ന്യൂദല്‍ഹി: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ബ്രിട്ടണ് പത്രം വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം തേടുമെന്നു പറഞ്ഞ ഇന്ത്യ വാര്‍ത്ത ശരിയെങ്കില്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ)യുടെ ബൗണ്ട്ലസ് ഇന്‍ഫോര്‍മന്റ് എന്ന വിവര ശേഖരണ സംവിധാനം വഴിയാണ് അതീവ രഹസ്യരേഖകള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ യുഎസ് ചാരവൃത്തിക്കു വിധേയമാകുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണു പത്രം പറയുന്നത്.
ഈ മാര്‍ച്ച് മാസത്തില്‍ മാത്രം അമേരിക്ക ഇത്തരത്തില്‍ 97 ബില്യണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴിയാണ് ഇതു ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് ഇറാനില്‍നിന്നാണ്. 14 ബില്യണ്‍ റിപ്പോര്‍ട്ടുകള്‍. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാനാണ്, 13.5 ബില്യണ്‍ വിവരങ്ങള്‍. അമേരിക്കയുടെ അടുത്ത സുഹൃത്തായ ജോര്‍ദ്ദാനില്‍നിന്ന് 12.7 ബില്യണും ഈജിപ്റ്റില്‍നിന്ന് 7.6 ബില്യന്‍ രഹസ്യ വിവരങ്ങളും അമേരിക്കന്‍ ഏജന്‍സി ചോര്‍ത്തി. ഇന്ത്യയില്‍നിന്ന് 6.3 ബില്യണ്‍ വിവരങ്ങളാണ് കൈവശപ്പെടുത്തിയിട്ടുള്ളതെന്ന് ഗാര്ഡിയന് പത്രം പറയുന്നു.
അതേസമയം, ഇന്ത്യന്‍ കാര്യങ്ങളില്‍ ഏറെ നാളായി അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന വാര്‍ത്തയെ സംബന്ധിച്ച് അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്ന അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയും പെടുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്. ഇന്റര്‍നെറ്റ് ഡേറ്റാ ചോര്‍ത്തല്‍ വഴിയാണ് ഈ രഹസ്യ വിവര ശേഖരണം നടത്തുന്നത്.
ഇന്ത്യന്‍ ജനതയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് അസ്വീകാര്യമായ നടപടിയാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഏറെ ഉത്കണ്ഠയും അത്ഭുതവുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്ത് അക്ബറുദ്ദീന്‍ പറഞ്ഞു.
അതേസമയം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈബര്‍ സുരക്ഷാ ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന് വക്താവ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശരിയായ വേദി അതാണ്. ആ മാര്‍ഗ്ഗത്തില്‍ ഈ വാര്‍ത്ത സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടുമെന്ന് സെയ്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: