കിടങ്ങൂര്‍: വാദ്യകുലപതി താളമേളങ്ങളുടെ ലോകത്തുനിന്നും യാത്രയായി. ചെണ്ട ആസ്വാദകര്‍ക്കിടയില്‍ മാടവന എന്നറിയപ്പെട്ടിരുന്ന കിടങ്ങൂര്‍ പരമേശ്വരമാരാരുടെ നിര്യാണം ഇന്നലെ പുലര്‍ച്ചെയായിരുന്നു. അരനൂറ്റാണ്ടുകാലം കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ മേളസ്ഥാനീയനായിരുന്നു കിടങ്ങൂര്‍ ഗോവിന്ദമാരാരുടെയും കുഞ്ചിയമ്മയുടെയും അഞ്ചുമക്കളില്‍ ഇളയ പുത്രനായ ഇദ്ദേഹം.
പഞ്ചവാദ്യത്തിലും തായമ്പകയിലും ഒരേ പോലെ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന പരമേശ്വരമാരാര്‍ ഉത്സവപ്പറമ്പുകളില്‍ താളപ്പെരുക്കങ്ങള്‍ കൊണ്ട് ആസ്വാദകരുടെ മനം നിറച്ചു. മദ്ധ്യതിരുവിതാംകൂറിലെ തിമിലവാദന വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. ക്ഷേത്രവാദ്യരംഗത്തെ പ്രാഗത്ഭ്യം മുന്‍നിറുത്തി വിവിധ സംഘടനകളുടെ അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തി.
എട്ടാം വയസ്സുമുതല്‍ കിടങ്ങൂര്‍ ക്ഷേത്രത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. പതിനഞ്ചാം വയസ്സില്‍ അസുരവാദ്യത്തില്‍ അരങ്ങേറ്റം കുറിച്ച പരമേശ്വരമാരാര്‍ 26-ാം വയസില്‍ കിടങ്ങൂര്‍ ക്ഷേത്രത്തിലെ മേളപ്രധാനിയായി. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം മാടവനയുടെ മേളം നിറഞ്ഞുനിന്നു. സംസ്ഥാന-ജില്ലാ സ്കൂള്‍, കോളേജ് കലോത്സവങ്ങളില്‍ സമ്മാനം വാരിക്കൂട്ടിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ശിഷ്യന്മാരും മാടവനയ്ക്കുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം പ്രായാധിക്യം മൂലം ഇദ്ദേഹം മേളരംഗത്തുനിന്നും ഒഴിഞ്ഞുനില്ക്കുകയായിരുന്നുവെങ്കിലും കിടങ്ങൂര്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു.
മേച്ചേരില്‍ ശിവരാമമാരാര്‍ സ്മാരക കലാസമിതിയിലെ പ്രധാനാദ്ധ്യാപകനായിരുന്നു .ഇന്നലെ ഉച്ചയ്ക്ക് 2മണിക്ക് വീട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ ശിഷ്യഗണങ്ങളും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു.മന്ത്രി കെ.എം.മാണി, മോന്‍സ്ജോസഫ് എംഎല്‍എ, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്ഏറ്റുമാനൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: