എരുമേലി: ഭൂമിയിലെ സകലവിധ ആവാസ വ്യവസ്ഥിതിയെയും തകിടം മറിച്ച് ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി പാറമട ലോബി. ഭൂമിയുടെ അടിത്തട്ടിനെ വരെ ഇളക്കിമറിക്കുന്ന ആത്യാധുനിക യന്ത്രങ്ങളുപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ അതാതുമേഖലകളെ മാത്രമല്ല ഭൂമിയുടെ കെട്ടുറപ്പിനെതന്നെ അടര്‍ത്തിമാറ്റുന്ന നിലയിലേക്കാണ് പാറമടകള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഒരു പച്ചപിടിച്ച ഏക്കറുകണക്കിനു വരുന്ന പ്രദേശം മുഴുവനും പാറമട ലോബി പൊട്ടിച്ചെടുത്തതിന്റെ ദുരന്തകഥയാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയില്‍ ജനങ്ങള്‍ കണ്ടത്. ഏക്കറുകണക്കിന് ഭൂമി പാറ പൊട്ടിച്ച് വികസനത്തിനായി ഉപയോഗിക്കപ്പെടുമ്പോളും തകര്‍ന്നടിയുന്നത് ഭൂമിയുടെ സന്തുലിതാവസ്ഥയാണെന്ന കാര്യം അധികൃതര്‍ പോലും മറക്കുന്നു. പാറമടയ്ക്ക് അനുമതി നിഷേധിച്ച കളക്ടറെ പോലും നിമിഷങ്ങള്‍ക്കകം സ്ഥലം മാറ്റിയ പത്തനംതിട്ട ജില്ലയില്‍, പരിസ്ഥിതി സ്നേഹികളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയുമാണ് പാറമട ലോബിക്ക് തിരിച്ചടിയായത്.
പരിസ്ഥിതിയെ പരിപാലിച്ചു പോകേണ്ടവര്‍ തന്നെ അതിന് ആരാച്ചാരാകുന്ന നെറികെട്ട രീതിയാണ് ജനങ്ങള്‍ ഒന്നടങ്കം കാണുന്നത്. ഇപ്പോഴും ചിലര്‍ ക്രഷര്‍ യൂണിറ്റിനായും പാറമടകള്ക്കായും നെട്ടോട്ടമോടുകയാണ്. ഉരുള്‍ പൊട്ടല്‍ , ഭൂകമ്പം, കാലാവസ്ഥാ വ്യതിയാനം, മാരകമായ അസുഖങ്ങള്‍, ജീവജാലങ്ങളുടെ നശീകരണം, മനുഷ്യരുടെ ജിവനാശം തുടങ്ങി ഒട്ടേറെ നാശനഷ്ടങ്ങളാണ് പാറമട ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: