മുണ്ടക്കയം/പൊന്കു ന്നം : മലയോരമേഖല പനിച്ചൂടില്‍ വിറയ്ക്കുന്നു. കാലവര്‍ഷം തുടങ്ങിയെങ്കിലും പനിയുടെ ഭീതിയില്‍ മുണ്ടക്കയവും പരിസര പഞ്ചായത്തുകളായ കൊക്കയാര്‍, കോരുത്തോട്, കൂട്ടിക്കല്‍ മേഖലകളും, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, വാഴൂര്‍ പ്രദേശങ്ങളിലുമാണ് പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്.
ദിവസവും ഡെങ്കിപ്പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആരോഗയവകുപ്പിന്റെ മൗനം ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആറ് പേര്‍ക്കും, പീപ്പിള്‍സ് ആശുപത്രിയില്‍ എട്ട് പേരുമാണ് ഡെങ്കിപ്പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ 66 പേരാണ് പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. റബര്‍തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളിലും സമീപവാസികളിലുമാണ് ഡെങ്കിപ്പനി കണ്ടുവരുന്നത്. തോട്ടങ്ങളില്‍ മുന്‍കാലങ്ങളില്‍ കൊതുകുകളെ നശിപ്പിക്കുന്നതിന് കീടനാശിനികള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കീടനാശിനി പ്രയോഗിക്കാത്തതും പനിബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. റബര്‍തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തിവയ്ക്കാത്തതും വീടുകളുടെ സമീപപ്രദേശങ്ങളില്‍ ടയറുകള്‍, ജാറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകുകള്‍ വളരാന്‍ കാരണമാകുന്നു. ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യവകുപ്പുകളോ തോട്ടം മാനേജ്മെന്റുകളോ തയ്യാറായിട്ടില്ല.
മുന്‍വര്‍ഷങ്ങളില്‍ ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുണ്ടക്കയത്താണ്. പനി തുടങ്ങിയതോടെ സാംസ്കാരിക സംഘടനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ജനങ്ങള്ക്കൊരാശ്വാസം. ഡെങ്കിപ്പനി പിടിപെട്ടതുമൂലം മുന്‍വര്‍ഷങ്ങളില്‍ നിരവധിപേര്‍ മരിച്ചിട്ടുണ്ട്. പൊന്‍കുന്നം ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ ഡെങ്കിപ്പനിമൂലം മരണം സംഭവിച്ചതോടെ മുണ്ടക്കയത്തെ ജനങ്ങളും ഭീതിയിലാണ്.
ദിനപ്രതി നൂറുകണക്കിന് രോഗികളാണ് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള താലൂക്കുകളിലെ ആശുപത്രികളെ അഭയം പ്രാപിച്ച് എത്തുന്നത്. പനിക്കെതിരെ സര്‍ക്കാരും മറ്റും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആവശ്യപ്പെടുമ്പോഴും ആശുപത്രികളിലെ തിരക്കിന് കുറവില്ല. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, വാഴൂര്‍ പഞ്ചായത്തുകളിലാണ് പ്രധാനമായും പകര്‍ച്ചപ്പനി പടര്‍ന്നിരിക്കുന്നത്. ആശുപത്രികളെത്തുന്ന പനി ബാധിതരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടി വരികയാണ്. പകര്‍ച്ചപ്പനിക്ക് പുറമെ മലയോര മേഖലയില്‍ ഡെങ്കിപ്പനിയും വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയില്‍ പനി ബാധിച്ചെത്തിയവരില്‍ 7 പേര്‍ക്ക് ഡെങ്കിപ്പനി ആണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഇതുവരെ 25 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ശക്തമായതിനെത്തുടര്‍ന്ന് അരോഗ്യവകുപ്പ് അധികൃതര്‍ റബര്‍ തോട്ടങ്ങളിലും മറ്റും പരിശോധന നടത്തി. മുന്‍ വര്‍ഷങ്ങളിലും ഈ സമയത്ത് മലയോര മേഖലയില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഈ മേഖലയില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും ബാധിച്ച് നിരവധിയാളുകള്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. അന്ന് പനി ബാധിച്ച പലര്‍ക്കും ഇന്നും ശാരീരിക അസ്വസ്ഥതകള്‍ മാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: