ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസിനാധാരമായ സിഎജി റിപ്പോര്‍ട്ടു വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍തന്നെയാണെന്ന് മുന്‍ സിഎജി വിനോദ് റായ്. സിഎജി റിപ്പോര്‍ട്ട് ഇല്ലാത്ത കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചതാണെന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടുജി ഇടപാടിന്റെ നഷ്ടക്കണക്കുകള്‍ വിലയിരുത്തുമ്പോള്‍ എല്ലാത്തരം സൂക്ഷ്മതയും പുലര്‍ത്തിയെന്ന് വിനോദ് റായ് പറഞ്ഞു. പാരമ്പര്യ മാതൃകയില്തന്നെയാണു കണക്കെടുപ്പുകള്‍ നടത്തിയത്. സിഎജി റിപ്പോര്‍ട്ടിലെ തന്റെ വിലയിരുത്തലുകളും അഭിപ്രായങ്ങളും ഒരുതരത്തിലും വ്യക്തിപരമായ താല്പര്യങ്ങള് മുന്‍ നിര്ത്തിയല്ലെന്നു പറഞ്ഞ അദ്ദേഹം റിപ്പോര്‍ട്ടിന്റെ പേരില്‍ തനിക്കെതിരെ സര്‍ക്കാരിന് എന്തെങ്കിലും വിരോധം ഉള്ളതായി കരുതുന്നില്ലെന്നും വിശദീകരിച്ചു.
കരണ്‍ ഥാപ്പറാണ് ഐബിഎന്‍ ചാനലിനു വേണ്ടി വിനോദ് റായിയെ അഭിമുഖം നടത്തിയത്. സിഎജിക്ക് നഷ്ടം കണക്കു കൂട്ടാന്‍ അവകാശമില്ലെന്നതായിരുന്നു സിബിഐയുടെ നിരീക്ഷണം. മറ്റൊന്ന് ലേലം വിളിയായതിനാലാണ് കണക്കില്‍ ചില ചേര്ച്ചപ്പിശകുകള് കണ്ടതെന്നാണ്. ഈ നിരീക്ഷണങ്ങള്‍ക്ക് റായ് ഇങ്ങനെ മറുപടി പറഞ്ഞു. ” ഇത് രണ്ടും ചില കാഴ്ചപ്പാടുകള്‍ മാത്രമാണ്. പക്ഷേ, അവ കണക്കെടുപ്പുകാരെ സംബന്ധിച്ചിടത്തോളം ബാധകമല്ല. ചില വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പു നടത്തുന്നത്. ഒരു വലിയ പ്രശ്നം ഓഡിറ്റര്‍മാരായ ഞങ്ങളെ ഓഡിറ്റുചെയ്യുന്നതാണ്. സിഎജിയെ ഇന്ത്യയില്‍ കരുതുന്നത് ഓഡിറ്റിംഗിലെ പരമോന്നത സ്ഥാപനമായാണ്, സുപ്രീം കോടതിപോലെ, അതിനുമേല്‍ ആരും വരില്ല.”
അവസാന വാക്കാണെങ്കിലും കൃത്യത ഉള്ളവരായിരിക്കണമെന്നുണ്ടോ എന്ന ഥാപ്പറുടെ ചോദ്യത്തിനു റായ് പറഞ്ഞു, ” അതേസമയം മറ്റൊരു രാജ്യത്തെ ഓഡിറ്റര്‍ ജനറലില്‍നിന്ന് സൂക്ഷ്മ അവലോകനം കുടി നേടണമെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. അതു കിട്ടി. ടുജി ഇടപാടില്‍ ഞങ്ങളുടെ റിപ്പോര്‍ട്ട് നൂറു ശതമാനം ശരിയെന്നു ബോധ്യമായി. ഏതാനും രാജ്യങ്ങളിലെ ഓഡിറ്റര്‍ ജനറല്‍മാരോട് അഭിപ്രായം തേടി. ഓസ്ട്രേലിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓസ്ട്രേലിയ, ബ്രിട്ടണ്, നെതര്‍ലന്റ്,ഡെന്മാര്ക്ക് എന്നിവിടങ്ങളില്‍നിന്നുള്ള 14 പേരുടെ വിദഗ്ദ്ധ സമിതി ഉണ്ടാക്കി. അവരുടെ നിരീക്ഷണത്തില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടു തയ്യാറാക്കലില്‍ ഒരു പിശകും കണ്ടിട്ടില്ല, റായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: