കല്പ്പാന്തത്തില് സൂക്ഷ്മരൂപത്തിലായി ആ അവസ്ഥയില്‍ (അടുത്ത കല്പ്പാരംഭംവരെയും) കഴിഞ്ഞുകൂടുന്നു. അദ്വൈതവേദാന്തികള്‍ ആത്മാവിനെ സംബന്ധിച്ച ഈ സിദ്ധാന്തത്തെ പാടെ തള്ളിക്കളയുന്നു. ഉപനിഷത്തുക്കളെല്ലാം അവരുടെ നിലപാടിന് ഉപോദ്ബലകമാകയാല്, അവയെ പൂര്‍ണമായും ആസ്പദമാക്കിക്കൊണ്ടാണ് അവര്‍ സ്വന്തം തത്ത്വശാസ്ത്രം കെട്ടിപ്പടുത്തത്. ഉപനിഷത്തുകളുടെയെല്ലാം ചര്‍ച്ചാവിഷയം ഒന്നാണ്, അവയെല്ലാം ഒരേ ഒരു കൃത്യമാണേറ്റെടുത്തിരിക്കുന്നത്.
താഴെപ്പറയുന്ന പ്രമേയത്തെ സ്ഥാപിക്കുക: ‘ഒരു മണ്‍കട്ടയെ അറിഞ്ഞാല്‍ ജഗത്തിലുള്ള എല്ലാ മണ്ണിന്റെയും സ്വഭാവം അറിയുംപോലെ, ഏതൊന്നിനെ അറിഞ്ഞാല്‍ ജഗത്തിലുള്ള എല്ലാറ്റിനെയും അറിയാമോ, ആ ഒന്നെന്ത്?’ അദ്വൈതികളുടെ ഉന്നം ജഗത്തിലുള്ള സകലതിനെയും ഏകത്വത്തിലേക്ക് സമാനയിക്കുകയാണ് – യാതൊന്നോ യഥാര്‍ത്ഥത്തില്‍ ഈ സമസ്തവിശ്വവുമായിരിക്കുന്നത് അതിനെ കണ്ടെത്തുക. ഈ സമസ്തവിശ്വവും ഏകമാണ്, ഒരേ തത്ത്വംതന്നെയാണ് നാനാരൂപങ്ങളില്‍ അഭിവ്യക്തമായിരിക്കുന്നത്. എന്നവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സാംഖ്യന്മാര് പ്രകൃതി എന്നുവിളിക്കുന്നതും നിലവിലുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു; എന്നാല്‍ ആ പ്രകൃതിയും ഈശ്വരന്‍തന്നെ എന്നാണ് അവര്‍ പറയുന്നത്. ഈശ്വരന്, ഈ ഏകസത്ത, ആണ് ഇതെല്ലാമായിപരിണമിച്ചിട്ടുള്ളത് – ഈ പ്രപഞ്ചം, മനുഷ്യന്, ആത്മാവ് എന്നുവേണ്ട, എന്തെല്ലാമുണ്ടോ അതെല്ലാം. മഹത്തത്ത്വവും മനസ്സും ആ ഏകസത്തയുടെ അഭിവ്യക്തികളാണ്. എന്നാല്‍ ഇവിടെ ഒരു വൈഷമ്യം ഉത്ഭവിക്കുന്നു – ഇത് ജഗദ്ബ്രഹ്മ വാദത്തിന്റെ അംഗീകാരമാകും. അവികാര്യമെന്ന് വേദാന്തികള്തന്നെ സമ്മതിക്കുന്ന ആ ഏകസത്ത എങ്ങനെ വികാര്യവും നശ്വരവുമായ ഒന്നായി മാറാനൊക്കും? വിവര്ത്തവാദംകൊണ്ടാണ് അദ്വൈത വേദാന്തികള്‍ ഇതിന് സമാധാനം പറയുന്നത്. സാംഖ്യന്മാരുടെയും ദ്വൈതികളുടെയും മതമനുസരിച്ച് ഈ പ്രപഞ്ചം മുഴുവന്‍ മൂലപ്രകൃതിയുടെ പരിണാമഫസമാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: