കേരളീയര്‍ക്ക് പൊതുവിലും ഒരു കുടുംബത്തിന് പ്രത്യേകിച്ചും സന്തോഷമുളവാകുന്ന അവസരമാണ് സംജാതമായത്. കേരളത്തിന്റെ അഭിമാനമായി വാഴ്ത്തിയ ശ്രീശാന്തിന് ജാമ്യം ലഭിച്ച വാര്‍ത്തയാണ് അതിന് കാരണം. തിഹാര്‍ ജയിലിന്റെ അന്തരീക്ഷത്തില്‍ നിന്ന് ശ്രീക്ക് ഇനി സാധാരണ മനുഷ്യരുടെ സ്വാതന്ത്ര്യത്തിലേക്ക് ബൗള്‍ ചെയ്യാം. ഫോറും സിക്സറും പറത്താം. ശ്രീയുടെ കുടുംബത്തിന് ആ ആഹ്ലാദനിമിഷത്തില്‍ ശ്രീയെ നെഞ്ചോട് ചേര്‍ക്കാം. എല്ലാം കഴിഞ്ഞുപോയ ദു:സ്വപ്നമായി കരുതാം. ആ അന്തരീക്ഷം ഉണ്ടാക്കുന്ന സ്വാസ്ഥ്യവും സമാധാനവും എത്രയാണെന്ന് പറയാനാവില്ല. കേരളത്തിന്റെ സാംസ്കാരിക മനസ്സും രാഷ്ട്രീയ മനസ്സും കായിക മനസ്സും ശ്രീശാന്തിനായി പൂര്‍ണ മനസ്സോടെ നിന്നുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ചില മാധ്യമങ്ങള്‍ അശ്രീകരം എന്നു വിശേഷിപ്പിക്കാന്‍ പോലും തയ്യാറായി എന്നോര്‍ക്കുക. പ്രബുദ്ധകേരളം എന്ന പുതപ്പിട്ടു സുഖാലസ്യത്തില്‍ ഉറങ്ങുന്ന കേരളത്തിനു മുമ്പില്‍ നിസ്സഹായനായി നില്ക്കേണ്ടിവന്ന ആ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന വേദന മനസ്സിലാക്കാന്‍ മാത്രമുള്ള മനസ്സ് ഉണ്ടായില്ല എന്നത് വാസ്തവമാണ്. ശ്രീയെ പ്രശംസയുടെ കൊടുമുടിയില്‍ കയറ്റിനിര്ത്തിയവരും അങ്ങേയറ്റത്തെ അധിക്ഷേപവാക്കുകള്‍ സമൃദ്ധമായി ഉപയോഗിച്ചു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഗതി.
വാസ്തവത്തില്‍ ശ്രീശാന്ത് ചെയ്ത കുറ്റമെന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായി വിവരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ക്രിക്കറ്റ് കളിയില്‍ ഏറ്റവും പ്രഥമസ്ഥാനം മാന്യതയ്ക്കാണെന്നും മാന്യന്മാരുടെ കളിയാണ് ക്രിക്കേറ്റ്ന്നും പറയാറുണ്ട്. എന്തുകൊണ്ടോ ഈ മാന്യമായ കളിയെയാണ് ഏറ്റവും ലജ്ജാകരമായ ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. വമ്പന്‍ സ്രാവുകള്‍ അതിവിദഗ്ധമായി വലക്കണ്ണികള്‍ കടിച്ചുമുറിച്ച് രക്ഷപ്പെടുന്നു എന്ന സത്യം എല്ലാ ക്രൂരതയോടും കൂടി നമുക്കു മുമ്പില്‍ നില്ക്കുന്നു. അതിനൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഈ വമ്പന്‍ സ്രാവുകള്‍ തന്നെയാണ് രഹസ്യകേന്ദ്രങ്ങളില്‍ ഇരുന്ന് ഇന്നിംഗ്സ് പരുവപ്പെടുത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ശ്രീശാന്തിനെപ്പോലുള്ളവര് ഇത്തരം വമ്പന്‍ സ്രാവുകളുടെ കളികളില്‍ എങ്ങനെയൊക്കെയോ വീണു പോകുന്നു. വീണു കഴിഞ്ഞാല്‍ പിന്നെ അവിടെയിട്ട് ചവിട്ടിക്കൂട്ടുക എന്ന ഒറ്റ അജണ്ടയേ നടപ്പാകൂ. അത്തരം വ്യക്തികളുടെ കുടുംബം, പാരമ്പര്യം, സംസ്കാരം ഇതൊന്നും നിര്‍ഭാഗ്യവശാല്‍ ആരും അന്വേഷിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ലോകം കണ്ട ഒരു യുവ കളിക്കാരനെ അങ്ങേയറ്റം അധിക്ഷേപിക്കാനും അതിലൂടെ അദ്ദേഹത്തിന്റെ സ്വന്തബന്ധുക്കള്‍ക്ക് വേദനയുണ്ടാക്കാനും തല്‍പ്പരകക്ഷികള്‍ തയ്യാറായത്.
സംഗതി എന്തായാലും എങ്ങനെയൊക്കെ ന്യായീകരിച്ചാലും ഒരു ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥ ലോബി ദക്ഷിണേന്ത്യക്കെതിരെ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഒരു ഇരകൂടിയായി മാറി ശ്രീശാന്ത് എന്നറിയാന്‍ കഴിഞ്ഞ ദിവസത്തെ കോടതി പരാമര്‍ശത്തിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി. വാതുവെപ്പിന്റെ വലംകൈയായ മെയ്യപ്പന് ഉള്‍പ്പെടെയുള്ള വന്‍തോക്കുകള്‍ നിഷ്പ്രയാസം ജാമ്യത്തിലിറങ്ങുമ്പോള്‍ കേരളത്തിന്റെ ശ്രീ കൊതുകും മൂട്ടയും ക്രിമിനലുകളും നിറഞ്ഞ തിഹാര്‍ ജയിലിന്റെ സിമന്റുതറയില്‍ വേദന കടിച്ചിറക്കി കിടക്കുകയായിരുന്നു. നിഷ്പക്ഷമാവേണ്ട നീതിയും നിയമവും അതിലേക്കു നയിക്കേണ്ട അന്വേഷണവും പക്ഷപാതമാവുന്നതാണ് നാം കാണുന്നത്. ഒരു ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ദല്‍ഹി പോലീസ് കമ്മീഷണറും സംഘവും ഗുഡ്സര്‍വ്വീസ് എന്‍ട്രിക്കായി നടത്തിയ ചില നീക്കങ്ങളും ശ്രീക്കെതിരെ സജീവമായോ എന്ന സംശയവും അസ്ഥാനത്തല്ല.
ഒരു കാരണവശാലും ശ്രീക്ക് ജാമ്യം ലഭിക്കരുതെന്ന താല്‍പ്പര്യം ദല്‍ഹി പോലീസ് കമ്മീഷണര്ക്കുണ്ടായിരുന്നു എന്നു വ്യക്തം. ആരൊക്കെയോ അതിനുവേണ്ടി കമ്മീഷണറില്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആ സംശയത്തിന്റെ ഉള്ളറയിലേക്കാണ് ദല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനയ്കുമാര്‍ ഖാന്ന വിരല്‍ ചൂണ്ടിയത്. ശ്രീയുള്പ്പെടെയുള്ളവരുടെ പേരില്‍ എന്തടിസ്ഥാനത്തിലാണ് മകോക്ക ചുമത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ ചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഒരിക്കലും ജാമ്യം ലഭിക്കാത്തതരത്തില് വ്യാജതെളിവുകള്‍ ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്റെ നിലപാടിനാണ് കോടതിയുടെ പ്രഹരമേറ്റത്. ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് പന്താടുന്ന നിയമപാലകരുടെയും അവരുടെ ഒത്താശക്കാരുടെയും ക്രിമിനല്‍ മനസ്സ് കോടതിക്ക് ബോധ്യം വന്നതുകൊണ്ടാണ് കേരളത്തിന്റെ ശ്രീ വിജയശ്രീലാളിതനായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു പാഠമാകണം; വ്യാജ തെളിവുകളുടെ ബലത്തില്‍ ഭാവികൊണ്ട് പന്താടാന്‍ ശ്രമിക്കുന്ന ആര്‍ക്കും. കായികോര്ജത്തോടെ മുന്നേറാന്‍ ശ്രമിക്കുന്ന ശ്രീ തന്റെ സംശുദ്ധമായ നിലപാടും കാഴ്ചപ്പാടും ജനങ്ങള്‍ക്കു മുമ്പാകെ വെക്കാന്‍ ഈയവസരം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റിന്റെ പാതയിലേക്ക് അറിയാതെ നീങ്ങിയിട്ടുണ്ടെങ്കില്‍ അതൊക്കെ എന്നെന്നേക്കുമായി മറന്ന് പുതിയ ഇന്നിംഗ്സിനായി സജീവമാകണം. എല്ലാവരുടെയും പ്രാര്‍ത്ഥന അതാണ്; ഞങ്ങളുടെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: