മുസ്ല്യാംവീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന് യൂസഫലിക്ക് പത്മശ്രീ പുരസ്ക്കാരം ലഭിച്ചതിന്റെ ആനന്ദലബ്ധിയില്‍ പുറംനാട്ടുകാരായ നാട്ടികക്കാര്‍ ഒരു യോഗം വിളിച്ചു. അന്നാണ് യൂസഫലി പറഞ്ഞത്, കാര്‍ ഓടിക്കാന്‍ നിയോഗിക്കുന്ന ആള് ആ ജോലിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്ന്. ‘ നിരത്തില്‍ ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന വാഹനങ്ങള്‍ നിരവധി ഉണ്ടാകും. സ്ക്കൂള് കുട്ടികളുമായി വരുന്ന വാനുണ്ടാകും. റോഡ് വക്കില്‍ പ്രലോഭനീയമായ പരസ്യ ചിത്രങ്ങള്‍ ഉണ്ടാകും. അതിനിടയില്‍ ഒരു വൃദ്ധന് റോഡ് മുറിച്ചുകടക്കാന്‍ പണിപ്പെടുന്നുണ്ടാകും. എല്ലാം കഴിയട്ടെ, എന്നിട്ട് എന്റെ കാര്‍ മുന്നോട്ടെടുത്താല്‍ മതി എന്ന് ആ ഡ്രൈവര്‍ നിശ്ചയിച്ചാല്പ്പിന്നെ അതിന് ചലിക്കാന്‍ കഴിഞ്ഞെന്നുവരില്ല’. ഇങ്ങനെയൊക്കെയുള്ള മഹത്തായ കച്ചവട മാനേജ്മെന്റ് കൊച്ചുന്നാളിലേ ഹൃദിസ്ഥമാക്കിയതു കൊണ്ടാണ് യൂസഫലി യുഎഇ കമ്പോളത്തിലെ പെരുത്ത മുതലാളിയായത്.
ബോള്‍ഗാട്ടിയും ഇടപ്പള്ളിയിലെ ലുലു മാളുമൊക്കെ യൂസഫലിക്ക് ചീളുകേസുകളാണ്. തൊഴിലാളിവര്‍ഗ രാഷ്ട്രീയക്കാരന്റെ എറണാകുളം ജില്ലയിലെ മൊത്തക്കച്ചവടക്കാര്‍ ഒത്തുചേര്‍ന്ന് യുസഫലിക്ക് മണി കെട്ടാന്‍ ഇറങ്ങുമെന്നായിരുന്നല്ലോ സി.എം. ദിനേശ്മണിയുടെ വീറ് കണ്ടപ്പോള്‍ നമ്മള് കരുതിയത്. സിപിഎം തന്നെ യൂസഫലിയുടെ എംകെ ഗ്രൂപ്പിനേക്കാള്‍ മുന്തിയ കോപ്പറേറ്റ് കമ്പനിയാണെന്ന ആരോപണങ്ങള്‍ നില്ക്കുമ്പോള് തന്നെയാണ് സഖാവ് അച്ചുതാനന്ദന് പടയ്ക്കിറങ്ങുന്നത്. അച്ചുതാനന്ദനും ചന്ദ്രന് പിള്ളയ്ക്കും യൂസഫലി മുതലാളിയാണ്. മുതലാളിക്ക് വേണ്ടി പട നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്നും പണിയാളന്മാര്. വിഎസിന്റെ മുതലാളി, അതാരായാലും തുരത്തുകയാണ് പാര്‍ട്ടിയുടെ ഔദ്യോഗികനയം. മറുപുറത്ത് പാര്‍ട്ടി സെക്രട്ടറിയുടെ മുതലാളിക്കെതിരെ കോവളം കൊട്ടാരമുയര്‍ത്തി അച്ചുതാനന്ദനും രംഗത്തിറങ്ങും. പണ്ടും ഇങ്ങനെയൊക്കെയായിരുന്നു മുതലാളിത്തം.
യൂസഫലിക്ക് പണമുണ്ടെങ്കില്‍ ഇടപ്പള്ളി തോടൊരു തോടേ അല്ല വിഎസിന്. കടല്‍ കുത്തി ഉണ്ടാക്കിയതാണ് ബോള്‍ഗാട്ടി എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചപ്പോള്‍ പാവം യൂസഫലിയും പങ്കെടുത്തു. അതിന് ദിനേശ്മണി എം.എം. മണി ആകേണ്ട കാര്യമുണ്ടോ? അതുകൊണ്ട് യൂസഫലിക്ക് എതിരെ ഉയരുന്ന കരങ്ങള്‍ തങ്ങള്‍ അരിഞ്ഞുകളയും. അങ്ങനെയാണ് യൂസഫലിയും യൂസഫലിയുടെ കയ്യേറ്റവും ലുലു മാളുമൊക്കെ സിപിഎം സെക്രട്ടറിയേറ്റിലെ പ്രത്യയശാസ്ത്ര അജണ്ടകളില്‍ ഇടം പിടിച്ചത്. ആറന്മുളയില് വിമാനത്താവളമുണ്ടാക്കാന്‍ ചോദിച്ചതിന്റെ മൂന്നിരട്ടി ഭൂമി കെജിഎസ് ഗ്രൂപ്പിന് എഴുതിക്കൊടുത്ത അച്ചുതാനന്ദനും കോടികളില്‍ താഴെയുള്ളതെല്ലാം പാര്‍ട്ടിഫണ്ടും മുകളിലുള്ളത് സ്വന്തം ഫണ്ടുമാക്കി പാര്‍ട്ടി ഭരിക്കുന്ന പിണറായി മുതലാളിയും ഈ പ്രവാസിഭാരതീയന്റെ പേരില്‍ നടത്തുന്ന വിഴുപ്പലക്ക് ആഘോഷിക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍.
ഇതെല്ലാം കണ്ട് രസിക്കുന്ന ഒരാളുണ്ടെങ്കില്‍ അത് യൂസഫലി ആയിരിക്കും. 1974 ഡിസംബര്‍ 31ന് രാത്രി ദുബായിയില്‍ കപ്പലിറങ്ങിയ കാലം മുതല്‍ യൂസഫലി തൊഴിലെടുത്തും തൊഴില്‍ കൊടുത്തും സൃഷ്ടിച്ച വ്യവസായ സാമ്രാജ്യത്തിന്റെ പൊട്ടും പൊടിയും തെറിച്ചുവീണപ്പോള്‍ കിട്ടാതെപോയ പങ്കിനെച്ചൊല്ലി കേരളത്തിലെ രാഷ്ട്രീയക്കുറുക്കന്മാരുടെ തമ്മില്‍ത്തല്ലാണ് ഇന്നത്തെ ആഘോഷം. എളയാപ്പ എം. കെ. അബ്ദുള്ളയുടെ ജനറല്‍ സ്റ്റോര്‍ ജീവനക്കാരനായാണ് യൂസഫലി തുടങ്ങിയത്. ഗള്‍ഫ് യുദ്ധത്തിന്റെ പുകപടലമൊടുങ്ങിയ 1990ലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദയം. പിന്നെ കയറിയ പടവുകളില്‍ ഇപ്പോള്‍ യൂസഫലിക്ക് വേണ്ടി വാദിക്കുകയും എതിരെ കൊടിപിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് ലോകം കണ്ടിട്ടുണ്ട്.
അബുദാബിയില്‍ തുടങ്ങിയ ലുലു വസന്തം ഇടപ്പള്ളി തോടിന്റെ കരയിലെത്തിയപ്പോള്‍ ചുമന്ന കൊടി. കോവളം കൊട്ടാരം രവി പിള്ളയ്ക്ക് തീറെഴുതുന്ന സര്‍ക്കാര്‍ നടപടി തടസ്സമില്ലാതെ നടക്കുമ്പോള്‍ അച്ചുതാനന്ദന്റെ മുതലാളിക്കെതിരെ മാത്രം ചുമന്ന കൊടി. ലുലു പൂട്ടിയാല്‍, ബോള്‍ഗാട്ടിയില്‍നിന്ന് യൂസഫലി ഒഴിഞ്ഞാല്‍ ആര്‍ക്കെന്ത് ലാഭം? അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, ഖത്തര്‍ തുടങ്ങി മണലാരണ്യത്തിന്റെ വലിയൊരു ഭാഗവും ഈ നാട്ടികക്കാരന്റെ കച്ചവടം പൊടിപൊടിക്കുന്നു. മുംബൈ മുതല്‍ ബാഴ്സലോണ വരെയും തായ്ലന്ഡ് മുതല്‍ താന്‍സാനിയ വരെയും അത് നീണ്ടുപരന്ന് കിടക്കുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ സമ്പന്നരില്‍ രണ്ടാമന്. ഫോബ്സ് മാഗസിന്റെ സമ്പന്ന പട്ടികയിലിടം പിടിച്ച മലയാളി. പരിനായിരത്തിലേറെ പേരുടെ തൊഴില്‍ ദാതാവ്…..
എളയാപ്പ എം.കെ. അബ്ദുള്ള തുടങ്ങിയ എംകെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡി, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മെമ്പര്‍, എംഇഎസ് മെഡിക്കല്‍ കോളേജ് ചെയര്മാന്, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡംഗം….. ഒന്നും പോരാത്തതിന് അലങ്കാരം പോലെ പ്രവാസി ഭാരതീയ സമ്മാനവും പത്മശ്രീയും. അബുദാബിയിലെ ആസ്ഥാനത്തിരുന്ന് യൂസഫലി നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി. ദി എമിറേറ്റ്സ് ജനറല്‍ മാര്‍ക്കറ്റ്, എംകെ സ്റ്റോഴ്സ്, അല്‍ മുഷറഫ് കോപ്പറേറ്റീവ് സൊസൈറ്റി, ലുലു സെന്റര്‍, ലുലു സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ഫലാ പ്ലാസ, ആസിഫ് ജൂവലറി, ചെയില്‍ഢുഡ് 0-12, സിറ്റിസെന്റര്‍……
മലയാളികളെ മൊത്തത്തില്‍ വിമാനത്തില്‍ കയറ്റാന്‍ കേരളാ എയര്‍ലൈന്‍സ് എന്നൊരു പ്രൊജക്ടുമുണ്ടെന്നു കേള്‍ക്കുന്നു യൂസഫലിക്ക്. എന്നിട്ട് വേണം ഉമ്മന്‍ചാണ്ടിയും വിഎസും കൈകോര്ത്തുണ്ടാക്കുന്ന ആറന്മുള വിമാനത്താവളത്തില്‍ നമുക്ക് പ്ലെയിനോടിച്ച് കളിക്കാന്‍. യൂസഫലി കാറോടിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ വേറെയുണ്ടോ എന്ന്, റോഡില്‍ തിരക്കുണ്ടോ എന്ന്, വയസ്സന്മാര് റോഡ് മുറിച്ച് കടക്കുന്നുണ്ടോ എന്ന് അയാള്‍ നോക്കാറില്ല. പിന്നെ സിഗ്നല്‍, ചുവപ്പും പച്ചയും… രണ്ടും യൂസഫലിക്ക് സ്വന്തം തന്നെ. കയ്യേറ്റമോ… കൊച്ചിക്കായലിന്റെ നെഞ്ചത്ത് കുടിപ്പാര്പ്പാരംഭിച്ച എറണാകുളം പട്ടണത്തില്‍ ഇനിയെന്തോന്ന് കയ്യേറാന്‍? പിന്നെ എതിര്‍ക്കാന്‍ ഒരുകാരണം വേണമെങ്കില്‍ ഒന്നുണ്ട് ദിനേശ്മണി, ഈ വിദ്വാന് കച്ചവടം പഠിച്ചത് ഗുജറാത്തില്‍ നിന്നാണത്രെ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: