ശോഭീന്ദ്രന് മാഷിന് പരിസ്ഥിതി പ്രവര്‍ത്തനം ജീവിതത്തിന്റെ ഒരു ഭാഗമല്ല; ജീവിതം തന്നെയാണ്. ഗുരുവായൂരപ്പന് കോളജില്‍ പഠിപ്പിച്ചത് സാമ്പത്തികശാസ്ത്രമാണെങ്കിലും പ്രകൃതിയുടെ പാഠങ്ങളാണ് ആ ജീവിതം പഠിപ്പിച്ചത്. കാമ്പസ് ഹരിതവല്ക്കരിക്കുന്നതില്, തോല്‍പ്പെട്ടി കാടുകളില്‍ കുളം നിര്‍മ്മിച്ച് കാട്ടാനകളുടെ ദാഹമകറ്റുന്നതില്‍, പൂനൂര് പുഴയെ രക്ഷിക്കുന്നതില്‍, ജില്ലയിലാകെ ലക്ഷക്കണക്കിന് മരം വെച്ച് പിടിപ്പിക്കുന്നതില്‍, പുതുതലമുറയ്ക്ക് പ്രകൃതിപാഠങ്ങള്‍ പകര്ന്നുനല്കുന്നതില്, എല്ലാം ശോഭീന്ദ്രന് മാഷിനെ കാണാം.
പച്ച ബൈക്കില്‍, പച്ച കോട്ടും പാന്റുമണിഞ്ഞ് നഗരപാതകളിലൂടെ വിശ്രമമില്ലാതെ പായുന്ന ശോഭീന്ദ്രന്‍മാഷ് ഹരിതരാഷ്ട്രീയം പിറവിയെടുക്കുന്നതിനു മുമ്പേ ഹരിതവിശുദ്ധിയുടെ ഉപാസകനായി മാറിയ ആചാര്യനാണ്. വൃക്ഷമിത്ര അവാര്‍ഡ് മുതല്‍ അംഗീകാരത്തിന്റെ പ്രശസ്തിപത്രങ്ങള്‍ പലതും തേടിയെത്തിയെങ്കിലും അംഗീകാരത്തിനും അവാര്‍ഡുകള്‍ക്കും പിന്നാലെ പായുന്നവരുടെ കൂട്ടത്തില്‍ ശോഭീന്ദ്രന്മാഷിനെ കാണില്ല.
കാടുകള്‍ക്കിടയിലെ മരങ്ങള്‍ കാണാതെ പോകുന്നവരോട്, കാടുവെട്ടിത്തെളിച്ച് മരങ്ങള്‍ നടുന്നവരോട്, കാടും കാട്ടാറുകളും നിലനില്ക്കാന് കവിത പാടിയാല്‍ മാത്രം മതിയെന്ന് പറയുന്നവരോട് ശോഭീന്ദ്രന് മാഷ് തര്‍ക്കിച്ചുകൊണ്ടേയിരിക്കും. പരിസ്ഥിതി പ്രവര്‍ത്തനം ഫാഷനോ ഹോബിയോ അല്ലെന്ന് സ്വയം തെളിയിച്ചുകൊണ്ട്. എടത്വയിലെ ആന്തപ്പന് എന്ന യുവ പരിസ്ഥിതിപ്രവര്‍ത്തകന്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ് അങ്ങോട്ട് പായുന്ന തിരക്കിനിടയിലാണ് പരിസ്ഥിതിദിന ചിന്തകള്‍ അദ്ദേഹം ജന്മഭൂമിക്കുവേണ്ടി പങ്കുവെച്ചത്.
പരിസ്ഥിതിവാദമായാലും വികസന മുറവിളിയായാലും നാം ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഭൂമി മനുഷ്യജീവിതത്തിനുവേണ്ടി മാത്രമാണോ? സര്‍വ്വജീവജാലങ്ങളുടെയും ആവാസത്തിനുള്ളതാണ് ഭൂമി. എന്നാല്‍, മനുഷ്യന് ഇന്ന് അവന്റെ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ഈ സ്വാര്‍ത്ഥതയും പ്രശ്നമില്ലായിരുന്നു, അതിലൂടെ മനുഷ്യന് ഗുണകരമായ വികസനമാണ് സംഭവിക്കുന്നതെങ്കില്‍; മറിച്ച് വിനാശകരമാണ് ഇന്നത്തെ വികസനം. വികസനം പരിസ്ഥിതിയുമായി സംഘര്‍ഷത്തിലാകുന്നത് അപ്പോഴാണ്. അപ്പോള്‍ അതിനെ വികസനമെന്നും പറയാനാവില്ല.
വികസനം എനിക്കാവശ്യമാണ്; എന്റെ മക്കള്ക്കുംഗ എന്നവന് ചിന്തിക്കുന്നു. വരുംതലമുറക്കുംകൂടി അവകാശപ്പെട്ട ഭൂമിയാകുന്ന ജീവനെ, ജീവജലമാകുന്ന ജീവനെ, ജീവവായുവാകുന്ന ജീവനെ ഇന്നുതന്നെ നശിപ്പിക്കാന്‍ എന്താണവകാശം. ഇതിനെ വികസനമെന്നാണോ വിളിക്കേണ്ടത്. മനുഷ്യന് കപടചിന്തക്കാരനും കപടതന്ത്രക്കാരനുമാണ്. ഭൂമുഖത്തെ സര്‍വ്വജീവജാലങ്ങളുടെയും കണക്കെടുത്താല്‍ മനുഷ്യന് ഒരു ശതമാനം പോലുമുണ്ടാവില്ല. 99 ശതമാനം ജീവജാലങ്ങളും പരമ്പരകളായി പെറ്റുവളരുന്ന ഭൂമിയെ മനുഷ്യര്ക്കനുവേണ്ടി മാത്രം നശിപ്പിക്കാന്‍ ആരാണവകാശം നല്‍കിയത്? ചിന്തിക്കേണ്ടത് മറ്റു ജീവികളാണ്. അവയ്ക്ക് ആ കഴിവില്ലാത്തതുകൊണ്ട് മനുഷ്യന് രക്ഷപ്പെടുന്നു. അല്ലെങ്കില്‍ മനുഷ്യകുലത്തെ അവ നിഷ്കാസനം ചെയ്തേനെ.
ഇപ്പോള്‍ മനുഷ്യന് ചിന്തിക്കുകയാണെങ്കില്‍ രക്ഷാമാര്ഗ്ഗമുണ്ടായേക്കാം. വൈകിയാല്‍ ഒരു തിരുത്തലിനുപോലും സാധ്യതയില്ല. സര്‍വ്വനാശത്തിലേക്കാണ് മനുഷ്യന്റെ ചിന്തയും പ്രവര്‍ത്തനവും. സര്‍വ്വനാശത്തിലേക്കുള്ള വഴിയൊരുക്കുന്ന ആയുധപര്വ്വതങ്ങളായും സ്ഫോടകവസ്തുക്കളായും മാലിന്യങ്ങളും മാരകവിഷങ്ങളായും ഇവയെല്ലാം ചേര്‍ന്നുകൊണ്ടുള്ള മഹായുദ്ധം വരാനിരിക്കുന്നു. ഭൂമിയാകുന്ന ജീവനെതിരെ മനുഷ്യന് സൃഷ്ടിക്കുന്ന മഹായുദ്ധമാണ് നമ്മെ കാത്തിരിക്കുന്നത്; മനുഷ്യന് കാരണമായ മഹായുദ്ധം.
ഭൂമിയെ സംരക്ഷിക്കാന്‍ സംഘശക്തിയുടെ കരുത്തുറ്റ പ്രതിരോധം ഉയര്‍ന്നു വരണം. വിനാശകരമായ ചിന്തകളും പ്രവര്‍ത്തികളുമായി നടക്കുന്ന എതിര്‍ശക്തികള്‍ തത്വത്തില്‍ വളരെ കുറവാണ്. ഒരു ചെറുശതമാനം മാത്രമാണ് അതിന്റെ പിന്നില്‍. ബാക്കിയുള്ളവരെല്ലാം അവരുടെ തണലില്‍ നില്ക്കാന് ആഗ്രഹിക്കുന്നവരോ, ഗുണം കിട്ടാനാഗ്രഹിക്കുന്നവരോ ഇക്കാലത്തെ വഴിയിതാണെന്ന് തെറ്റിദ്ധരിച്ചവരോ ആണ്. ഇവര്‍ക്കെതിരെ നീങ്ങുന്ന ആളുകളുടെ എണ്ണവും ചുരുക്കമാണ്.
തിന്മക്കെതിരായ യുദ്ധത്തില്‍ നിലയുറപ്പിക്കാന്‍ ഇച്ഛാശക്തിയും മനോശക്തിയും ഉള്ള ആളുകളുടെ എണ്ണം തുലോം കുറവാണ്. സംഘങ്ങളോ സംഘടനകളോ ഉണ്ടെങ്കില്‍ത്തന്നെ അവയെല്ലാം ഒറ്റപ്പെട്ട് ശിഥിലമായി കിടക്കുന്നു. രക്ഷാമാര്‍ഗ്ഗം അന്വേഷിക്കുന്നവരുടെ സംഘബലം കുറവാണ്. അവരാകട്ടെ ഭിന്നിച്ചുനില്ക്കുന്നു. തിന്മയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന ആധിപത്യത്തിന്റെ ശക്തികള്‍ സംഘടിതരാണ്. അവരുടെ കോട്ടകളിലേക്ക് കടക്കാന്‍ പറ്റുന്നില്ല. നാടുമുഴുവന്‍ കുന്നിടിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കുന്നുകള്‍, ജലാശയങ്ങള്‍, എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജെസിബി ഉടമകള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ബില്‍ഡേഴ്സിനും സംഘടനകളുണ്ട്. ഇവ വിരുദ്ധങ്ങളാണെങ്കിലും ഒരേ താല്‍പ്പര്യമാണ് ഇവരെ നയിക്കുന്നത്.
പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തില്‍ യുവസമൂഹം ഇന്ന് ഏറെ തല്‍പ്പരരാണ്. വിപത്തിന്റെ ആഴം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കേരള പ്രകൃതി സംരക്ഷണസമിതിതി വര്‍ഷംതോറും വയനാട് ചുരത്തില്‍ നടത്തുന്ന പ്രകൃതിപഠന ദിനത്തില്‍ ഇത്തവണ അയ്യായിരത്തിലധികം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പ്രാതിനിധ്യമാണ് ഇതിലുള്ളത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ പരിസ്ഥിതി പഠനയാത്ര ഇത്തവണ ജൂണ്‍ എട്ടിനാണ്.
പരിസ്ഥിതി സംഘടനകള്‍ ദുര്‍ബലരായി ശിഥിലീകരിച്ച് നില്ക്കുന്നു. കേരളത്തിലും ലോകത്തിലും ഈ ഏകോപനത്തിന് സമയമായിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള തലമുറയും വരാന്‍പോകുന്ന തലമുറകള്‍ പോലും മറുപക്ഷത്ത് ചേരും. കാരണം വിജയികളുടെ കൂടെയേ അംഗബലമുണ്ടാകൂ, തോല്ക്കേണ്ട യുദ്ധത്തിന് ആളുകള്‍ കൂടെ വരില്ല. ഇതു തോല്‍ക്കുന്ന യുദ്ധമല്ല. യുദ്ധം ജയിക്കണമെങ്കില്‍ ആത്മവീര്യവും ഇച്ഛാശക്തിയും തെളിയിക്കത്തക്ക രീതിയിലുള്ള സംഘശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു. കവിതയും കഥയും മാത്രമല്ല പ്രായോഗിക പദ്ധതികളുമാണാവശ്യം. വികസനം ഈ ദിശയില്‍ സംഭവിക്കേണ്ടിയിരിക്കുന്നു.
മൂല്യശോഷണം ഓരോ വ്യക്തിയിലുമാണ് സംഭവിക്കുന്നത്. ഒരു കുടുംബത്തില്‍ എത്ര പേരുണ്ടാകും മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവര്‍. അത്രതന്നെയേ സമൂഹത്തിലും നമുക്ക് ദൃശ്യമാകൂ. ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലെല്ലാം മൂല്യാധിഷ്ഠിതജീവിതത്തെ മുറുകെപ്പിടിക്കുന്നവര്‍ കുറവാണ്. മറ്റു മേഖലകളെപ്പോലെ പരിസ്ഥിതി പ്രവര്‍ത്തനരംഗത്തും മൂല്യശോഷണം സംഭവിക്കാം. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഏറിയപങ്കും ഈ രംഗത്തോട് പ്രതിബദ്ധതയുള്ളവരാണ്. നയിക്കുന്നവരില്‍ മൂല്യശോഷണം ഉണ്ടാകരുത്. അവര്‍ സ്വാധീനങ്ങള്‍ക്ക് വശംവദരാകരുത്. അങ്ങനെ വന്നാല്‍ രക്ഷാമാര്‍ഗ്ഗവും അരക്ഷിതമാണെന്ന് വരും. അത് ആശയക്കുഴപ്പം സൃഷ്ടിക്കും. വിനാശത്തിന്റെ വികസനത്തിന് അത് കാരണമായി വരും.
നാം മക്കള്‍ക്കുവേണ്ടി പ്രയത്നിക്കുന്നു. അവര്‍ നന്നാവണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കുവേണ്ടി വീടും സ്വത്തും പണവുമെല്ലാം ഒരുക്കുന്നു. അവര്‍ക്കുവേണ്ടി ഒരു നല്ല നാടുണ്ടാക്കിവെക്കാന് നല്ല ഭൂമിയുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജീവിക്കാനുള്ള വായുവും ജീവജലവും അവര്‍ക്കുണ്ടാകണമെന്ന് ചിന്തിക്കണം. അവരോടുള്ള നമ്മുടെ ഉത്തരവാദിത്തത്തില്‍ അതാണ് പ്രധാനം. മറ്റുള്ളതെല്ലാം വ്യാജ ഉത്തരവാദിത്തങ്ങളാണ്. ഭൂമിയെ നിലനിര്‍ത്തുന്ന ബോധം, ഉണര്‍വ്വ് ഉണ്ടാവണം. ബോധപരമായ പതനം സംഭവിച്ച കാലത്താണ് നാം ജീവിക്കുന്നത്. ഇതില്‍ നിന്നുണ്ടായതാണ് ഇന്നത്തെ പ്രതിസന്ധികള്‍. ഇതിനെതിരായ ബോധവല്‍ക്കരണം ഉണ്ടാവണം. ഇവിടെ വീഴ്ച സംഭവിക്കാതിരിക്കണം. അതിനുള്ള വിദ്യാഭ്യാസം ഉണ്ടാവണം. ഒരു പുത്തന്‍ അറിവും ചിന്തയും ഉണര്‍വ്വും മനുഷ്യരാശിയിലേക്ക് വന്നുചേരും. അത് അനിവാര്യമാണ്. അത് സംഭവിക്കുകതന്നെ ചെയ്യും.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: