നാം അതിഭൗതികശാസ്ത്രം പഠിക്കുമ്പോള്‍, ലോകം ഒന്നാണെന്നറിയാനിടയാകുന്നു – ആത്മികവും ഭൗതികവും മാനസികവും ഔര്ജ്യവുമായ ലോകങ്ങള്‍ വേറെയില്ല. അതെല്ലാം ഒന്നാണ്, പല ദര്‍ശനങ്ങളില്‍നിന്ന് കാണപ്പെടുന്നു എന്നുമാത്രം. നിങ്ങള്‍ നിങ്ങളെപ്പറ്റി ഒരു ശരീരമെന്ന് വിചാരിക്കുമ്പോള്‍ ശരീരമെന്നത് മറക്കും. ഒറ്റ വസ്തുവാണ് നിങ്ങളായിരിക്കുന്നത്. അതിനെ നിങ്ങള്‍ക്ക് ദ്രവ്യമോ ശരീരമോ ആയി കാണാം. അഥവാ മനസ്സോ ചൈതന്യമോ ആയി കാണാം. ജന്മവും ജീവിതവും മരണവും പഴയ അന്ധവിശ്വാസങ്ങള്‍മാത്രം. ആരും ഒരിക്കലും ജനിച്ചില്ല, ആരും ഒരിക്കലും മരിക്കുകയുമില്ല. ഒരുവന് തന്റെ സ്ഥാനം മാറ്റുന്നു, അത്രതന്നെ.
പാശ്ചാത്യര്‍ മരണത്തെ എത്രയോ പെരിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു. എപ്പോഴും ഒരിത്തിരി ജീവിതം പിടിച്ചെടുക്കാനുള്ള ശ്രമമാണ്. ‘ഞങ്ങള്‍ക്ക് മരണാനന്തരജീവിതം തരേണമേ!’ ഞങ്ങള്‍ക്ക് ജീവിതം തരണമേ! അവര്‍ പിന്നെയും ജീവിക്കാന്‍ പോകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ബഹുസുഖമാണ്! അങ്ങനെയൊന്നിനെ സംശയിക്കുന്നത് തന്നെ എങ്ങനെ! ഞാന്‍ മരിച്ചെന്ന് എങ്ങനെ സങ്കല്പിക്കാനാണ്. നിങ്ങള്‍ മരിച്ചെന്ന് സ്വയം വിചാരിക്കുക; അപ്പോള്‍ കാണാം നിങ്ങളുടെ മൃതശരീരം കാണാന്‍ നിങ്ങള്‍ അവിടെയുണ്ടെന്ന്. ഒരു നിമിഷവും നിങ്ങള്‍ക്ക് മറക്കാനാവാത്തവിധം അത്രയ്ക്കാശ്ചര്യയാഥാര്ത്ഥ്യമാണ് ജീവിതം. അതുപോലെ നിങ്ങളുടെ ഉണ്മയെത്തന്നെ നിങ്ങള്‍ക്ക് സംശയിക്കാം. ഇതാണ് ബോധത്തിന്റെ പ്രഥമവസ്തുത – ഞാന്‍ ഉണ്ട്. തീരെ ഇല്ലാതിരുന്ന ഒരു വസ്തുസ്ഥിതി ആര്‍ക്ക് ഭാവനചെയ്യാനാവും? സര്വസത്യങ്ങളിലും വച്ച് ഇത് സ്വതസിദ്ധമാണ്. അതുകൊണ്ട് അമൃതത്വമെന്ന ആശയം മനുഷ്യനില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അചിന്ത്യമായ ഒരു വിഷയത്തെ എങ്ങനെയാണ് ചര്‍ച്ച ചെയ്യുക. സ്വതസിദ്ധമായ ഒരു വിഷയത്തിന്റെ പൂര്വാപരപക്ഷങ്ങള് നാം എന്തിന് ചര്‍ച്ചചെയ്യണം?
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: