കോട്ടയം: കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്റെ ചുമതലയില്‍ നടപ്പാക്കുന്ന കോട്ടയം ടൗണ്‍ ക്യാമറകണ്ണില്‍ പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. മോഷ്ടാക്കളുടെയും കവര്‍ച്ചസംഘങ്ങളുടെയും അതിക്രമങ്ങളില്‍ നിന്നും നഗരവാസികളെ സംരക്ഷിക്കാന്‍ സുരക്ഷിത കോട്ടയം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, കളക്ട്രേറ്റ്, മണര്‍കാട്, പുതുപ്പള്ളിപള്ളി അടക്കമുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് ക്യാമറകളുടെ നിരീക്ഷണം വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കും. പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണവും ഉണ്ടാകണം. വ്യാപാരികളുടെയും ബഹുജനസംഘടനകളുടെയും സഹകരണം തുടര്‍ന്നും പദ്ധതിയുടെ വിജയത്തിനുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട വ്യാപാര സ്ഥാപനങ്ങള്‍, റെസിഡന്റ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെ 40 ക്യാമറകളാണ് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസത്തെ വിവരങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് എം.പി ദിനേശ് പറഞ്ഞു. 24 മണിക്കൂറുകളിലും നഗരത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ സ്ക്രീനുകളില്‍ ക്യാമറകളുടെ വിവരങ്ങള്‍ നിരീക്ഷിക്കുവാന്‍ സംവിധാനമൊരുക്കിയതായും ജില്ലാ പോലീസ് ചീഫ് അറിയിച്ചു. യോഗത്തില്‍ കോട്ടയം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പ്രസ്ക്ലബ് സെക്രട്ടറി ഷാജു മാത്യു, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍ എസ് ഹരിചന്ദ്രന്, അനീഷ തങ്കപ്പന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ കെ എന്‍ പണിക്കര്‍, വ്യാപാരി വ്യവസായ സമിതി സെക്രട്ടറി പി എ അബ്ലുല്‍ സലിം, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്സ് അസോസിയേഷന് ജില്ലാ ട്രഷറാര്‍ എന്‍ പ്രദീപ്, കോട്ടയം ഡി വൈ എസ് പി വി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: