ലണ്ടന്‍: അഭയം തേടിയുള്ള തന്റെ അഭ്യര്‍ഥന ഇന്ത്യ അവഗണിച്ചതായി ജൂലിയന്‍ അസാഞ്ചെ. അമേരിക്കയുടെ മുന്‍ സിഐഎ ജീവനക്കാരന് എഡ്വര്‍ഡ് സ്നോഡണ്‍ ആണ് ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരുന്നതെങ്കില്‍ ഇന്ത്യ അത് സ്വീകരിക്കുമായിരുന്നുവെന്നും അസാഞ്ചെ അവകാശപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ലണ്ടന്‍ ഇക്കഡോറിയന്‍ എംബസിയിലാണ് താനെന്നും അഭയസ്ഥാനത്തിനുവേണ്ടി ആദ്യം സമീപിച്ച രാജ്യം ഇന്ത്യയാണെന്നും വിക്കിലീക്സിന്റെ സ്ഥാപകന്‍ അസാഞ്ചെ പറഞ്ഞു. മനുഷ്യാവകാശത്തെ വളരെയധികം പിന്തുണക്കുന്ന ഇന്ത്യ, താന്‍ നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അഭയം നല്കാന് തയ്യാറാകാത്തതില്‍ നിരാശനാണെന്നും അസാഞ്ചെ പറഞ്ഞു.
വിക്കിലീക്സിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും ഇന്ത്യക്കാരാണ്. വിദേശ ഓഫീസുവഴി താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അസാഞ്ചെ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി രേഖമൂലം അത്തരത്തില്‍ ഒരപേക്ഷയും കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
തനിക്ക് അഭയം നല്കാന് ഇക്കഡോറിനെപ്പോലെ ഒരു ചെറിയ രാജ്യം ധൈര്യം കാണിച്ചെങ്കില്‍ കോടിക്കണക്കിന് ജനസംഖ്യയുള്ള ഇന്ത്യ മനുഷ്യാവകാശത്തിന് വേണ്ടി ഉറച്ചുനില്ക്കേണ്ടതായിരുന്നുവെന്നും അസാഞ്ചെ പറഞ്ഞു. തനിക്ക് അഭയം നല്കിയ ഇക്കഡോറിന്റെ അളവറ്റ ധൈര്യം കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള വ്യാപകമായി സന്ദേശങ്ങളും ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നതായി അമേരിക്കക്ക് വിവരം നല്‍കിയിരുന്ന എഡ്വേര്‍ഡ് സ്നോഡണിനെ താന്‍ വിളിച്ചതായി അസാഞ്ചെ പറഞ്ഞു. അമേരിക്കയെ കരുതിയിരിക്കണമെന്നും അവര്‍ വേട്ടയാടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള വിവരം നല്‍കിയത് സ്നോഡോണ്‍ ആണെന്നും അതിനാല്‍ ആഗോള ശക്തിയായ ഇന്ത്യ മറ്റു രാഷ്ട്രങ്ങളെ ഭയക്കാതെ സ്നോഡണിന് അഭയം നല്‍കേണ്ട കടമയുണ്ടെന്നും അസാഞ്ചെ പറഞ്ഞു. 29 കാരനായ സ്നോഡണ്‍ സിഐഎയുടെ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റായിരുന്നു.
ഇന്ത്യ തന്നെ ഒരിക്കലും സ്വീകരിക്കില്ല. എന്നാല്‍ തനിക്ക് അവിടെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. ഇന്ത്യയെ അടിസ്ഥാനമാക്കി വലിയ പിന്തുണ വിക്കിലീക്സിനുണ്ട്. എന്നാല്‍ കൂടുതല്‍ ധൈര്യം സര്‍ക്കാരിനുണ്ടാവണമെന്നും അസാഞ്ചെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: