കോട്ടയം: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്പഞ്ചായത്തു വാര്‍ഡുകള്‍ ക്കോരോന്നിനും 25,000 രൂപ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. കണക്കിലെ കളി മാത്രമാണ് മന്ത്രിയുടെ പ്രസ്താവന. എന്‍ആര്‍എച്ച്എംന്റെ 10,000 രൂപ, ശുചിത്വമിഷന്റെ 10,000 രൂപ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍ നിന്നും 5,000 എന്ന കണക്കില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് പണം ചെലവഴിക്കാനാണ് നിര്‍ദ്ദേശം. ഇതു നടപ്പില്‍ വരുമ്പോഴേക്കും മഴക്കാലം കഴിയുമെന്നതാണ് വസ്തുത.
മഴക്കാലപൂര്‍വ്വ ശുചീകരണമെന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും ഇതുവരെ മിക്കസ്ഥലങ്ങളിലും നടന്നിട്ടില്ല. യോഗങ്ങളും റിപ്പോര്ട്ടെടുക്കലും ആശാവര്‍ക്കേഴ്സും ആരോഗ്യവകുപ്പിലെ ജീവനക്കാരുംചില സ്ഥലങ്ങളില്‍ വീടുകയറി ഇറങ്ങുകമാത്രമാണ് നടന്നിട്ടുള്ളത്. എന്‍ആര്‍എച്ച്എംന്റെ ഫണ്ടായ 10,000രൂപ ഒരു വര്‍ഷത്തേക്ക് ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുവാനും ആശാവര്‍ക്കേഴ്സിന് നല്കാനുമായിട്ടുള്ളതാണ്.
ശുചിത്വമിഷന്റെ ഫണ്ട് എപ്പോള്‍ ലഭിക്കുമെന്ന് പറയാന്‍ കഴിയില്ല. പദ്ധതി പാസായാല്‍ മാത്രമേ തനതുഫണ്ടില്‍ നിന്നും പണമെടുക്കാന്‍ സാധിക്കൂ. പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് പഞ്ചായത്തുകള്‍. വസ്തുതകള്‍ ഇതായിരിക്കെ ആരോഗ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം എന്നും എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: