ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി കൂടുതല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി.
50 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്യുന്ന രീതിയില്‍ അഞ്ച് സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും ഇവ തുടങ്ങുന്നത്.
സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ കണക്കിലെടുത്തായിരിക്കും 50 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യുന്നത്. ന്യൂനപക്ഷമെന്നത് മതപരമായ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ 15,16 അനുഛേദം അനുസരിച്ചുള്ള സാമൂഹിക വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും ന്യൂനപക്ഷമന്ത്രാലയത്തിന്റെ ചുമതലയുള്ള റഹ്മാന് ഖാന് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരിക്കും ഒരു സര്‍വ്വകലാശാല. കര്‍ണാടകയിലെ ശ്രീരംഗപട്ടണവും ഇതിനായി പരിഗണനയിലുള്ള സ്ഥലമാണ്. മറ്റുള്ളവ ബീഹാറിലും ബംഗാളിലും നാഗ്പ്പൂരിലുമായിരിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമായിരിക്കണം മതന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്രസര്‍വ്വകലാശാലകള്‍ സ്ഥാപിക്കേണ്ടതെന്ന് സുഖ്ദോ തോറത്ത് കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള നിയപരമായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ അഭിപ്രായം. അതേസമയം ന്യൂനപക്ഷങ്ങള്‍ക്കായി സര്വ്വകലാശാലകളെന്ന യുപിഎ സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ മുതലെടുപ്പിനായാണെ ന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം പ്രീണനമാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നിലെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: