നാഗ്പൂര്‍: വധു കാമുകനോടൊപ്പം ഒളിച്ചോടി, നാടകീയതകള്‍ക്കൊടുവില്‍ വരന് വധുവിന്റെ സഹോദരിക്ക് താലി ചാര്‍ത്തി. ബോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം നടന്നത് നാഗ്പൂരിലെ രാംടേക് നഗറിലാണ്. വിവാഹ ദിവസം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി വൈകുന്നേരത്തോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. സംഭവം വരനെ ചൊടിപ്പിച്ചുവെങ്കിലും വധുവിന്റെ വീട്ടുകാര്‍ ആ സുപ്രധാന തീരുമാനം എടുത്തതോടെ വരനും കുടുംബത്തിനും ആശ്വാസമായി.
വിവാഹത്തിന്റെ അന്ന് മകളെ കാണാനില്ലെന്ന പരാതിയുമായി പന്ത്രബോധിയില് താമസിക്കുന്ന കുടുംബം അംബസാരി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് നാടകീയതകള്‍ക്ക് തുടക്കമായത്. ഈ സമയം വാള്നിയില് നിന്നുള്ള വരനും കുടുംബാംഗങ്ങളും കല്യാണ മണ്ഡപത്തില്‍ എത്തിയിരുന്നു.
യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് അയല്‍വാസികള്‍ പോലീസിനോട് പറയുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാമുകന്റെ താമസ സ്ഥലമായ സുധമന്ഗരിയില് എത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇരുവരുടേയും മൊബെയില്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. യുവാവിന്റെ ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിരുന്നു.
ഇതോടെ സംഭവം അറിഞ്ഞ വരനും കുടുംബവും വധുവിന്റെ വീട്ടുകാര്‍ മകളുടെ പ്രണയബന്ധം മറച്ചുവച്ച് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തി. വൈകുന്നേരത്തോടെ കാമുകനെ വിവാഹം കഴിച്ച് പെണ്‍കുട്ടി വീട്ടിലെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസും വ്യക്തമാക്കിയതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇളയ മകളെ വരന് കൈപിടിച്ചേല്‍പ്പിക്കാന്‍ തയ്യാറായത്. ഇതോടെ അത്യന്തം നാടകീയത നിറഞ്ഞ നിമിഷങ്ങള്‍ ശുഭമായി പര്യവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: