ന്യൂദല്‍ഹി: മാവോയിസ്റ്റ് കൂട്ടക്കൊലയെത്തുടര്‍ന്ന് ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി തനിക്കെതതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതിന് മുന്‍മുഖ്യമന്ത്രികൂടിയായ ജോഗി ഗൂഢാലോചന നടത്തിയിരുന്നതായാണ് ആരോപണം. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ജോഗി തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് ആരോപിച്ചു. ഇവിടെ ജോഗി മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണുള്ളത്. ഇതെല്ലാം പുറത്തുവന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍നിന്നാണെന്നും നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.
മധ്യപ്രദേശ് ബിജെപി പ്രസിഡന്റായ നരേന്ദ്ര ടോമാറാണ് കഴിഞ്ഞ ദിവസം ജോഗിക്കെതിരെ ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ടോമാറാനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ജോഗിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു. എന്നാല്‍ എവിടെയായിരുന്നു ജോഗിയെന്ന് പാര്‍ട്ടി വക്താവ് നിര്‍മലാ സീതാരാമന് ചോദിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് ജോഗി യാത്ര ഹെലികോപ്ടറിലാക്കിയതിനെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്ന് ബിജെപി വക്താവ് ഓര്‍മ്മപ്പെടുത്തി.
ഛത്തീസ്ഗഢിലെ ബിജെപി ജനറല്‍ സെക്രട്ടറി ജെ.പി. നദ്ദയും കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉണ്ടായ ഗൂഢാലോചനയുടെ ഫലമായിരുന്നു ആക്രമണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാഹചര്യത്തെളിവുകള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആരോപണം ജോഗിക്കെതിരെ തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന കൂട്ടക്കൊലയിലും രാഷ്ട്രീയനേട്ടം കോണ്‍ഗ്രസ് ലക്ഷ്യമിട്ടു. ഇതിനായാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അവര്ക്കെതിരായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.
എന്നാല്‍ വിവാദങ്ങള്‍ വളര്‍ത്താനല്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും പാര്‍ട്ടി വക്താവ് നിര്‍മലാ സീതാരാമന് പ്രത്യാശ പ്രകടിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: