ഉത്തരവാദി അമിത് ഷായാണ്.
ഷായുടെ ബുദ്ധിക്കും ജാഗ്രതയ്ക്കും അധ്വാനശീലത്തിനും ഒപ്പം മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാടുകളും ഒത്തു ചേര്‍ന്നപ്പോള്‍ പഴുതുകളില്ലാതെ കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് വഴിയൊരുക്കി. മാത്രമല്ല ഗുജറാത്ത് പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം ഇന്ത്യന്‍ മുജാഹിദ്ദീന്റെ നട്ടെല്ല് തകര്‍ക്കുകയും അത്തരത്തില്‍ വലിയ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള അവരുടെ ശേഷി രാജ്യത്തില്ലാതാക്കുകയും ചെയ്തു.
തന്ത്രങ്ങള്‍ മെനയാനും രഹസ്യക്കൂട്ടുകെട്ടുകള് സൃഷ്ടിക്കാനുമുള്ള ഷായുടെ കഴിവ് രാഷ്ട്രീയരംഗത്തെയും ഗുജറാത്ത് പോലീസിലെയും അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും അംഗീകരിക്കും. സിബിഐ തന്നെ മനഃപ്പൂര്‍വം വേട്ടയാടുന്നെന്ന് ഒരിക്കല്‍ ഷാ തുറന്നടിച്ചിരുന്നു. ഈ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗുജറാത്ത് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയ്ക്ക് താന്‍ ഇരയാകുകയായിരുന്നെന്ന് ഷാ വ്യക്തമാക്കിയിരുന്നു. അമിത് ഷായെ കുരുക്കി അതുവഴി നരേന്ദ്രമോദിയെയാണ് അവര്‍ ലക്ഷ്യം വച്ചത്. ഈ കേസില്‍ അമിത് ഷായെ കുരുക്കാന്‍ സിബിഐ അണിനിരത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്നു മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്നവ കൂടിയാണ്.
ഗാന്ധിനഗറിന് സമീപത്തെ മന്‍സയിലെ ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരനായ അമിത് ഷാ പൊതുരംഗത്തേക്ക് വരുന്നത് ആര്‍എസ്എസിലൂടെയാണ്. ഷായുടെ ബുദ്ധിവൈഭവവും ദീര്‍ഘവീക്ഷണവും നരേന്ദ്രമോദിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചേരാന്‍ അധികം വൈകിയില്ല. ഷായുടെ സ്വകാര്യ ഓഫീസ് മുറിയില്‍ ഹിന്ദുത്വത്തിന്റെ പ്രധാന മാതൃകകളായ ചാണക്യന്റെയും ആദിശങ്കരന്റെയും ചിത്രങ്ങള്‍ വച്ചിട്ടുണ്ട്. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിലും വ്യക്തമായ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിലും ഷായ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്. മോദിയുടെ 12 വര്‍ഷത്തെ ഗുജറാത്ത് ഭരണത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ ഒരു സാമ്പത്തികവിദഗ്ധനല്ലാതിരുന്നിട്ടും ഷാ ഭംഗിയായി വിശകലനം ചെയ്ത് വിവരിക്കും.
മോദിയോടുള്ള വ്യക്തിപരമായ കടപ്പാട് നിലനിര്‍ത്തുന്നതിനും അപ്പുറം ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഹിന്ദുത്വ ആശയങ്ങളോട് അമിത് ഷായ്ക്ക് ശക്തമായ പ്രതിബദ്ധതയുണ്ട്. ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ വഹാബി മുസ്ലിങ്ങളുടെ മൗലികവാദ പ്രവര്‍ത്തനങ്ങളെ ഷാ നിരന്തരം നിരീക്ഷണത്തില്‍ വയ്ക്കുകയും പുരോഗമനവാദികളായ മുസ്ലിം വിഭാഗങ്ങളോട് അയഞ്ഞ സമീപനം സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് കാശ്മീരി വിദ്യാര്‍ഥികളെ പഠനത്തിനായി ഏറ്റെടുക്കുന്ന ദേവബന്ത് മദ്രസകള്‍ നിര്‍ത്തലാക്കിയത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി തിരികെ കാശ്മീരിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നതിനാലായിരുന്നു ഇത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: